ഗുജറാത്തിൽ കാൽക്കീഴിലെ മണ്ണൊലിച്ച് ബിജെപി.. ചാണക്യതന്ത്രം മെനയാൻ അമിത് ഷാ.. അഞ്ച് ദിവസത്തെ കർസേവ'
അഹമ്മദാബാദ്: രാജ്യത്തെ ബിജെപിയുടെ ഉറച്ച കോട്ടകളിലൊന്നാണ് ഗുജറാത്ത്. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര കാവിപ്പടയ്ക്ക് അത്ര പന്തിയല്ല. രാഹുല്‍ ഗാന്ധി ഉണ്ടായിക്കിയ അപ്രതീക്ഷിത മേല്‍ക്കൈയ്യും പട്ടേല്‍, ദളിത് വിഭാഗങ്ങള്‍ ബിജെപിക്കെതിരെ തിരിഞ്ഞതുമെല്ലാം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ ഭയപ്പെടുത്തുന്നുണ്ട്. ഒടുക്കം ഗുജറാത്ത് പിടിക്കാന്‍ ചാണക്യന്‍ തന്നെ ഇറങ്ങുന്നു.

തോൽവി സ്വപ്നത്തിൽ പോലുമില്ല
ഗുജറാത്തില്‍ ഒരു തോല്‍വി- അതിന് ബിജെപി വലിയ വില കൊടുക്കേണ്ടി വരും. ഗുജറാത്തില്‍ തോല്‍ക്കുക എന്നത് മോദിയുടേയും അമിത് ഷായുടേയും ദുസ്വപ്‌നങ്ങളില്‍ പോലും ഇല്ലാത്തതുമാണ്. എന്നാല്‍ ഇത്തവണ കളി മാറിയാല്‍ അത്ഭുതപ്പെടാനില്ല.

ബിജെപിക്കെതിരെ കലാപക്കൊടി
ഗുജറാത്തിലെ പട്ടേല്‍ വിഭാഗക്കാരും ദളിതരാണ് ബിജെപിക്കെതിരെ ആദ്യം കലാപക്കൊടി ഉയര്‍ത്തിയത്. ഉനയിലെ ദളിത് പ്രക്ഷോഭത്തില്‍ ബിജെപിയുടെ അടിത്തറ ഇളകിത്തുടങ്ങി. സംസ്ഥാനത്താകെ ബിജെപി വിരുദ്ധത ഉടലെടുക്കുന്നത് മുതലാക്കി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും രംഗത്തിറങ്ങി.

രണ്ടും കൽപ്പിച്ച് കാവിപ്പട
ഇതോടെ രണ്ടും കല്‍പ്പിച്ച് തന്നെയാണ് ബിജെപി. മോദിക്ക് പദ്ധതി പ്രഖ്യാപനം നടത്താന്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയ്യതി വൈകിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പഴി കേട്ടതാണ്. മാത്രമല്ല പട്ടേല്‍ വിഭാഗക്കാരുടെ കേസ് പിന്‍വലിച്ചും തന്ത്രം പയറ്റിയതാണ്. ഇതിലൊന്നും പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായതുമില്ല

വരുന്നൂ അമിത് ഷാ
ഒടുക്കം ഗുജറാത്ത് പിടിക്കാന്‍ ചാണക്യന്‍ അമിത് ഷാ തന്നെ നേരിട്ടിറങ്ങുന്നു. രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി ബിജെപിയെ കടന്നാക്രമിച്ചാണ് തിരികെ പോയത്. അതിന് ഗുജറാത്തില്‍ ചെന്ന് മറുപടി കൊടുക്കാനും പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുമാണ് അമിത് ഷാ വരുന്നത്.

വ്യാപക പര്യടനം
ഈ മാസം നാല്, അഞ്ച് തിയ്യതികളിലാണ് ആദ്യഘട്ട സന്ദര്‍ശനം. പിന്നീട് 7,8,9 തീയ്യതികളിലും അമിത് ഷാ എത്തും. സംസ്ഥാനത്തുടനീളം ഷാ പര്യടനം നടത്തും. പാര്‍ട്ടി കേഡര്‍ വിഭാഗങ്ങളുമായി നേരിട്ട് ഷാ കൂടിക്കാഴ്ച നടത്തും.

അകന്നവരെ കൂടെക്കൂട്ടാൻ
സംവരണ വിഷയവും നോട്ട് നിരോധവും ജിഎസ്ടിയും മൂലം അകല്‍ച്ചയിലായ പട്ടേല്‍ വിഭാഗത്തിലെ വ്യാപാരികളെ തിരികെ കൂട്ടാനും അമിത് ഷാ നീക്കം നടത്തും. പട്ടേല്‍ പ്രക്ഷോഭകരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനും അമിത് ഷാ തന്ത്രങ്ങള്‍ മെനയുന്നുണ്ട്.












Click it and Unblock the Notifications