ആം ആദ്മി പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നു
കൊല്‍ക്കത്ത: സംസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടിയുടെ യൂണിറ്റ് അപ്പാടെ ബി ജെ പിയില്‍ ലയിക്കുന്നു. എ എ പി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ സിന്‍ഹ അറിയിച്ചതാണ് ഇക്കാര്യം. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും മാത്രമല്ല മറ്റ് പാര്‍ട്ടികളില്‍ നിന്നും പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ബി ജെ പിയിലേക്ക് ചെക്കേറുകയാണ് ബംഗാളില്‍.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബി ജെ പി വിജയത്തിന്റെ പശ്ചാത്തലത്തിലാണ് മറ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടി മാറ്റം. സംസ്ഥാന കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ പ്രദീപ് ഘോഷ് ഉടന്‍ തന്നെ ബി ജെ പിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
ആകെയുള്ള 42 സീറ്റുകളില്‍ 34 എണ്ണവും സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. കോണ്‍ഗ്രസിന് നാല് സീറ്റുകളാണ് കിട്ടിയത്. ബി ജെ പിയും സി പി എമ്മും രണ്ടു വീതം സീറ്റുകള്‍ നേടി. 39 ശതമാനം വോട്ടുകളാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വാരിയപ്പോള്‍ ഏറെക്കാലം പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എം 23 ശതമാനം വോട്ടുകള്‍ നേടി.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയാണ് ദേശീയ തലത്തില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ യോഗ്നേദ്ര യാദവും മനീഷ് സിസോദിയയും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നാണ് യാദവിന്റെ പരാതി. എന്നാല്‍ യാദവ് പാര്‍ട്ടിക്കാര്യങ്ങള്‍ പരസ്യമാക്കുന്നു എന്നാണ് മറുപക്ഷം പറയുന്നത്.