സഖ്യം പൊളിയാതെ നോക്കാന്‍ എസ്പി, ജയന്ത് ചൗധരിയെ പിടിച്ച് നിര്‍ത്തണം, അഖിലേഷിന്റെ പ്ലാന്‍ ഇങ്ങനെ
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി വന്‍ നേട്ടമുണ്ടാക്കിയെങ്കിലും അധികാരം പിടിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ സഖ്യം മുന്നോട്ട് പോകുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തോല്‍വിക്ക് പിന്നാലെ സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി കഴിഞ്ഞു. രാഷ്ട്രീയ ലോക്ദള്‍ സഖ്യം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.
ദിലീപിനെ വിളിച്ച ഡിഐജി സഞ്ജയ് കുമാര്‍ പോലീസുകാര്‍ക്ക് അപമാനം, വെളിപ്പെടുത്തലുമായി സംവിധായകന്‍
എന്നാല്‍ ജാട്ട് ഭൂമിയില്‍ ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കാന്‍ എസ്പിക്കും ആര്‍എല്‍ഡിക്കും സാധിച്ചിട്ടുണ്ട്. ഈ അവസ്ഥയില്‍ അവര്‍ പോകുന്നത് അഖിലേഷിന്റെ ഭാവി തന്നെ ഇല്ലാതാക്കും. 2024 മുന്നില്‍ കണ്ട് അഖിലേഷ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ജയിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം സൂചിപ്പിക്കുന്നത്.

എസ്പി സഖ്യത്തിന് 125 സീറ്റാണ് കിട്ടിയത്. എന്നാല്‍ ഭൂരിപക്ഷം കിട്ടാത്തത് കൊണ്ട് സഖ്യത്തില്‍ ആകെ പ്രശ്‌നങ്ങളാണ്. എസ്പി സഖ്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ആര്‍എല്‍ഡി കാത്തിരിക്കുകയാണ്. ടിക്കറ്റ് വിതരണത്തില്‍ അടക്കം എസ്പിയുമായി ലോക്ദള്‍ നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ടിക്കറ്റുകള്‍ വിറ്റു എന്നാണ് ആരോപണം. ഒപ്പം ദളിതുകളെയും മുസ്ലീങ്ങളെയും ഒതുക്കിയതും തോല്‍വിയുടെ കാരണമായി വിലയിരുത്തുന്നുണ്ട്. എസ്പിയില്‍ തന്നെ പ്രചാരണം നയിച്ച രീതിയില്‍ എതിര്‍പ്പുണ്ട്. പക്ഷേ സീറ്റ് കൂടിയത് കൊണ്ട് പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് സാധിച്ചു. പക്ഷേ സഖ്യത്തിലെ കാര്യങ്ങള്‍ അങ്ങനെയല്ല. അവിടെയുള്ളവരെ പിടിച്ച് നിര്‍ത്താന്‍ അഖിലേഷ് ബുദ്ധിമുട്ടും.

ബിജെപിക്ക് ഹിന്ദു വോട്ടുകള്‍ പൂര്‍ണമായും പോവാതിരിക്കാന്‍ അഖിലേഷ് സ്വീകരിച്ച നയം പാളിപ്പോയെന്നാണ് സഖ്യത്തിലെ നേതാക്കള്‍ പറയുന്നത്. ആര്‍എല്‍ഡിയിലെയും എസ്പിയിലെയും മുതിര്‍ന്ന നേതാക്കള്‍ പറയുന്നത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സഖ്യം തുടരുമെന്നാണ്. എന്നാല്‍ മൊത്തത്തില്‍ സഖ്യത്തില്‍ അനുകൂല വികാരമല്ല ഉള്ളത്. പക്ഷേ എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകേണ്ടതുണ്ട് അഖിലേഷ്. 2024ല്‍ ബിജെപിക്ക് സര്‍പ്രൈസ് നല്‍കാനാണ് അഖിലേഷിന്റെ ശ്രമം. അതിലുപരി തന്റെ രാഷ്ട്രീയ ഭാവി കൂടി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായി 2024ലെ പോരാട്ടം മാറും. 25 സീറ്റെങ്കിലും നേടിയിട്ടില്ലെങ്കില്‍ അഖിലേഷിന്റെ പാര്‍ട്ടിക്ക് യുപിയില്‍ നിലനില്‍ക്കാന്‍ സാധിക്കില്ല.

അഖിലേഷും ആര്‍എല്‍ഡിയും ഏകാധിപതികളെ പോലെയാണ് പെരുമാറിയതെന്ന് മസൂദ് അഹമ്മദ് പറഞ്ഞു. രാഷ്ട്രീയ ലോക്ദള്‍ സംസ്ഥാന അധ്യക്ഷനാണ് മസൂദ് അഹമ്മദ്. ഇവര്‍ ടിക്കറ്റ് വിറ്റുവെന്നാണ് ആരോപണം. സഖ്യം വിജയിക്കാത്തതിന് കാരണം സഖ്യത്തിലെ തമ്മിലടിയാണെന്ന് മസൂദ് അഹമ്മദ് പറയുന്നു. പാര്‍ട്ടിയുടെ ലൈന്‍ ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. അഖിലേഷും ജയന്തും മുസ്ലീങ്ങളുടെയും ദളിതുകളുടെയും വിഷയങ്ങള്‍ തീര്‍ത്തും അവഗണിച്ചെന്ന് മസൂദ് അഹമ്മദ് കുറ്റപ്പെടുത്തി. അതേസമയം താന്‍ എസ്പിക്കൊപ്പം തന്നെ നില്‍ക്കുമെന്ന് ജയന്ത് ചൗധരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി മസൂദ് അഹമ്മദ് രംഗത്തെത്തിയത്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡി അഖിലേഷിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം എസ്ബിഎസ്പി നേരത്തെ ബിജെപിക്കൊപ്പം ചേരുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അമിത് ഷായെ കാണാനില്ലെന്ന് ഓംപ്രകാശ് രാജ്ബര്‍ അറിയിച്ചു. താന്‍ എസ്പിക്കൊപ്പം നില്‍ക്കുന്നതായും അടുത്ത തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും രാജ്ബര്‍ വ്യക്തമാക്കി. ബിജെപിയുടെ പഴയ സഖ്യകക്ഷിയാണ് എസ്ബിഎസ്പി. യോഗി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു രാജ്ബര്‍. അതേസമയം എസ്പിയുടെ സംഘടനാ തലത്തില്‍ ആകെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ യാദവ് ആരോപിച്ചു.

എസ്പിയുടെ ബൂത്ത് കമ്മിറ്റിയയാണ് ടിക്കറ്റ് വിതരണം അടക്കം നടത്തിയത്. എസ്പി 300 സീറ്റ് നേടേണ്ടതായിരുന്നു. പക്ഷേ പിഴച്ചെന്ന് ശിവപാല്‍ യാദവ് ആരോപിച്ചു. അതേസമയം സ്വാമി പ്രസാദ് മൗര്യ, മഹാന്‍ദള്‍ നേതാവ് കേശവ് ദേവ് മൗര്യ എന്നിവര്‍ എങ്ങോട്ട് മാറുമെന്ന കാര്യത്തില്‍ ഇപ്പോഴും മൗനം തുടരുകയാണ്. ഫാസില്‍ നഗറില്‍ നിന്ന് സ്വാമി പ്രസാദ് മൗര്യ തോറ്റിരുന്നു. അതേസമയം സഖ്യത്തിലെ നേതാക്കളുടെ അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണം മഹാന്‍ദള്‍ അധ്യക്ഷന്‍ പറയുന്നു. തന്റെ പാര്‍ട്ടിയെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്നും, കുറഞ്ഞ സീറ്റുകളാണ് ലഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇവരെല്ലാം നാല് വഴിക്ക് നില്‍ക്കുന്നതിനാല്‍ അഖിലേഷിന് സഖ്യത്തെ പിടിച്ച് നിര്‍ത്താനാവുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്.












Click it and Unblock the Notifications