മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്: ശ്മശാനങ്ങൾ മറച്ചുകെട്ടി യുപി അധികൃതർ
ലഖ്നൊ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലേയും സ്ഥിതി രൂക്ഷമാണ്. യുപിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും സർക്കാർ പുറത്തുവിടുന്ന കണക്കുകളും തമ്മിൽ കാര്യമായ അന്തരമുണ്ടെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ശ്മശാനങ്ങളിൽ തുടർച്ചയായി മൃതദേഹങ്ങൾ സംസ്കരിക്കുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നീല നിറത്തിലുള്ള മെറ്റൽ ഷീറ്റുകളുപയോഗിക്ക് അധികൃതർ കാഴ്ച മറച്ചിട്ടുള്ളത്. കൊവിഡ് മരണത്തിലെയും ശ്മശാനങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുടെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടായതിന് പിന്നാലെയാണ് ഇവയെല്ലാം മറച്ചുവെക്കാനുള്ള സർക്കാർ നീക്കം.
ഹരിദ്വാർ സ്ഥിതി ആശങ്കാജനകം; ഋഷിമാരോട് മടങ്ങാൻ ആവശ്യപ്പെട്ട് നിരഞ്ജനി അഘോരി വിഭാഗം
ശ്മശാനത്തിൽ വെച്ച് നിരവധി മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇതെല്ലാം മറച്ചുവെക്കാനുള്ള അധികൃതരുടെ നീക്കം. ഇതിന് പുറമേ ഇത് കൊവിഡ് ബാധിത പ്രദേശമാണെന്നും അനുവാദമില്ലാതെ ആരും ശ്മശാനത്തിനുള്ളിലേക്ക് പ്രവേശിക്കരുതെന്ന നോട്ടീസും പതിച്ചിട്ടുണ്ട്. അതിക്രമിച്ച് കടക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും മുന്നറിയിപ്പ് നൽകുന്നു. സത്യം മറച്ചുവെക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
Recommended Video
"ഉത്തർപ്രദേശ് സർക്കാരിനോട് ഒരു അഭ്യർത്ഥനയുണ്ട്: ഈ ദുരന്തത്തെ അടിച്ചമർത്താൻ സമയവും വിഭവങ്ങളും ഊർജ്ജവും ചെലവഴിച്ചുകൊണ്ട് ഒളിച്ചുവെക്കുന്നത് നിരർത്ഥകമാണ്. പകർച്ചവ്യാധി തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും അണുബാധ പടരാതിരിക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ലഖ്നൊ. ബുധനാഴ്ച 20,510 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കുറിനുള്ളിൽ ഇതുവരെ ഏറ്റവും ഉയർന്ന കണക്കാണിത്. സംസ്ഥാനത്ത് 68 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.