ജമ്മു കശ്മീരിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വീഴ്ച, ഭാരത് ജോഡോ യാത്ര നിര്‍ത്തി വെച്ചു
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധി അവസാനിപ്പിക്കുന്നത് ജമ്മു കശ്മീരിലാണ്.
ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ജമ്മു കശ്മീരില്‍ വെച്ച് നിര്‍ത്തി വെച്ചു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കശ്മീരിലേക്ക് യാത്ര കടന്നതിന് പിന്നാലെ തന്നെ നിര്‍ത്തി വെയ്ക്കാനുളള തീരുമാനമുണ്ടായത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇന്ന് കശ്മീരില്‍ 20 കിലോ മീറ്റര്‍ ദൂരത്തോളമായിരുന്നു രാഹുല്‍ ഗാന്ധിയുടെ യാത്ര നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും തന്നെ യാത്ര നിര്‍ത്തേണ്ടതായി വന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുളളയും രാഹുല്‍ ഗാന്ധിക്കൊപ്പം കശ്മീരില്‍ ഭാരത് ജോഡോ യാത്രയില്‍ ഉണ്ടായിരുന്നു. രാഹുലിനുളള സുരക്ഷ ഉദ്യോഗസ്ഥനെ പൊടുന്നനെ പിന്‍വലിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ശ്രീനഗറിലേക്കുളള യാത്രയ്ക്കിടെ ബനിലാള്‍ ടണല്‍ കടന്നപ്പോള്‍ കണ്ടത് രാഹുല്‍ ഗാന്ധിയെ കാത്ത് വലിയൊരു ആള്‍ക്കൂട്ടം നില്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട ചുമതലയുളള പോലീസ് ഉദ്യോഗസ്ഥരെ അവിടെ എവിടെയും കാണാനുമുണ്ടായിരുന്നില്ല. തങ്ങള്‍ ടണല്‍ കടന്നതോടെ തന്നെ പോലീസിന്റെ സുരക്ഷാ സംവിധാനങ്ങളെല്ലാം നിലതെറ്റിയിരുന്നു. തന്റെ സുരക്ഷയുടെ കാര്യവും അവതാളത്തിലായി. അതുകൊണ്ട് യാത്ര നിര്‍ത്തി വെക്കേണ്ടി വന്നു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മറികടന്ന് കൊണ്ട് യാത്ര തുടരാനാകില്ല എന്നത് കൊണ്ടാണ് യാത്ര അവസാനിപ്പിച്ചത്, രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സർവ്വേകൾ അനുകൂലം, പക്ഷേ ഭരണം പിടിക്കാൻ സാധ്യത ബിജെപി? കർണാടകയിൽ ആശ്വസിക്കാനാകാതെ കോൺഗ്രസ്
ജനക്കൂട്ടത്തിന്റെ നിയന്ത്രണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഒരു മുന്നറിയിപ്പും ഇല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയായിരുന്നുവെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ ജമ്മു കശ്മീര്‍ ഭരണകൂടം പരാജയമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്ക് മുപ്പത് മിനുറ്റ് പോലും യാത്ര ചെയ്യാന്‍ സാധിച്ചില്ല. സുരക്ഷ പാളിയതോടെ രാഹുല്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് കയറി. ഇതോടെ കോണ്‍ഗ്രസ് യാത്ര അവസാനിപ്പിക്കുകയായിരുന്നു.
യാത്ര ബനിഹാള്‍ ടണല്‍ കടന്നതിന് പിന്നാലെ പോലീസ് വാഹനങ്ങള്‍ പിന്‍വാങ്ങി. ഇത് ആരുടെ ഉത്തരവ് പ്രകാരമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ചോദിച്ചു. ഈ വീഴ്ചയ്ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും ഇനി ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുളള നടപടികള്‍ കൈക്കൊള്ളണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. 15 മിനുറ്റോളം നേരം ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ ഉണ്ടായിരുന്നില്ല.ഇത് വളരെ ഗുരുതരമായ ഒരു വീഴ്ചയാണ്. രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഉറപ്പാക്കാതെ യാത്ര തുടരാനാകില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.