സെല്‍ഫിയെടുക്കാന്‍ വന്ദേഭാരതില്‍ കയറി, ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞു; 'വെറുതെ' യാത്ര ചെയ്തത് 159 കിലോമീറ്റര്‍
ഹൈദരാബാദ്: സെല്‍ഫി എടുക്കാന്‍ വന്ദേഭാരത് ട്രെയിനില്‍ കയറിയ ആള്‍ക്ക് ' ഒരാവശ്യവുമില്ലാതെ' സഞ്ചരിക്കേണ്ടി വന്നത് 159 കിലോമീറ്റര്‍. വന്ദേ ഭാരത് ട്രെയിന്‍ രാജമുണ്ട്രി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സെല്‍ഫി എടുക്കാന്‍ കയറി മധ്യവയസ്കനാണ് ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതിനെ തുടര്‍ന്നത് കുടുങ്ങിപ്പോയത്.
ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതോടെ മധ്യവയസ്കന് പിന്നീട് ഡോര്‍ തുറക്കാനും ഇറങ്ങാനും സാധിച്ചില്ല. ഇതോടെ അടുത്ത സ്റ്റേഷന് എത്തുന്നത് വരെ മധ്യവയസ്കന് ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വന്നു. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്ക് ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ സെല്‍ഫി എടുക്കാന്‍ കയറിയ മധ്യവയസ്കന് ആണ് അമളി പറ്റിയത്.
പിന്നീട് വിജയവാഡയില്‍ എത്തുന്നത് വരെ ഇയാള്‍ക്ക് ട്രെയിനില്‍ തന്നെ ഇരിക്കേണ്ടി വന്നു. ട്രെയിന്‍ വിജയവാഡയില്‍ എത്തിയ ശേഷം അവിടെ ഇറങ്ങി വീണ്ടും രാജമുണ്ട്രിയിലേക്ക് പോകുകയായിരുന്നു ഇയാള്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ജനുവരി 16 ന് ആണ് സംഭവം. രാജമുണ്ട്രി റെയില്‍വേ സ്റ്റേഷനില്‍ ഒരാള്‍ സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ കയറിയെന്നും ഡീബോര്‍ഡിംഗ് സമയത്ത് ഓട്ടോമാറ്റിക് ഡോറുകള്‍ അടഞ്ഞതിനാല്‍ അയാള്‍ ട്രെയിനുള്ളില്‍ അകപ്പെട്ടതായും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പി ആര് ഒ ഇന്ത്യ ടുഡേയോട് പറഞ്ഞു.
എയർ ഇന്ത്യയില്‍ മാത്രമല്ല, ബിഗ് ബോസിലും മൂത്രമൊഴിക്കല്‍ വിവാദം; വിവാദ നായകന് സ്വാമി ഓം
ഇയാളില്‍ നിന്ന് പിഴ ഈടാക്കിയിട്ടില്ല എന്നും എന്നാല്‍ വിജയവാഡയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. വിജയവാഡയില്‍ ഇറങ്ങിയ ഇയാള്‍ എങ്ങനെയാണ് രാജമുണ്ട്രിയിലേക്ക് മടങ്ങിയത് എന്ന് അറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ആശ്വാസം.. റെക്കോഡ് തൊട്ട് സ്വര്‍ണവില താഴേക്ക്; ഇന്ന് നേരിയ കുറവ്
ടി ടി ആറും യുവാവും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്തിനാണ് താങ്കള്‍ ചിത്രങ്ങള്‍ എടുക്കാന്‍ ട്രെയിനിനുള്ളില്‍ കയറിയത് എന്നും എന്താണ് ചെയ്തത് എന്നതിനെ കുറിച്ച് വല്ല ബോധ്യവും ഉണ്ടോ എന്നുമാണ് ടി ടി ആര് ഇയാളോട് ചോദിക്കുന്നത്. ഈ വാതില്‍ ഇനി തുറക്കാനാകില്ല എന്നും വിജയവാഡയിലാണ് അടുത്ത സ്റ്റോപ്പ് എന്നും അതുവരെ യാത്ര ആസ്വദിക്കുക എന്നുമാണ് ടി ടി ആര് ഇയാളോട് പറഞ്ഞത്.
മകര സംക്രാന്തി ദിനത്തില്‍ ആണ് തെലങ്കാനയിലെ സെക്കന്തരാബാദിനും ആന്ധ്രാപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തിനും ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ജനുവരി 16 മുതല്‍ ട്രെയിന്‍ സര്‍വീസും ആരംഭിച്ചിരുന്നു. 14 എ സി ചെയര്‍ കാര്‍ കോച്ചുകളും 1,128 പേര്‍ക്ക് യാത്ര ചെയ്യാവുന്ന രണ്ട് എക്സിക്യൂട്ടീവ് എസി ചെയര്‍ കാര്‍ കോച്ചുകളും ട്രെയിനിലുണ്ട്. ഈ രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ ഏറ്റവും വേഗതയേറിയ യാത്രാ സൗകര്യമാണ് വന്ദേഭാരതിന്റെത്.