ബിജെപിയുടെ ഗുജറാത്ത് പിടിക്കാൻ കെജ്രിവാൾ, നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ആപ് മത്സരിക്കും
ദില്ലി: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും ആപ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. അഹമ്മദാബാദില്‍ എത്തിയ കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
Recommended Video

ദില്ലിയില്‍ വൈദ്യുതി സൗജന്യമായി ആളുകള്‍ക്ക് ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് അത് ഇവിടെ ഇല്ല എന്നാണ് ഗുജറാത്തിലെ ആളുകള്‍ ചിന്തിക്കുന്നത്. അതുപോലെ തന്നെ കഴിഞ്ഞ 70 വര്‍ഷമായി ഇവിടുത്തെ ആശുപത്രികളുടെ കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇനി മുതല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകും, കെജ്രിവാള്‍ പറഞ്ഞു. 5 ദിവസത്തെ സന്ദര്‍ശനത്തിനായാണ് കെജ്രിവാള്‍ ഗുജറാത്തില്‍ എത്തിയിരിക്കുന്നത്.

അതിനിടെ പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്‍ത്തകനായ ഇസുദന്‍ ഗദ്വി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് ഗദ്വി ആപ് അംഗത്വം സ്വീകരിച്ചത്. ഗുജറാത്തില്‍ പാര്‍ട്ടി ഓഫീസ് അരവിന്ദ് കെജ്രിവാള്‍ ഉദ്ഘാടനം ചെയ്യും. ഗുജറാത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമുളള ഏക ബദല്‍ ആം ആദ്മി പാര്‍ട്ടി ആണെന്ന് കെജ്രിവാള്‍ പ്രതികരിച്ചു.
ഇത് രണ്ടാം തവണയാണ് അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തില്‍ എത്തുന്നത്. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മികച്ച നേട്ടമുണ്ടാക്കിയതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അരവിന്ദ് കെജ്രിവാള്‍ ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. ഭരണകക്ഷിയായ ബിജെപിക്കെതിരെ മുഖ്യപ്രതിപക്ഷമായി മാറാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു. 2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 120 സീറ്റുകളില്‍ 20 സീറ്റുകളില്‍ ആണ് ആപ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍, ജില്ലാ- താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ആപ് ്സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു.












Click it and Unblock the Notifications