അൽവാർ ആൾക്കൂട്ട കൊലപാതകം; പോലീസിന്റേത് ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തൽ
Recommended Video
രാജസ്ഥാൻ: പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ അൽവാറിൽ ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവിനോട് പോലീസിന്റെയും ക്രൂരത. ലാലവണ്ടിയിൽ നിന്നും നാല് കിലോമീറ്റർ മാത്രം ദൂരെയുള്ള ആശുപത്രിയിൽ റക്ബർ ഖാനെ എത്തിക്കാൻ പോലീസെടുത്തത് രണ്ടര മണിക്കൂർ സമയം. ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് അവശനിലയിലായ യുവാവിനോടുള്ള പോലീസിന്റെ സമീപനം സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും റക്ബർ ഖാന് ജീവൻ നഷ്ടപ്പെട്ടിരുന്നു. റക്ബർ ഖാനിൽ നിന്നും പിടിച്ചെടുത്ത പശുക്കളെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷം മാത്രമാണ് മൃതപ്രാണനായ റക്ബറിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് തയാറായതെന്നും ആരോപണം ഉയരുന്നു.
എഫ് ഐ ആർ
ശനിയാഴ്ച പുലർച്ചെ 12.45ന് പശു സംരക്ഷണ സേന തലവനായ കിഷോർ ശർമയിൽ നിന്നും ഒരു യുവാവ് പശുവിനെ കടത്തുന്നതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫോൺ വന്നു. സംഭവ സ്ഥത്തെത്തിയപ്പോൾ ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയ യുവാവിനെയാണ് കണ്ടത്. ഇയാളുടെ മുറിവുകൾ അവിടെവച്ചുതന്നെ വൃത്തിയാക്കിയ ശേഷം കാര്യങ്ങൾ തിരക്കുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്നാണ് പോലീസ് എഫ് ഐ ആറിൽ പറയുന്നത്. എന്നാൽ യഥാർത്ഥ സംഭവങ്ങൾ പുറത്തവന്ന പശ്ചാത്തലത്തിൽ ആരോപണങ്ങൾക്ക് മറുപടി പറയാൻ പോലീസ് വൃത്തങ്ങൾ തയാറായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അൽവാർ എസ് പി രാജേന്ദ്രസിംഗ് വ്യക്തമാക്കി.
|
ചായകുടി
.29ന് പോലീസ് സംഘത്തോടൊപ്പം താനും സംഭവസ്ഥലത്തെത്തിയിരുന്നതായി കിഷോർ ശർമ മൊഴി നൽകിയിട്ടുണ്ട്. പശുക്കളെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചതിന് ശേഷം മാത്രമാണ് രക്ബറിനെ പോലീസുകാർ ശ്രദ്ധിക്കുന്നത്. റക്ബറിനെയും കൂട്ടി ആദ്യം പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. ഇതിനിടയിൽ ജീപ്പ് നിർത്തി പോലീസുകാർ ചായകുടിച്ചു. പോലീസ് സ്റ്റേഷനിലെത്തിച്ച് റക്ബറിന്റെ വസ്ത്രം മാറ്റിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൃത്യസമയത്ത് രക്ബറിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിച്ചേനെയെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഹസൻ അലി പറയുന്നത്. റക്ബറിന്റെ വാരിയെല്ലുകൾ തകർന്നിരുന്നതായും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പശുവിനെ കടത്തിയെന്നാരോപിച്ച്
അൽവാറിലെ ലാലവണ്ടി ഗ്രാമത്തിൽ നിന്നും അറുപതിനായിരം രൂപയ്ക്ക് രണ്ടു പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് റക്ബറിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. അസം ഖാൻ എന്ന സഹായിയും ഒപ്പമുണ്ടായിരുന്നു. ആക്രമിസംഘം വരുന്നത് കണ്ട് അസംഖാൻ ഓടി രക്ഷപെടുകയായിരുന്നു. കല്ലും മരക്കമ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. റക്ബർ പശുക്കളെ കടത്തിയെന്നാരോപിച്ചായിരുന്നു ഗോസംരക്ഷണ ഗുണ്ടകളുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.