കശ്മീർ വിഷയം; നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ, 'നെഹ്റുവിന്റേത് ഹിമാലയൻ മണ്ടത്തരം'...
ദില്ലി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. കശ്മീർ വിഷയത്തിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയിലെത്തിച്ചത് ഹിമാലയന്‍ മണ്ടത്തരമായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. സര്‍ദാര്‍ വല്ലഭായ് പട്ടാല്‍ 630 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്ന ജോലി മാത്രമാണ് നെഹ്റുവിനുണ്ടായിരുന്നതെന്ന് അമിത്ഷാ പറഞ്ഞു.
എന്നാല്‍, 2019 ആഗസ്റ്റിലാണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്. ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചും കശ്മീരിനെക്കുറിച്ചും ഇപ്പോൾ പോലും പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതിനെക്കുറിച്ച് വിശദമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്ക്ക് അബ്ദുള്ളയെ 11 വര്‍ഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലില്‍ പാര്‍പ്പിച്ചത്. വെറും രണ്ട് മാസമായപ്പോൾ അവർ ഞങ്ങളെ ചോദ്യം ചെയ്യുകയാണെന്നും അമിത് ഷാ ആരോപിച്ചു.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിച്ചു. 1947 മുതല്‍ കശ്മീര്‍ പ്രശ്നമാണെന്ന് എല്ലവർക്കുമറിയാം. എന്നാൽ ചരിത്രം വളച്ചൊടിച്ചാണ് ജനങ്ങൾക്കു മുന്നിൽ അവർ എത്തിച്ചത്. ജനത്തിന് മുന്നില്‍ യഥാര്‍ത്ഥ ചരിത്രം അവതരിപ്പിക്കാനും എഴുതാനും സമയമായെന്നും അമിത് ഷാ വ്യക്തമാക്കി. 41,000 പേരാണ് കശ്മീരില്‍ ഇതുവരെ കൊല്ലപ്പെട്ടത്. അങ്ങനൊയലോചിക്കുമ്പോള്‍, ടെലിഫോണ്‍ ബന്ധമില്ലാത്തത് മനുഷ്യാവകാശ ലംഘനമല്ലെന്നും അമതി ഷാ പറഞ്ഞു.