ശ്രീദേവി ഇനി ഓർമ്മ.. ചുവന്ന കാഞ്ചീപുരം പട്ടിൽ പൊതിഞ്ഞ് പൊട്ട് തൊട്ട് അന്ത്യയാത്ര.. വിട നൽകി രാജ്യം
മുംബൈ: വെളളിത്തിരയില്‍ എന്നും പ്രസരിപ്പുള്ള സാന്നിധ്യമായിരുന്ന ശ്രീദേവി ഇനിയില്ല. വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തില്‍ കുടുംബാംഗങ്ങളേയും സഹപ്രവർത്തകരേയും, ഒരു മതിലിനപ്പുറത്ത് പതിനായിരക്കണക്കിന് ആരാധകരേയും സാക്ഷി നിർത്തി ഓർമ്മകളിലേക്ക് മറഞ്ഞിരിക്കുന്നു ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍. മുംബൈ നഗരത്തെ കണ്ണീരിലാഴ്ത്തിയ വിലാപയാത്രയ്ക്ക് ശേഷമായിരുന്നു ശ്രീദേവിയുടെ സംസ്‌ക്കാരച്ചടങ്ങുകൾ.
ആയിരക്കണക്കിന് ആരാധകരും വന്‍താരനിരയും ശ്രീദേവിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. അന്ധേരിയിലെ ശ്രീദേവിയുടെ ഫ്‌ളാറ്റിന് മുന്നിലുള്ള സെലിബ്രേഷന്‍സ് സ്‌പോര്‍സ് ക്ലബ്ബിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വിലാപയാത്രയായി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.
കണ്ണീരോടെ മുംബൈ
ശ്രീദേവിയുടെ വളര്‍ച്ചയും വീഴ്ചയും സന്തോഷങ്ങളും സങ്കടങ്ങളും നേട്ടങ്ങളും കണ്ട നഗരമാണ് മുംബൈ. തമിഴ്‌നാട്ടിലെ ഒരു ചെറുഗ്രാമത്തില്‍ നിന്നും വന്നെത്തിയ പെണ്‍കുട്ടിയെ ഇന്ത്യന്‍ സിനിമയുടെ റാണിയാക്കിയ നഗരം. കണ്ണീരോടെയല്ലാതെ മുംബൈക്ക് ശ്രീദേവിയെ യാത്രയയ്ക്കാന്‍ സാധിക്കില്ല.
ആരാധകരുടെ പ്രവാഹം
ശ്രീദേവി മരണപ്പെട്ടുവെന്ന വിവരം പുറത്ത് വന്നത് മുതല്‍ അന്ധേരിയിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് നിശ്ചല ശരീരമായി പ്രിയപ്പെട്ട നഗരത്തിലേക്ക് ശ്രീദേവിയുടെ മടങ്ങി വരവ്.സിനിമോ ലോകത്തിനും ആരാധകര്‍ക്കും വിശ്വസിക്കാനാവാത്ത ഒരു മടക്കം.
വൻ താരനിര
ഐശ്വര്യ റായ്, ജയ ബച്ചന്‍, ഹേമമാലിനി, വിദ്യാ ബാലന്‍, അജയ് ദേവ്ഗണ്‍, ജോണ്‍ എബ്രഹാം, രണ്‍വീര്‍ സിംഗ്, പ്രകാശ് രാക്, മാധുരി ദീക്ഷിത്, രേഖ, കജോള്‍, രാകേഷ് റോഷന്‍ തുടങ്ങി ബോളിവുഡിലെ വന്‍ താരനിര തന്നെയാണ് ശ്രീദേവിയെ അവസാനമായി കാണാന്‍ എത്തിയത്. വിദ്യ ബാലന്‍ അടക്കമുള്ളര്‍ നിശ്ചലയായ ശ്രീദേവിയെ കണ്ട് വിതുമ്പുകയുണ്ടായി.
മാധ്യമങ്ങൾക്ക് പ്രവേശനമില്ല
പൊതുദര്‍ശന സ്ഥലത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ശ്രീദേവിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാമെന്നും എന്നാല്‍ ക്യാമറകള്‍ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല എന്നുമാണ് കുടുംബം വ്യക്തമാക്കിയത്.
വേദനയിൽ വിലാപയാത്ര
ശ്രീദേവിയുടെ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍, ഭര്‍ത്താവ് ബോണി കപൂര്‍, ബോണിയുടെ ആദ്യ വിവാഹത്തിലെ മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ ശ്രീദേവിക്ക് ഒപ്പം അവസാനം വരെയുണ്ടായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ചേര്‍ന്ന അനുശോചന യോഗത്തിന് ശേഷമാണ് 2 മണിയോടെ വിലാപയാത്ര ആരംഭിച്ചത്.
കാഞ്ചീപുരത്തിൽ പൊതിഞ്ഞ്
ശ്രീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട നിറമായ വെളുത്ത നിറത്തിലുള്ള പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു വിലാപയാത്ര. ചുവന്ന കാഞ്ചീപുരം സാരിയില്‍ ഒരു സാധാരണ ഉറക്കത്തിലെന്ന പോലെയാണ് ശ്രീദേവി കിടന്നിരുന്നത്. നെറ്റിയില്‍ ചുവന്ന പൊട്ടും കഴുത്തില്‍ ആഭരണങ്ങളും അണിഞ്ഞ്, രാജ്യം ആരാധിച്ചിരുന്ന അതേ സൗന്ദര്യത്തോടെയായി ആ മടക്കം.
ലാത്തി വീശി പോലീസ്
വന്‍ ജനക്കൂട്ടമാണ് ശ്രീദേവിയുടെ വിലാപയാത്രയെ അനുഗമിച്ചത്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പ്രിയനടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആരാധകരെത്തി. പലപ്പോഴും ആളുകളെ നിയന്ത്രിക്കാനാവാതെ പോലീസിന് ലാത്തി പ്രയോഗിക്കേണ്ടതായി പോലും വന്നു. എങ്കിലും ആരാധകര്‍ ശ്മശാനം വരെ ശ്രീദേവിക്ക് കൂട്ട് പോയി.
ഔദ്യോഗിക യാത്രയയപ്പ്
പദ്മ പുരസ്‌ക്കാര ജേതാവായ ശ്രീദേവിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ബഹുമതി നല്‍കിയാണ് യാത്രയാക്കിയത്. മുംബൈ പോലീസ് സംഘമെത്തി ശ്രീദേവിക്ക് നാടിന്റെ ആദരം അര്‍പ്പിച്ചു. 3.30ന് സംസ്‌ക്കാരം നടക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പറഞ്ഞതിലും വൈകിയായിരുന്നു സംസ്ക്കാര ചടങ്ങുകൾ
ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്
ശ്രീദേവി മരിച്ച അർദ്ധരാത്രിയിൽ ബോണി കപൂറിന്റെ ഫോൺകോൾ.. ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെ
ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..