'അംബേദ്കറിനെ അപമാനിച്ചു, പരാമർശം വെറുപ്പുളവാക്കുന്നത്', അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ്
ഡൽഹി: ഭരണഘടന ശിൽപി ബിആർ അംബേദ്കറിനെ കുറിച്ച് ലോക്സഭയിൽ നടത്തിയ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ്. അംബേദ്കറിന്റെ പേര് പറയുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ഫാഷനാണെന്നും അത്രയും തവണ ദൈവനാമം പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നുവെന്ന ഷായുടെ വാക്കുകളാണ് വിവാദമായത്.'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര'എന്ന ചർച്ചയ്ക്കിടെയായിരുന്നു ഷായുടെ പരാമർശം.
'അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ...ഇതിപ്പോൾ ഒരു ഫാഷനായിരിക്കുകയാണ്. ഇത്രയും തവണ ഭഗവാനെ വിളിച്ചിരുന്നെങ്കിൽ ഏഴ് ജൻമത്തിലും സ്വർഗം ലഭിച്ചേനേ. അംബേദ്കറുടെ പേര് കോൺഗ്രസ് ആവർത്തിക്കുന്നതിൽ സന്തോഷമുണ്ട്, പക്ഷെ അദ്ദേഹത്തോടുള്ള അവരുടെ യഥാർത്ഥ താത്പര്യം എന്താണെന്ന് കൂടി ഉറക്കെ പറയണം', ഷാ പറഞ്ഞു. അതേസമയം അമിത് ഷായുടെ പ്രതികരണത്തിനെതിരെ കോൺഗ്രസ് നേതാക്കൾ അതിരൂക്ഷവിമർശനം ഉയർത്തി.

മനുസ്മൃതിയിൽ വിശ്വസിക്കുന്നവർക്ക് തീർച്ചയായും അംബേദ്കറുമായി പ്രശ്നം ഉണ്ടാകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ബിജെപിയും ആർ എസ് എസും ത്രിവർണ പതാകയ്ക്ക് എതിരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. അവരുടെ പൂർവ്വികർ അശോകചക്രത്തെ എതിർത്തിരുന്നു, ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കണമെന്ന് തുടക്കം മുതൽ തന്നെ സംഘപരിവാർ ആഗ്രഹിച്ചിരുന്നു. ഇത് ബാബാസാഹേബ് അംബേദ്കർ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് അവർക്ക് അദ്ദേഹത്തോട് ഇത്രയും വൈരാഗ്യം', ഖാർഗെ വിമർശിച്ചു.
'എന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകൾക്ക് ബാബാസാഹേബ് അംബേദ്കർ ദൈവത്തേക്കാൾ താഴെയല്ലെന്ന് മോദി സർക്കാരിലെ മന്ത്രിമാരെ ഓർമ്മിപ്പിക്കുന്നു.
എക്കാലത്തും ദളിതരുടേയും ആദിവാസികളുടേയും പിന്നാക്ക വിഭാഗങ്ങളുടേയും ന്യൂനപക്ഷങ്ങളുടേയും പാവപ്പെട്ടവരുടേയും മിശിഹയാണ് അദ്ദേഹം', ഖാർഗെ കൂട്ടിച്ചേർത്തു.
പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. ബി ജെ പിക്കും ആർഎസ്എസിനും അംബേദ്കറിനോടുള്ള വിദ്വേഷമാണ് ഇത്തരം പരാമർശങ്ങളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അദ്ദേഹത്തിന്റെ പേര് കേട്ടാൽ പോലും അസ്വസ്ഥത ഉണ്ടാകുന്ന തരത്തിൽ അവരുടെ മനസിൽ വിദ്വേഷം ഉണ്ട്. ബാബാ സാഹിബിൻ്റെ കോലം കത്തിച്ച ഇതേ ആളുകൾ തന്നെയാണ് ബാബാ സാഹിബ് നൽകിയ ഭരണഘടന മാറ്റണമെന്ന് ആവശ്യപ്പെട്ടത്', ജയറാം രമേശ് എക്സിൽ കുറിച്ചു.












Click it and Unblock the Notifications