ദില്ലി തീപ്പിടുത്തം; ദില്ലി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു!
ദില്ലി: അനാജ് മണ്ഡിയിലുണ്ടായ തീപ്പിടുത്തത്തിൽ 43 പേർ മരിക്കാനിടയായ സംഭവത്തിൽ ദില്ലി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്ക് പറ്റിയവർക്ക് ഒരു ലക്ഷം രൂപയും ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. തീപ്പിടുത്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നേരത്തെ പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു.
പ്രധാനമനത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാകും സഹായം ലഭ്യമാക്കുക. പരിക്കേറ്റവർക്ക് 50000 രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണമാണ് ദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.
അപകടത്തിൽ പരിക്കേറ്റവർക്ക് ബിജെപി അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 25000 രൂപ വീതവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. റാണി ഝാൻസി റോഡിലെ ഫാക്ടറിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. സ്കൂൾ ബാഗുകൾ നിർമ്മിക്കുന്ന കെട്ടിടത്തിൽ ഉണ്ടായ തീ സമീപ വീടുകളിലേക്കും വ്യാപിക്കുകയായിരുന്നു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.