'ആം ആദ്മിയിലേക്ക് ബിജെപി, കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്ക്'; ഗുജറാത്തിൽ പഞ്ചാബ്-ദില്ലി ശൈലിയുമായി കെജരിവാൾ
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ അരയും തലയും മുറുക്കി പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ആം ആദ്മി. ബി ജെ പി കോട്ടയിൽ അധികാരം പിടിക്കാമെന്ന പ്രതീക്ഷ ആം ആദ്മിക്ക് ഇല്ല. പ്രധാന പ്രതിപക്ഷ സ്ഥാനമാണ് ആം ആദ്മി സ്വപ്നം കാണുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് അത്തരമൊരു അട്ടിമറി സാധ്യമായാൽ ദേശീയ രാഷ്ട്രീയത്തിൽ പ്രധാന്യം വർധിക്കുമെന്ന് ആം ആദ്മി കരുതുന്നു. പ്രത്യേകിച്ച് ഗുജറാത്ത് പോലൊരു സംസ്ഥാനത്ത്.
'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടയിൽ ചെന്ന് ബി ജെ പിക്ക് തിരച്ചടി നൽകുകയെന്നതാണ് ആം ആദ്മി സ്വപ്നം കാണുന്നത്. ഇത് പ്രതിപക്ഷ നേതാക്കളുടെ ഇടയിൽ കെജരിവാളിന്റെ സ്ഥാനം ഉയർത്തും. പ്രധാനമന്ത്രിക്കെതിരെ പോരാട്ടം നയിക്കാൻ പ്രാപ്തനായ പ്രതിപക്ഷ നിരയിലെ നേതാവ് കെജരിവാൾ ആണെന്നുള്ള പ്രചരണം ഇതിനോടകം തന്നെ ആം ആദ്മി ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

ബി ജെ പിയും കോൺഗ്രസും തിരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങുന്നതിന് മുൻപ് തന്നെ ആം ആദ്മി ഗുജറാത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകി അരവിന്ദ് കെജരിവാൾ സജീവമായി തന്നെ രംഗത്തുണ്ട്. കഴിഞ്ഞ ദിവസവും കെജരിവാൾ വിവിധ ഇടങ്ങളിൽ പ്രചരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. വലിയ ജനപങ്കാളിത്തമാണ് ആം ആദ്മി പരിപാടികളിൽ ഉണ്ടാകുന്നതെന്ന് കെജരിവാൾ അവകാശപ്പെട്ടു.

രാത്രി വരെ നീളുന്ന പാർട്ടി പരിപാടികളും അവയിലെ ജനപങ്കാളിത്തം വ്യക്തമാക്കി കൊണ്ടുളള ചിത്രങ്ങളും കെജരിവാൾ ട്വീറ്റ് ചെയ്തു. നിരവധി കോൺഗ്രസ്, ബി ജെ പി പ്രവർത്തകർ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരുമെന്നും കെജരിവാൾ അവകാശപ്പെട്ടു. ദില്ലിയിലും പഞ്ചാബിലും നടപ്പാക്കിയ ശൈലി തന്നെയാണ് ആം ആദ്മി ഗുജറാത്തിൽ പയറ്റുന്നത്. ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥി ചർച്ച ആരംഭിക്കും മുൻപ് തന്നെ സ്ഥാനാർത്ഥികളെ ആം ആദ്മി പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇതുവരെ 19 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആം ആദ്മി പ്രഖ്യാപിച്ചത്. നേരത്തേ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കൊണ്ട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തുന്ന രീതിയാണ് ദില്ലിലും പഞ്ചാബിലും ആം ആദ്മി അവലംബിച്ചത്. ഇത് വലിയ രീതിയിൽ അവിടങ്ങളിൽ വിജയം കണ്ടിരുന്നു. മാത്രമല്ല സൗജന്യ പദ്ധതികളും ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കളേയും സ്ത്രീകളേയും ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് ആം ആദ്മി ഗുജറാത്തിൽ പ്രഖ്യാപിച്ചത്.

അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ, തൊഴിലില്ലാത്തവർക്ക് 3000 രൂപ പെൻഷൻ തുടങ്ങിയ പദ്ധതികളായിരുന്നു കെജരിവാൾ പ്രഖ്യാപിച്ചത്. അധികാരം ലഭിച്ചാൽ 18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ആയിരം രൂപ അലവൻസായി നൽകുമെന്നും കെജരിവാൾ പ്രഖ്യാപിച്ചിരുന്നു. ദില്ലി നിയസഭ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടുകളാണ് ആം ആദ്മിക്ക് കൂടുതലായി ലഭിച്ചത്. ഏകദേശം 60 ശതമാനം സ്ത്രീകളും ആം ആദ്മിക്കായിരുന്നു വോട്ട് നൽകിയത്. ഗുജറാത്തിൽ ജനസംഖ്യയുടെ 48 ശതമാനം വോട്ടർമാരും സ്ത്രീകളാണ്. ഇതാണ് ആം ആദ്മി കണ്ണുവെയ്ക്കുന്നത്.

അതേസമയം ആം ആദ്മിയുടെ തന്ത്രങ്ങളിൽ ബിജെപി ക്യാമ്പ് കടുത്ത ആശങ്കയിലാണെന്നാണ് റിപ്പോർട്ട്. ശക്തമായ പ്രചരണത്തിനാണ് ബിജെപിയും തയ്യാറെടുക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 ൽ താഴെ വോട്ട് നേടിയായിരുന്നു ബി ജെ പി ഗുജറാത്തിൽ ജയിച്ചത്. വെറും വിജയമല്ല ബിജെപി സ്വപ്നം കാണുന്നത്. 150 വരെ സീറ്റുകൾ നേടണമെന്നാണ് ബിജെപി പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉൾപ്പെടെ നിരന്തരം എത്തിച്ച് പ്രചരണം കൊഴിപ്പിക്കാനാണ് ബിജെപി പദ്ധതിയൊരുക്കുന്നത്.












Click it and Unblock the Notifications