Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയില്‍ വെടിപൊട്ടിച്ച് അബ്ദുള്ളക്കുട്ടി; കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം, തള്ളി സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തില്‍ വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് എപി അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തിയത്. നരേന്ദ്ര മോദി സ്തുതിയാണ് കേരളത്തില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. ബിജെപിയില്‍ ചേര്‍ന്ന ഉടനെ അദ്ദേഹത്തെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു.

ലക്ഷദ്വീപ് പ്രഭാരിയായി പ്രവര്‍ത്തിക്കുന്ന അബ്ദുള്ളക്കുട്ടി കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ദേശീയ തലത്തില്‍ അദ്ദേഹം സാന്നിധ്യമറിയിക്കുകയാണിപ്പോള്‍. അബ്ദുള്ളക്കുട്ടിയുടെ പുതിയ പ്രസ്താവന ഡല്‍ഹിയിലും രാജസ്ഥാനിലും പ്രതിഷേധത്തിന് തിരികൊളുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

1

എസ്എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും രാഷ്ട്രീയ രംഗത്തെത്തിയ എപി അബ്ദുള്ളക്കുട്ടി സിപിഎം സ്ഥാനാര്‍ഥിയായി കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തിയതും ഗുജറാത്തിന്റെ വികസനത്തെ വാഴ്ത്തിയതുമാണ് അദ്ദേഹത്തിന്റെ കസേര തെറിക്കാന്‍ കാരണം. സിപിഎം വിട്ട അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തി.

2

കോണ്‍ഗ്രസിന് വേണ്ടി കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ച് ജയിച്ച അബ്ദുള്ളക്കുട്ടി എംഎല്‍എയുമായി. വീണ്ടും നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള പ്രതികരണങ്ങള്‍ വന്നതോടെ കോണ്‍ഗ്രസിലും വിമര്‍ശനം നേരിട്ടു. വൈകാതെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി. അധികം വൈകിയില്ല അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു.

3

ദേശീയ വൈസ് പ്രസിഡന്റാക്കി അബ്ദുള്ളക്കുട്ടിയെ ബിജെപി അര്‍ഹമായ പരിഗണന നല്‍കി സ്വീകരിച്ചു. ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയും നല്‍കി. അടുത്തിടെ ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാര്‍ത്തകളിലും അബ്ദുള്ളക്കുട്ടി ഇടംപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ വഴിയുള്ള സംഭാഷണം പുറത്തായതും വിവാദമായിരുന്നു.

4

ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കുകയാണ് അബ്ദുള്ളക്കുട്ടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേരുമെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കവെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന എന്നതും എടുത്തു പറയേണ്ടതാണ്.

5

2018ലെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസില്‍ അന്ന് മുതലേ തര്‍ക്കം നിലവിലുണ്ട്. സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള മൂപ്പിളമ തര്‍ക്കമാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍. ഒരുവേളയില്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി പദം രാജിവയ്ക്കുകയും കോണ്‍ഗ്രസ് വിടുമെന്ന ചര്‍ച്ചകള്‍ വരികയും ചെയ്തിരുന്നു.

6

പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തന്നെ നിലനിന്നത്. അശോക് ഗെഹ്ലോട്ടിനെതിരായ നീക്കം അദ്ദേഹം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. സച്ചിന്‍ പൈലറ്റ് മുന്നോട്ട് വച്ച ചില ഉപാധികള്‍ പ്രിയങ്ക അംഗീകരിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉപാധികള്‍ പാലിക്കപ്പെട്ടില്ല എന്നതിനെ ചൊല്ലി രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മറുമുറുപ്പ് നിലനില്‍ക്കുകയാണ്.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

7

രാഹുല്‍ ഗാന്ധിയുടെ ഇടവും വലവും നിലയുറപ്പിച്ചിരുന്ന പല യൂവ നേതാക്കളും ബിജെപിയില്‍ ചേരുന്ന പശ്ചാത്തലത്തിലാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണം വന്നത്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഉത്തര്‍ പ്രദേശില്‍ ജിതിന്‍ പ്രസാദയുമെല്ലാം ബിജെപിയില്‍ ചേര്‍ന്നു. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ക്കിടയൊണ് അബ്ദുള്ളുക്കുട്ടിയുടെ വെടിപൊട്ടിക്കല്‍.

8

സച്ചിന്‍ പൈലറ്റ് നല്ല നേതാവാണെന്നും അദ്ദേഹം ഭാവിയില്‍ ബിജെപിയില്‍ ചേരുമെന്നുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. ബിജെപിയെ കുറിച്ച് ഇല്ലാക്കഥകളാണ് പ്രചരിക്കുന്നത്. ബിജെപി മുസ്ലിങ്ങള്‍ക്ക് എതിരാണ് എന്നാണ് പ്രചാരണം. അത് തെറ്റാണ്. ബിജെപി എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെയാണ് കാണുന്നത് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

9

ബിജെപി ഒരിക്കലും മുസ്ലിങ്ങള്‍ക്ക് എതിരല്ല. ബഹുമാനപ്പെട്ട ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയതാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒന്നാണ് എന്നും അവരുടെ ഡിഎന്‍എ ഒന്നാണെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നതാണ് പാര്‍ട്ടി തത്വമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

10

അതേസമയം, അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന വിവാദമായി. ജയ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അവര്‍ അബ്ദുള്ളക്കുട്ടിയുടെ കോലം കത്തിച്ചു. സംഭവത്തില്‍ പ്രതികരണവുമായി സച്ചിന്‍ പൈലറ്റ് രംഗത്തുവന്നു. താന്‍ ബിജെപിയില്‍ ചേരില്ലെന്നും അത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

11

രാജസ്ഥാന്‍ കോണ്‍ഗ്രസ് വക്താവ് സാദിഖ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് അബ്ദുള്ളക്കുട്ടിയുടെ കോലം കത്തിച്ചത്. ആര്‍എസ്എസ്സിന്റെ ഭാഷയാണ് അബ്ദുള്ളക്കുട്ടി സംസാരിക്കുന്നത്. ബിജെപിയുടെ ഭാഗമാണ് ഇത്തരം ഗൂഢാലോചനകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും നേതാക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് അബ്ദുള്ളക്കുട്ടിക്കുള്ളതെന്നും സാദിഖ് ചൗഹാന്‍ കുറ്റപ്പെടുത്തി.

12

2023ല്‍ രാജസ്ഥാന്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തും. സച്ചിന്‍ പൈലറ്റ് ശക്തനായ നേതാവാണ്. അദ്ദേഹം രാജസ്ഥാന്റെ മുഖ്യമന്ത്രിയാകണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സാദിഖ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും വിമത നീക്കം നടത്തിയത് ദേശീയതലത്തില്‍ പ്രധാന വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് അന്ന് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.

13

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രിസഭ വരും ദിവസങ്ങളില്‍ പുനഃസംഘടിപ്പിക്കുമെന്നാണ് വിവരം. സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കിയേക്കും. മാത്രമല്ല, സര്‍ക്കാരിന്റെ ബോര്‍ഡുകളിലും ചിലര്‍ക്ക് പദവികള്‍ നിശ്ചയിച്ചിട്ടുണ്ട്. സംഘടനാ തലത്തിലും ഉന്നത പദവി നല്‍കി സച്ചിന്‍ പൈലറ്റ് വിഭാഗത്തെ അടുപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദേശം. വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+