മെഹബൂബയോ ഒമറോ ആദ്യം ആര് പുറത്തേക്ക്? രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാന്‍ കേന്ദ്രനീക്കം!
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ ഘട്ടംഘട്ടമായി മോചിപ്പിക്കും. പ്രത്യേക പദവി റദ്ദാക്കിയ ശേഷം താഴ് വര സാധാരണ നിലയിലേക്ക് വരുന്നതിന്റെ ഭാഗമായാണ് 22 ദിവസത്തോളമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള നേതാക്കളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സൂചനകള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തര മന്ത്രാലയം വിളിച്ച് ചേര്‍ത്ത ഉന്നതല യോഗത്തില്‍ ആദ്യം മോചിപ്പിക്കേണ്ട രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ തീരുമാനിക്കണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടത്തോട് നിര്‍ദേശിച്ചിരുന്നു.
വാഹന രജിസ്ട്രേഷൻ നികുതി തട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ കേസ് തുടരും, അമലക്കും ഫഹദിനും ക്ലീൻ ചിറ്റ്!
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഷെഹ് ല റാഷിദ്, ഷാ ഫസല്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇതിനൊപ്പം സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.
വീട്ടുതടങ്കലില്‍ കഴിയുന്ന വൈദികന്‍ കൂടിയായ മുന്‍ മന്ത്രി ഇമ്രാന്‍ അന്‍സാരിയെ മോചിപ്പിക്കാന്‍ ഇതിനകം തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അന്‍സാരി ആരോഗ്യസ്ഥിതിയെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് നീക്കം. മോചനത്തിന് ശേഷം മുഹറത്തിന്റെ ചടങ്ങായ ഷിയ ടസിയയില്‍ പങ്കെടുക്കാനും അനുമതിയുണ്ട്. അടുത്ത ആഴ്ച ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ വലയത്തിലായിരിക്കും മുഹറത്തിന്റെ ചടങ്ങുകള്‍ നടക്കുക. ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ ഉയര്‍ത്തുന്നത്.
സര്‍ക്കാരിന് ചങ്കിടിപ്പ്...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി ആദ്യം തടവിലാക്കിയ രാഷ്ട്രീയ നേതാക്കളാണ് മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും. ഇവരെ മോചിപ്പിക്കുന്നതിനൊപ്പം ഒരു രാഷ്ട്രീയ സംവാദനത്തിന് അവസരമൊരുക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇവര്‍ വീട്ടുതടങ്കലില്‍ നിന്ന് പുറത്തുവരുന്നതോടെ ജനങ്ങളിലേക്ക് ശരിയായ സന്ദേശം എത്തിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരുടെ ആരാധകരുടെ നില കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ ഗതിയിലേക്ക് നീങ്ങിയതിന് ശേഷം തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം കൊയ്തെടുക്കുന്നതിനുള്ള കരുനീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ചര്‍ച്ച അനുനയിപ്പിക്കാനോ?
കശ്മീരില്‍ കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരിഞ്ഞെടുപ്പുകള്‍ വിജയമായതിന് പിന്നാലെ കശ്മീരില്‍ ഏത് തരത്തിലുമുള്ള രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാന്‍ പഞ്ചുകളെയും സര്‍പഞ്ചുകളെയും ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നേതാക്കളാണ് ശരിയായ സന്ദേശം പ്രചരിപ്പിക്കേണ്ടതെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതോടെ മെഹബൂബയും ഒമര്‍ അബ്ദുള്ളയും നല്‍കുന്നത് ഏത് തരത്തിലുള്ള സന്ദേശമാണ് എന്നതാണ് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നത്. സര്‍ക്കാര്‍ ഇരുവരുമായി സംസാരിക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇവരെ പൂര്‍ണമായി മോചിപ്പിക്കുന്നതിന് തൊട്ടുമുമ്പായി ഇത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുമെന്നും ഈ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
നന്നായി സംവദിക്കുന്നത് ആര്?
അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ ഒമര്‍- മെഹബൂബ എന്നിവരുമായി ബന്ധം പുലര്‍ത്തി വരുന്നുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഇരു നേതാക്കള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കും അയവ് വന്നേക്കുമെന്നാണ് സൂചനകളും പുറത്തുവന്നിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കേണ്ട നേതാക്കളുടെ പട്ടിക കശ്മീര്‍ ഭരണകൂടം നല്‍കുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിക്കുകയുള്ളൂ. ഒമര്‍ അബ്ദുള്ളയെ ഹരി നിവാസിലും മെഹബൂബ ശ്രീനഗറിലെ ചഷ്മി സാഹിയിലുമാണ് ഇപ്പോള്‍ പാര്‍പ്പിച്ചിട്ടുള്ളത്. ജമ്മു കശ്മീരിലെ ജനങ്ങളോട് ഏറ്റവും നന്നായി സംവദിക്കാന്‍ കഴിയുന്നത് ഇരുവര്‍ക്കുമാണെന്ന ധാരണയിന്മേല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.