ആലുവ കൂട്ടക്കൊലക്കേസ്; ദയാഹര്‍ജി തള്ളിയ പ്രതിയുടെ വധശിക്ഷ സ്റ്റേ ചെയ്തു
ദില്ലി: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ആന്റണി നല്‍കിയ പുന:പരിശോധന ഹര്‍ജിയിലാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സ്റ്റേ ഉത്തരവ് നല്‍കിയത്. ആന്റണി നല്‍കിയ ദയാഹര്‍ജി 2010 ല്‍ രാഷ്ട്രപതി തള്ളിയിരുന്നു.
ആറുപേരെ കൂട്ടക്കൊല ചെയ്ത കേസില്‍ ആന്റണിക്ക് 2005 ഫെബ്രുവരി രണ്ടിനാണ് സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഹൈക്കോടതി 2006 സെപ്റ്റംബര്‍ 18ന് ശിക്ഷാവിധി ശരിവെച്ചു. ആന്റണി പിന്നീട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009 ഏപ്രില്‍ 22ന് സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. ഇതിനുശേഷമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.
ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെയും കുടുംബത്തെയും ആന്റണി കൊലപ്പെടുത്തിയെന്നാണ് കേസ്. 2001 ജനുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹബന്ധം വേര്‍പ്പെട്ട് കഴിഞ്ഞിരുന്ന കൊച്ചുറാണിയോട് വിദേശത്തുപോകാനായി ആന്റണി പണം ചോദിച്ചിരുന്നു. നല്‍കില്ലെന്ന് ഉറപ്പായതോടെ കൊലനടത്തുകയായിരുന്നു.
തെളിവുകള്‍ നശിപ്പിക്കാനായി കൊച്ചുറാണിയുടെ സഹോദരന്‍ ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍(47), ഭാര്യ ബേബി(42), മക്കളായ ജെയ്‌മോന്‍(14), ദിവ്യ(12), അഗസ്റ്റിന്റെ അമ്മ ക്ലാര(74) എന്നിവരെയും ആന്റണി വെട്ടിക്കൊലപ്പെട്ടുത്തി. സംഭവത്തിനുശേഷം ദമാമിലേക്ക് കടന്ന ആന്റണിയെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ചാണ് പോലീസ് പിടികൂടിയത്. തുടക്കത്തില്‍ പോലീസ് അന്വേഷണിച്ച കേസ് പിന്നീട് സിബിഐ അന്വേഷണത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.