സർജിക്കൽ സ്ട്രൈക്ക്: 6-10 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് സൈനിക മേധാവി, 3 ക്യാമ്പുകൾ തകർത്തു
ശ്രീനഗർ: പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത്. പത്തോളം പാക് സൈനികർ കൊലപ്പെട്ടതായാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണം. ഇന്ത്യൻ സൈന്യം പാക് അധിനിവേശ കശ്മീരിൽ മൂന്ന് ഭീകരക്യാമ്പുകൾ തകർത്തെന്നും ബിപിൻ റാവത്ത് അവകാശപ്പെടുന്നു. പാകിസ്താനിൽ നിന്നുള്ള ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിന് സഹായിക്കാനുള്ള നീക്കത്തിനാണ് ഇന്ത്യ തിരിച്ചടി നൽകിയത്.
പാക് അധിനിവേശ കശ്മീരിലെ ജുറ, കുൻദൽഷാൻ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെയും ആക്രമണത്തിൽ വധിച്ചെന്നാണ് സൈന്യം അവകാശപ്പെടുന്നത്. പാക് സൈന്യം ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്തിയിരുന്നു.

പാക് അധിനിവേശ കശ്മീരിലെ ഭീകര താവളങ്ങളും പാക് സൈനിക പോസ്റ്റുകളും ആക്രമിച്ച സംഭവത്തിൽ പാകിസ്താൻ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയതിന് തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യൻ സൈന്യം ചെയ്തത്. പാക് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരും ഒരു പ്രദേശവാസിയും മരിച്ചിരുന്നു. ഞായറാഴ്ച അതിരാവിലെയായിരുന്നു പാക് പ്രകോപനം. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 15 ഭീകരരെ വധിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
ഗുന്ദിഷത്ത് ഗ്രാമത്തിലെ മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നിയന്ത്രണ രേഖയിലെ അഞ്ച് പാക് സൈനികരാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണർ ഗൌരവ് അലുവായിയെയാണ് പാകിസ്താൻ പ്രതിഷേധം അറിയിച്ചത്.
എന്നാൽ ഭീകരർക്ക് ഇന്ത്യൻ അതിർത്തിക്കപ്പുറത്തേക്ക് കടക്കാൻ സൌകര്യമൊരുക്കുന്നതിന് വേണ്ടിയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ വെടിയുതിർത്തതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ടാങ്ദര്‍ സെക്ടറിനോട് ചേര്‍ന്ന പാക് അധീന കശ്മീരിലെ തീവ്രവാദികളുടെ ക്യാംപുകള്‍ക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്നാണ് മാധ്യമറിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ചയിൽ കശ്മീരിലെ ബാരാമുല്ലയിലും റജൗരിയിലും പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പുറമേ പാകിസ്താൻ കശ്മീരികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് അടുത്ത കാലത്തായി നടത്തിവരുന്നത്.












Click it and Unblock the Notifications