തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളിൽ അമിത് ഷായുടെ നിർണായക യോഗം, നേതാക്കൾക്ക് നിർദ്ദേശം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കുകയാണ് ബിജെപി. പൊതു തിരഞ്ഞെടുപ്പിൽ നേടിയ മിന്നും വിജയവും കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളികളും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ബിജെപി അധ്യക്ഷൻ അമിത് ഷാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളുടെ യോഗം വിളിച്ചു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും പ്രചാരണ തന്ത്രങ്ങൾ തീരുമാനിക്കാനുമായിരുന്നു യോഗം. ദില്ലിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, ഹരിയാനയുടെ ചുമതല വഹിക്കുന്ന നരേന്ദ്ര സിംഗ് തോമർ, പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ്, ഉപാധ്യക്ഷൻ ഓം മാത്തുർ തുടങ്ങിയവരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ഭൂപേന്ദർ യാദവിന് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചുമതലയും മാത്തൂറിന് ജാർഖണ്ഡിന്റെ ചുമതലയുമാണുള്ളത്. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇരുവരും ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് ചേരാനാഗ്രഹിക്കുന്ന നേതാക്കളുടെ വിവരങ്ങൾ തേടാൻ യോഗം തീരുമാനിച്ചതയായാണ് റിപ്പോർട്ടുകൾ. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ 2019 അവസാനവും ദില്ലിയിൽ 2020 ആദ്യവുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.












Click it and Unblock the Notifications