'മോദി ഉദ്‌ഘാടനം ചെയ്‌ത പദ്ധതികൾ കേന്ദ്രത്തിന്റെയും ഡൽഹിയുടെയും സംയുക്ത സംരംഭങ്ങൾ'; അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌ത പദ്ധതികൾ കേന്ദ്രത്തിന്റെയും ഡൽഹിയുടെയും സംയുക്ത സംരംഭങ്ങളാണെന്ന് ആം ആദ്‌മി പാർട്ടി തലവനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്‌ത രണ്ട് പദ്ധതികളും ഡൽഹിയുടെ അടിസ്ഥാന സൗകര്യവികസനത്തിൽ സുപ്രധാന നാഴികക്കല്ലുകളാണെന്നും അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടി.
ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) ഇടനാഴിയുടെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് ന്യൂ അശോക് നഗർ വരെയുള്ള 13 കിലോമീറ്റർ ഭാഗവും ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിലെ ജനകപുരി വെസ്‌റ്റ്-കൃഷ്‌ണ പാർക്ക് എക്സ്റ്റൻഷനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്‌ത സുപ്രധാന പദ്ധതികൾ.

ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിച്ച കെജ്രിവാൾ ഈ പദ്ധതികൾ തലസ്ഥാനനഗരിയും കേന്ദ്ര സർക്കാരും തമ്മിലുള്ള സഹകരണമാണെന്ന് അവകാശപ്പെടുകയും ചെയ്‌തു. ആം ആദ്‌മി പാർട്ടി സംഘർഷത്തിൽ മാത്രം ഏർപ്പെടുന്നുവെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ഉദ്ഘാടനങ്ങളെന്നും എഎപി തലവൻ തന്റെയും പാർട്ടിയുടെയും വിമർശകർക്കുള്ള പ്രതികരണമെന്നോണം പറഞ്ഞു.
തന്റെ പാർട്ടി നേരിടുന്ന വെല്ലുവിളികളെയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. എഎപി നേതാക്കൾ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തെങ്കിലും ഭരണത്തിൽ തങ്ങളുടെ ശ്രദ്ധ നിലനിർത്തിയെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. കഴിഞ്ഞ 10 വർഷമായി മറ്റെല്ലാത്തിനും ഉപരിയായി ഞങ്ങൾ ഞങ്ങളുടെ ജോലി എങ്ങനെ ചെയ്‌തുവെന്ന് ഈ ഭരണകാലം തെളിയിച്ചതായും കെജ്രിവാൾ വ്യക്തമാക്കി.
തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും ഡൽഹി സർക്കാരിനെ വിമർശിക്കാനാണ് പ്രധാനമന്ത്രി നീക്കിവച്ചതെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണം ഉയർത്തി. ഇന്ന് പ്രധാനമന്ത്രി ഡൽഹിയിലെ ജനങ്ങളെയും ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും അധിക്ഷേപിച്ചു കൊണ്ടിരുന്നുവെന്നായിരുന്നു കെജ്രിവാൾ ആരോപിച്ചത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ പാലിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ജനപ്രിയ പദ്ധതികളുടെ ഉദ്‌ഘാടനവുമായി തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. രണ്ട് സുപ്രധാന പദ്ധതികളാണ് ഇന്ന് അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തത്.
ഫെബ്രുവരിയിൽ 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ കടന്നുവരവ്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങളിൽ ഊണിയായിരിക്കും പ്രചാരണം എന്നതാണ് അരവിന്ദ് കെജ്രിവാളിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. എഎപി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികൾ നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിനാവും സാക്ഷ്യം വഹിക്കുക.












Click it and Unblock the Notifications