പുതിയ പാർട്ടി പ്രഖ്യാപിച്ച് അമരീന്ദർ; ബിജെപിയുമായി സീറ്റ് വിഭജനത്തിന് തയ്യാറാണെന്നും ക്യാപ്റ്റൻ
ദില്ലി; കോൺഗ്രസ് വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അടുത്ത പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് പറഞ്ഞ അമരീന്ദർ ബിജെപിയുമായി സീറ്റ് വിഭജനം നടത്താൻ തയ്യാറാണെന്നും വ്യക്തമാക്കി. അതേസമയം ബിജെപിയുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും അമരീന്ദർ പറഞ്ഞു.
ഉടൻ തന്നെ പാർട്ടിയുടെ പേരും ചിഹ്നവും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ട്, വാർത്താസമ്മേളനത്തിൽ അമരീന്ദർ അറിയിച്ചു. അതിനിടെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ രൂക്ഷവിമർശനവും അമരീന്ദർ നടത്തി.
നിയമസഭ തിരഞ്ഞെടുപ്പിൽ 117 സീറ്റിലും മത്സരിക്കുകയാണ് ലക്ഷ്യം. ബിജെപിയുമായി സീറ്റ് വിഭജനത്തിന് തയ്യാറാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി നാളെ ചര്‍ച്ച നടത്തും, അമരീന്ദർ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയെങ്കിലും കോൺഗ്രസിൽ ഇപ്പോഴും തുടരുകയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഇത്രയും കാലം കോണ്‍ഗ്രസിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പത്ത് ദിവസം കൂടി കോൺഗ്രസിൽ തുടരുന്നതിൽ എന്താണ് കുഴപ്പം എന്നായിരുന്നു മറുചോദ്യം.
ദേശ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ കോൺഗ്രസ് തന്നെ പരിഹസിക്കുകയാണ്. ഞാൻ ഒരു സൈനികനാണ്. അതിനാൽ അടിസ്ഥാന വിഷയങ്ങളെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്, അമരീന്ദർ പറഞ്ഞു. സിദ്ദു ചേർന്നതു മുതൽ കോൺഗ്രസിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായി. നവജ്യോത് സിംഗ് സിദ്ദു എവിടെ നിന്ന് മത്സരിച്ചാലും സിദ്ദുവിനെ പരാജയപ്പെടുത്തും, അമരീന്ദർ പറഞ്ഞു. കോൺഗ്രസിനും ശിരോമണി അകാലിദളിനും ആം ആദ്മിക്കുമെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്നും അമരീന്ദർ പറഞ്ഞു.
അതേസമയം മുതിർന്ന നേതാവായ അമരീന്ദറിന്റെ നീക്കം കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉൾപ്പാർട്ടി തർക്കങ്ങൾ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ അതൃപ്തിയുള്ള നേതാക്കളെ ക്യാപ്റ്റൻ ചാക്കിടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയും പുതിയ മന്ത്രിസഭ വികസനവും കോൺഗ്രസിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
മന്ത്രിസഭയിൽ നിന്ന് തഴയപ്പെടുവെന്ന വികാരമുള്ള നിരവധി നേതാക്കൾ കോൺഗ്രസിൽ ഉണ്ട്. നേരത്തേയും നേതൃത്വത്തോട് നേതാക്കൾ ഇടഞ്ഞിരുന്നുവെങ്കിലും ശിരോമണി അകാലിദളിലേക്കും ആം ആദ്മിയിലേക്കും പോയാൽ നിലനിൽപ്പ് ഉണ്ടാകില്ലെന്ന ആശങ്കയിലായിരുന്നു പല നേതാക്കളും. എന്നാൽ ഇവരെ സംബന്ധിച്ച് പുതിയ ആശ്രയ കേന്ദ്രമാകും അമരീന്ദറിന്റെ പാർട്ടി എന്ന കാര്യത്തിൽ തർക്കമില്ല.
ഇതിനോടകം തന്നെ ചില എം എൽ എമാരെ ഉൾപ്പെടെ അമരീന്ദർ ബന്ധപ്പെട്ടതായുള്ള അഭ്യൂഹങ്ങൾ ഉണ്ട്. അതേസമയം കോൺഗ്രസ് എംഎൽഎമാർ ആരും തന്നെ അമരീന്ദറിനൊപ്പം പോകില്ലെന്നാണ് നേതൃത്വം പറയുന്നത്. എംഎൽഎമാർക്ക് അമരീന്ദർ പല വാഗ്ദാനങ്ങളും നൽകിയേക്കാം. എന്നാൽ പാർട്ടിയുമായി അടുത്ത് നിൽക്കുന്നവർക്ക് ആ വാഗ്ദാനങ്ങൾ സ്വീകരിക്കാൻ സാധിക്കില്ല, നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.
അതിനിടെ കർഷക സമരങ്ങൾ ചൂട് പിടിച്ച് നിൽക്കുന്ന പഞ്ചാബിൽ അമരീന്ദറിലൂടെ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നിലവിൽ ബിജെപിക്ക് സംസ്ഥാനത്ത് യാതൊരു സ്വാധീനവുമില്ല. നേരത്തേ ശിരോമണി അകാലിദളിനൊപ്പം സഖ്യത്തിലായിരുന്നു ബിജെപി മത്സരിച്ചിരുന്നത്. എന്നാൽ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് അകാലിദൾ സഖ്യം ഉപേക്ഷിച്ചിരുന്നു. തുടർന്ന് പഞ്ചാബിൽ തനിച്ച് മത്സരിക്കാൻ ബിജെപി തയ്യാറെടുക്കുന്നതിനിടയിലാണ് അമരീന്ദർ പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ബിജെപി സഹകരണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.
അതേസമയം കർഷക നിയമങ്ങൾ പിൻവലിക്കാതെ ബിജെപിയുമായി സഖ്യം ചേരാനുള്ള അമരീന്ദറിന്റെ നീക്കങ്ങൾ വിജയിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിയമങ്ങൾ ബിജെപി പിൻവലിക്കുകയാണെങ്കിൽ അത് തിരഞ്ഞെടുപ്പിൽ അമരീന്ദറിന് കൂടുതൽ കരുത്താകും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കോൺഗ്രസിന് ബൂസ്റ്റ്; ബിഗ് ബോസ് താരം കാമിയ പാർട്ടിയിലേക്ക്? നടിയുടെ പ്രതികരണം
Recommended Video