ആം ആദ്മി പാർട്ടിയുടെ പേര് മുസ്ലിം ലീഗ് എന്നാക്കി മാറ്റണമെന്ന് കപിൽ മിശ്ര
ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലീം ലീഗ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതിന് തൊട്ട് പിന്നാലെയാണ് പുതിയ ട്വീറ്റുമായി മിശ്ര രംഗത്തെത്തിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയെ മുസ്ലീം ലീംഗ് എന്ന് പുനര്‍നാമകരണം ചെയ്യണം. തീവ്രവാദികളെ സ്വന്തം പിതാവായി കരുതുന്ന ഉമര്‍ ഖാലിദ്, അഫ്‌സല്‍ ഗുരു, ബുര്‍ഹാന്‍ വാനി തുടങ്ങിയവര്‍ യോഗി ആദിത്യനാഥിനെ ഭയപ്പെടുന്നു. ഇതാണ് കപില്‍ മിശ്രയുടെ ട്വീറ്റ്.
യുപിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു; ഇത് തുടക്കമെന്ന് യോഗി സര്‍ക്കാര്‍
തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് നേരത്തെയും നിരവധി തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് ബിജെപി നേതാവ് കപില്‍ മിശ്ര. ഫെബ്രുവരി 8ാം തിയതി ദില്ലി സാക്ഷ്യം വഹിക്കുക ഇന്ത്യ-പാകിസ്താന്‍ പോരാട്ടമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് മോഡല്‍ ടൗണിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കപിലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.
48 മണിക്കൂര്‍ പ്രചരണ നിരോധനമായിരുന്നു ഏര്‍പ്പെടുത്തിയത്. ഇന്ത്യയും പാകിസ്താനും ദില്ലിയിലെ തെരുവുകളില്‍ പോരാടുമെന്നായിരുന്നു ട്വീറ്റ്. ഇതേതുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ പരാമര്‍ശവുമായി കപില്‍ രംഗത്തെത്തിയിരിക്കുന്നത്.
ഷഹീന്‍ ബാഗിലെ പ്രതിഷേധത്തിനും വിദ്യാര്‍ത്ഥി നേതാവായ ഷാര്‍ജീല്‍ ഇമാമിനുമെതിരെയായും കപില്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരത്തിന് കെജരിവാള്‍ പിന്തുണ നല്‍കുന്നതായും എഎപി എംഎല്‍എ അമാനത്തുല്ല പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും പുതപ്പും നല്‍കുന്നതായും മിശ്ര ആരോപിച്ചു. ഫെബ്രുവരി 8ാം തിയതിയാണ് പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനായി ദില്ലിയിലെ നിയമസഭ തിരഞ്ഞെടുപ്പ്. ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിജെപി എന്നിവരാണ് മത്സര രംഗത്തുള്ള പ്രധാന കക്ഷികള്‍.