അനധികൃത കുടിയേറ്റക്കാർ നിങ്ങളുടെ ബന്ധുക്കളാണോ? കോൺഗ്രസ് നിലപാടിനെ വിമർശിച്ച് അമിത് ഷാ
ദില്ലി: അനധികൃത കുടിയേറ്റക്കാർ കോൺഗ്രസ് നേതാക്കളുടെ ബന്ധുക്കളാണോയെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുരുഗ്രാമിൽ നടന്ന പ്രചാരണ റാലിക്കിടെയാണ് അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ അമിത് ഷാ രൂക്ഷമായി വിമർശിച്ചത്.
അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനെകുറിച്ച് സംസാരിക്കുമ്പോഴെല്ലാം പലവിധ സംശയങ്ങളാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. എന്തിനാണ് അവരെ നാടുകടത്തുന്നത്? അവർ എവിടെ പോകും? ഇവർ എന്ത് കഴിക്കും? തുടങ്ങിയ ചോദ്യങ്ങളാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. അവർ നിങ്ങളുടെ ബന്ധുക്കളാണോയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അമിത് ഷാ പറഞ്ഞു.

2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്നും പ്രചാരണ റാലിയിൽ അമിത് ഷാ ആവർത്തിച്ചു. രാഹുൽ ഗാന്ധിയും ഭൂപീന്ദർ സിംഗ് ഹൂഡയും എതിർക്കട്ടെ. ആരൊക്കെ എതിർത്താലും 2024ൽ രാജ്യത്ത് ഒരൊറ്റ അനധികൃ കുടിയേറ്റക്കാർ പോലും ഉണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് ഭരണ കാലത്താണ് കശ്മീർ തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണായി മാറിയത്. 90കൾ മുതൽ ഇതുവരെ നാൽപ്പതിനായിരം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. പക്ഷെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ കോൺഗ്രസ് സർക്കാരുകൾ തയ്യാറായില്ലെന്നും അമിത് ഷാ വിമർശിച്ചു. ഗുരുഗ്രാമിൽ നിങ്ങൾ താമര ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുത്തുമ്പോൾ അതിന്റെ പ്രകമ്പനം അങ്ങ് ഇറ്റലി വരെ അനുഭവപ്പെടുമെന്നും അമിത് ഷാ പരിഹസിച്ചു.












Click it and Unblock the Notifications