പൌരത്വ ഭേദഗതി നിയമം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം, ദില്ലി വഖഫ് ബോർഡിൽ തർക്കം
ദില്ലി: പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വഖഫ് ബോർഡ്. പൌരത്വ ഭേദഗതി നിയമത്തിനും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായ സാഹചര്യത്തിൽ അക്രമങ്ങളിൽ 16 പേരാണ് ഇതിനകം രാജ്യത്ത് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നാണ് ദില്ലി വഖഫ് ബോർഡിന്റെ പ്രഖ്യാപനം. ബോർഡ് ചെയർമാൻ അമാനത്തുള്ള ഖാനാണ് വിവാദ നീക്കം നടത്തിയിട്ടുള്ളത്. പോലീസുമായുള്ള അക്രമത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസമേകാനാണ് നീക്കം.
രണ്ട് ലക്ഷം വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളും: പ്രഖ്യാപനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി
പൌരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൌരത്വ രജിസ്റ്ററിനും എതിരായ പ്രക്ഷോഭങ്ങളിൽ നിരവധി പേരാണ് ഉത്തർപ്രദേശിലും കർണാടകത്തിലുമായി കൊല്ലപ്പെട്ടത്. ഓഖ് ല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ആപ്പ് എംഎൽഎയായ അമാനത്തുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പോലീസ് നടപടിയുടെ ഇരകളായവർക്ക് അഞ്ച് ലക്ഷം വീതം നൽകാൻ ദില്ലി വഖഫ് ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അമാനത്തുള്ളയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റേത് രാഷ്ട്രീയ നീക്കമാണെന്നും വർഗ്ഗീയ കാർഡിറക്കി കളിക്കുകയാണെന്നുമാണ് ഇതിനെതിരെ ഉയർന്നിട്ടുള്ള വിമർശനം.
ദില്ലി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മുസ്ലിങ്ങളുടെ ചാമ്പ്യനെന്ന തരത്തിൽ സ്വയം അവരോധിക്കപ്പെടുകയാണെന്നാണ് നേതാവ് ചൂണ്ടിക്കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അത്തരം വാഗ്ദാനങ്ങൾ നൽകുന്ന ബിസിനസല്ലെന്നും എല്ലാ സംസ്ഥാനങ്ങൾക്കും വഖഫ് ബോർഡ് നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ജാമിയ മിലിയിലെ പോലീസ് നടപടിയിൽ കാഴ്ച നഷ്ടമായ വിദ്യാർത്ഥി മുഹമ്മദ് മിൻഹാജുദ്ദീനും അഞ്ച് ലക്ഷം രൂപ സഹായമായി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജാമിയ ക്യാമ്പസിനുള്ളിൽ കടന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിലാണ് മുഹമ്മദ് മിൻഹാജുദ്ദീന് ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായത്.
കാളിന്ദിയിൽ അമാനത്തുള്ള നയിച്ച പ്രതിഷേധ റാലി അക്രമാസക്തമായ സംഭവത്തിൽ തനിക്കുള്ള പങ്ക് ഇദ്ദേഹം നിരസിച്ചിരുന്നു. പോലീസുമായി അക്രമമുണ്ടാക്കാൻ ശ്രമിച്ചുവെന്നുള്ള ആരോപണം പിന്നീട് ഇദ്ദേഹം തന്നെ നിരസിച്ചിരുന്നു. എന്നാൽ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നൽകാനുള്ള പ്രഖ്യാപനം ദില്ലി വഖഫ് ബോർഡിൽ പിളർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ബോർഡ് സിഇഒ ഷമിം അക്തറാണ് ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തിയിട്ടുള്ളത്. സിഇഒയുടെ അനുമതിയോ ഒപ്പോ ഇല്ലാതെ വഖഫ് ബോർഡിന് ഇത്തരത്തിൽ നീങ്ങാൻ കഴിയില്ലെന്നും നിയമവിരുദ്ധമാണെന്നുമാണ് ഷമീം ചൂണ്ടിക്കാണിക്കുന്നത്.
അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ യുപിയും കർണാടകയും ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് ബിഹാറിൽ രാഷ്ട്രീയ ജനതാദൾ ശനിയാഴ്ച ബന്ദിന് ആഹ്വാനം നൽകിയിരുന്നു.