'ഏകാധിപത്യത്തിന് എതിരായ പോരാട്ടം ശക്തമാക്കണം'; ജയിൽ മോചനത്തിന് ശേഷം അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: മദ്യനയ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന അരവിന്ദ് കെജ്രിവാൾ പുറത്തിറങ്ങി. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കെജ്രിവാൾ ജയിൽ മോചിതനായത്. ജൂൺ ഒന്ന് വരെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡൽഹി തിഹാർ ജയിലിൽ നിന്ന് കെജ്രിവാൾ പുറത്തിറങ്ങിയത്.
ജയിൽ മോചനത്തിന് ശേഷമായുള്ള തന്റെ ആദ്യ പ്രതികരണത്തിൽ നരേന്ദ്ര മോദി സർക്കാരിനെ തന്നെയാണ് കെജ്രിവാൾ ഉന്നംവച്ചത്. ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. കൂടാതെ തന്റെ ജാമ്യം അംഗീകരിച്ച പരമോന്നത കോടതിയിൽ ജഡ്‌ജിമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

"ഞാൻ എല്ലാവരോടും നന്ദി പറയുകയാണ്... നിങ്ങൾ എല്ലാവരും എന്നെ അനുഗ്രഹിച്ചു. സുപ്രീം കോടതിയിലെ ജഡ്‌ജിമാരോട് എനിക്ക് നന്ദി അറിയിക്കണം. അവർ കാരണമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. നമുക്ക് രാജ്യത്തെ ഏകധിപത്യത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കണം" എന്നായിരുന്നു കെജ്രിവാൾ പ്രതികരിച്ചത്.
മാർച്ച് 21ന് ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അരവിന്ദ് കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തിൽ അധികമായി അദ്ദേഹത്തിന്റെ കസ്‌റ്റഡി കാലാവധി നീട്ടി കൊണ്ട് പോവുകയായിരുന്നു. ഒടുവിൽ തിരഞ്ഞെടുപ്പ് പ്രചരണം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് അദ്ദേഹത്തിന് അനുകൂല വിധി ഉണ്ടായത്.
കെജ്രിവാൾ പുറത്തേക്ക് കടന്നപ്പോൾ ആം ആദ്‌മി പാർട്ടി പ്രവർത്തകരുടെ വലിയൊരു കൂട്ടം തന്നെ അദ്ദേഹത്തിന് സ്വാഗതം ചെയ്യാനുണ്ടായിരുന്നു. കൂടാതെ മുഖ്യമന്ത്രി ജയിലിൽ ആയിരിക്കുമ്പോൾ പാർട്ടിയുടെ മുഖങ്ങളായി മാറിയ അതിഷി, സൗരഭ് ഭരദ്വാജ് തുടങ്ങിയ മുതിർന്ന നേതാക്കളും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അദ്ദേഹത്തിനെ സ്വീകരിക്കാൻ എത്തി.
തന്റെ മോചനത്തിന് കാരണം ഹനുമാൻ സ്വാമി ആണെന്നും അരവിന്ദ് കെജ്രിവാൾ പറയുകയുണ്ടായി. ശനിയാഴ്‌ച രാവിലെ തന്നെ ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ വരവ് ഗെയിം ചേഞ്ചർ ആകുമെന്നാണ് എഎപി വിലയിരുത്തൽ. അദ്ദേഹത്തിന്റെ അഭാവത്തിൽ പ്രചരണ രംഗത്തേക്ക് പൂർണമായി കടക്കാൻ കഴിയാതിരുന്ന നിലയിലായിരുന്നു പാർട്ടി ഉണ്ടായിരുന്നത്. എന്നാൽ ഒടുവിൽ ആഗ്രഹിച്ചത് പോലെ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ ശേഷിക്കെ കെജ്രിവാൾ മടങ്ങിയെത്തിയത് എഎപിക്ക് വലിയ ആശ്വാസമാണ്.
ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ ഇന്ത്യാ സഖ്യത്തിനും ഈ വരവ് കൂടുതൽ കരുത്ത് പകരും. പകുതിയോളം സീറ്റുകളിൽ വോട്ടെടുപ്പ് ബാക്കി നിൽക്കെ പരമോന്നത നീതിപീഠത്തിന്റെ നിർണായക വിധിയുടെ ചുവടുപിടിച്ച് കെജ്രിവാൾ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോൾ അത് വലിയ പ്രകമ്പനങ്ങൾ തന്നെ തലസ്ഥാനത്തെ രാഷ്ട്രീയ കളരിയിൽ സൃഷ്‌ടിക്കും എന്നുറപ്പാണ്.












Click it and Unblock the Notifications