തമിഴ്നാട്ടിൽ ബിജെപിയുടെ വിശാല സഖ്യം; കൂടുതൽ പാർട്ടികൾ എൻഡിഎയിലേക്ക്, സഖ്യപ്രഖ്യാപനം ഉടൻ
ചെന്നൈ: തമിഴ്നാട്ടിൽ എഐഡിഎംകെ- ബിജെപി സഖ്യം യാഥാർത്ഥ്യത്തിലേക്ക്. സഖ്യപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അണ്ണാ ഡിഎംകെ നേതാവ് ആർ വൈതിലിംഗം അറിയിച്ചു. ബിജെപി, ഡിഎംഡികെ, പിഎംകെ തുടങ്ങിയ പാർട്ടികളുമായി അണ്ണാ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയ വരികയാണെന്ന് വൈതിലിംഗം വ്യക്തമാക്കി.
തമിഴ്നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അണ്ണാ ഡിഎംകെ നേതാവുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. 43 സീറ്റിൽ അണ്ണാ ഡിഎംകെയും 8 സീറ്റിൽ ബിജെപിയും മത്സരിക്കാനാണ് സാധ്യത.
വിജകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ എൻഡിഎ സഖ്യത്തിന്റെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഡിഎംഡികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എൽകെ സതീഷ് വ്യക്തമാക്കി. നിലവിൽ അമേരിക്കയിൽ ചികിത്സയിലായിരിക്കുന്ന വിജയകാന്ത് മടങ്ങിയെത്തിയാലുടൻ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ജയലളിതയുടെ വിയോഗത്തിന് ശേഷം നേരിടാനൊരുങ്ങുന്ന തിരഞ്ഞെടുപ്പ് എഐഡിഎംകെയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി പാർട്ടി മൂന്ന് സമിതികളെ നിയോഗിച്ചിട്ടുണ്ട്. മുഖ്യ എതിരാളികളായ ഡിഎംകെ കോൺഗ്രസ് സഖ്യത്തിലാണ് മത്സരിക്കുന്നത്.
ബിജെപിയുടെ ശക്തി കേന്ദ്രമായ കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്നിന് എത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഔദ്യോഗികമായി സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
കേന്ദ്രത്തിൽ ബിജെപിയെങ്കിൽ സംസ്ഥാനങ്ങളിൽ സഖ്യകക്ഷികൾ; ബിജെപിയെ ഞെട്ടിച്ച് ശിവസേന