ലോക്ക്ഡൗണില്‍ നരകിക്കാൻ വയ്യ...വീടെത്തണം; ഏഴ് മാസം ഗര്‍ഭിണിയായ യുവതി നടക്കേണ്ടത് 500 കിലോ മീറ്ററോളം
മുംബൈ: കൊറോണ വൈറസ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ നടുക്കുന്ന കാഴ്ചകളാണ് വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിയത്. കുട്ടികളും സ്ത്രീകളും പ്രായമായവരും എല്ലാം നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി സ്വന്തം വീട്ടിലേക്ക് പുറപ്പെടുന്നു. ചിലര്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്ന് വീഴുന്നു. ചിലര്‍ക്ക് ജീവന്‍വരെ നഷ്ടമാകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുംബൈയില്‍ നിന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ കണ്ട കാഴ്ച നടുക്കുന്നതാണ്, ഏഴ് മാസം ഗര്‍ഭിണിയായ യുവതി സ്വന്തം വീട്ടിലേക്ക് പോകുന്നതിനായി കിലോമീറ്ററുകളോളം നടക്കുന്ന കാഴ്ചയാണ് അത്. കഴിഞ്ഞ ദിവസം യാത്ര തുടങ്ങിയ യുവതിയും സംഘവും നൂറോളം കിലോമീറ്റര്‍ പിന്നിട്ടു.
20 അംഗ സംഘം
നവി മുംബൈയിലെ ഘന്‍സോലിയില്‍ നിന്നും സ്വന്തം നാടായ ബുല്‍ദാനയിലേക്ക് പോകുന്ന സംഘത്തിലാണ് ഏഴ് മാസം പ്രായമുള്ള ഗര്‍ഭിണിയും ഉള്ളത്. 480ഓളം കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ ഇവര്‍ക്ക് വീടെത്താന്‍ കഴിയുകയുള്ളൂ. 20 അഗം സംഘത്തില്‍ ഗര്‍ഭിണിയെ കൂടാതെ ചെറിയ കുട്ടികളും പ്രായമായവരും ഉള്‍പ്പെടും. കാല്‍നടയായി യാത്ര ചെയ്യുന്ന ഇവരുടെ കയ്യില്‍ ആവശ്യമായ ഭക്ഷണവും പണവും ഇല്ല.
സ്വന്തം വീട്ടിലേക്ക്
കാല്‍നടയാത്രക്കിടെ ആവശ്യമുള്ളപ്പോള്‍ വിശ്രമിക്കുമെന്ന് ഗര്‍ഭിണിയായ നികിത എന്‍ഡിടിവിയോട് പറഞ്ഞു. സാരിയുടുത്ത് യാത്ര ചെയ്യുന്ന നികിത കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് യാത്ര ആരംഭിച്ചത്. 12 മണിക്കൂറോളമായി ഇവരുടെ യാത്ര തുടങ്ങിയിട്ട്. ഇവരുടെ സാധനങ്ങളുമായി ഭര്‍ത്താവ് പുറകെ നടക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാരണം ആവശ്യമായ ഭക്ഷണ സാധനങ്ങളും സൗകര്യങ്ങളും നിലവില്‍ താമസിക്കുന്ന സ്ഥലത്ത് ലഭിക്കാത്തുകൊണ്ടാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുന്നതെന്ന് നികിത പറഞ്ഞു.
ജോലിയില്ല
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് ദിവസവേതനത്തില്‍ ജീവിച്ചിരുന്നവര്‍ക്കൊന്നം ഇപ്പോള്‍ തൊഴിയില്ല. ഈ സാഹചര്യത്തില്‍ സ്വന്തം നാടുകളെ ആശ്രയിക്കാതെ ഇവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കിലോ മീറ്ററുകളോളം നടന്ന് വീടെത്താനുള്ള സാഹസികത ഇവര്‍ കാണിക്കുന്നത്. കൂടാതെ നഗരത്തില്‍ മഴ പെയ്യാന്‍ തുടങ്ങിയാല്‍ ഭക്ഷണവും വെള്ളവും ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും സാധനങ്ങള്‍ക്ക് വാങ്ങുന്നതിനുള്ള അനുവാദം ചോദിക്കാന്‍ പൊലീസിനെ സമീപിക്കുമ്പോള്‍ അവര്‍ ഞങ്ങളെ മര്‍ദ്ദിക്കുകയാണ്- നികതയ്ക്ക് പിന്നാലെ നടന്നിരുന്ന ഒരാള്‍ എന്‍ഡിടിവിയോട് പറഞ്ഞു.
മഹാരാഷ്ട്ര
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ആകെ 15525 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പോസിറ്റീവായത്. 984 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചവരാണ്. 12089 പേരാണ് നിലവില്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 2819 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 617 പേര്‍ക്ക് ജീവന്‍ നഷ്്ടമായി.
ദില്ലിയിലെ മരണം
നേരത്തെ സമാനമായി വീട്ടിലേക്കുള്ള യാത്രയില്‍ ഒരു യുവാവ് മരണപ്പെട്ടിരുന്നു 39കാരനായ രണ്‍വീര്‍ സിംഗ് ദില്ലിയില്‍ നിന്ന് 200 കിലോമീറ്ററോളമാണ് വീട്ടിലേക്ക് നടന്നത്. തുടര്‍ന്ന് ദില്ലി-ആഗ്ര ഹൈവേയില്‍ തളര്‍ന്ന് വീണ് രണ്‍വീര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ മൊറേനയിലാണ് രണ്‍വീറിന്റെ വീട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു രണ്‍വീര്‍.