നടൻ വിജയ് സൈക്കിളിലെത്തിയത് കേന്ദ്രത്തോട് പ്രതിഷേധിക്കാനല്ല, വിശദീകരണം ഇങ്ങനെ
ചെന്നൈ: കേരളത്തിലും തമിഴ്‌നാട്ടിലും അടക്കം തിരഞ്ഞെടുപ്പ് നടന്ന ഈ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായത് തമിഴ് സൂപ്പര്‍താരം വിജയുടെ സൈക്കിള്‍ യാത്രയാണ്. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് വിജയ് എത്തിയത് സൈക്കിളില്‍ ആയിരുന്നു. ഇത് ഇന്ധന വില വര്‍ധനവിനോടുളള നടന്റെ പ്രതിഷേധമായാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്.
എന്നാല്‍ വിജയുടെ സൈക്കിള്‍ യാത്രയ്ക്ക് പിന്നില്‍ പ്രതിഷേധം അല്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ പബ്ലിസിറ്റി വിഭാഗം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിജയുടെ വീടിന് പിറകിലുളള തെരുവിനോട് ചേര്‍ന്നാണ് പോളിംഗ് ബൂത്ത്. അതൊരു ഇടുങ്ങിയ സ്ഥലമാണ്. അദ്ദേഹത്തിന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാവും എന്നതിനാലാണ് ബൂത്തിലേക്ക് സൈക്കിളില്‍ പോയത് എന്നും അല്ലാതെ സൈക്കിള്‍ യാത്രയ്ക്ക് പിന്നില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഇല്ലെന്നും അദ്ദേഹത്തിന്റെ പബ്ലിസിറ്റി വിഭാഗം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
നീലങ്കരയിലെ വേല്‍സ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. ബൈക്കിലടക്കം ആരാധകര്‍ ബൂത്തിലേക്ക് താരത്തെ അനുഗമിച്ചു. വോട്ട് ചെയ്തതിന് ശേഷം ഓഫീസ് ജീവനക്കാരന്റെ ബൈക്കില്‍ ആണ് വിജയ് തിരിച്ച് പോയത്. അതിനിടെ താരത്തിന്റെ സൈക്കിള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മേഴ്‌സല്‍ അടക്കം ചില ചിത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ്‌ക്കെതിരെ ബിജെപി പ്രതിഷേധം ഉയര്‍ത്തിയിരുന്നു.. പിന്നാലെ വിജയുടെ വീട്ടില്‍ അടക്കം ആദായനികുതി വകുപ്പിന്റെ പരിശോധനയും നടന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് ദിവസം കേന്ദ്ര സര്‍ക്കാരിനെതിരെയുളള പ്രതിഷേധ സൂചകമായി വിജയ് സൈക്കിള്‍ യാത്ര തിരഞ്ഞെടുത്തത് എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്.