അമിത് ഷായുടെ നീക്കം പാളി; കര്‍ഷകര്‍ ഇന്നത്തെ ചര്‍ച്ച റദ്ദാക്കി, ഒരു സ്വരം, ഒരു നിലപാട്
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കര്‍ഷകരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ചര്‍ച്ച കര്‍ഷകര്‍ ഉപേക്ഷിച്ചു. നിയമം ഒരിക്കലും പിന്‍വലിക്കില്ല എന്നാണ് അമിത് ഷാ പറഞ്ഞത്. നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകരും വ്യക്തമാക്കി. ഇതോടെ ചര്‍ച്ചയില്‍ സമവായമായില്ല. നിയമം ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍ നിലപാടും കര്‍ഷകര്‍ തള്ളി. കര്‍ഷക വിരുദ്ധമായ നിയമം പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
Recommended Video
ഈ സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട എന്നാണ് കര്‍ഷരുടെ തീരുമാനം. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായി ആറാംവട്ട ചര്‍ച്ചയാണ് ഇന്ന് തീരുമാനിച്ചിരുന്നത്. കര്‍ഷകര്‍ ഒരു നിലപാടാണ് സമരത്തിന്റെ തുടക്കം മുതല്‍ സ്വീകരിച്ചത്. അഞ്ച് തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിലപാട് മയപ്പെടുത്താന്‍ അവര്‍ തയ്യാറായിട്ടില്ല.
കര്‍ഷരുടെ സമരം 14ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹരിയാന-ദില്ലി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞുവച്ചിരിക്കുകയാണ് കര്‍ഷകരെ. കേന്ദ്രസര്‍ക്കാര്‍ ഇന്ന് കര്‍ഷകരെ പുതിയ നിലപാട് അറിയിക്കുമെന്നാണ് വിവരം. ഈ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ കര്‍ഷക പ്രതിനിധികള്‍ യോഗം ചേര്‍ന്ന് തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യും. ഇന്ന് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുന്നുണ്ട്. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി രാജ, ടികെഎസ് ഇളങ്കോവന്‍ എന്നിവരാണ് രാഷ്ട്രപതിയെ കാണുക. ഉച്ചയ്ക്ക് നേതാക്കള്‍ സംയുക്ത യോഗം ചേരും. ശേഷം വൈകീട്ട് അഞ്ച് മണിക്കാണ് രാഷ്ട്രപതിയെ കാണുക.
കഴിഞ്ഞ ജൂണിലാണ് കാര്‍ഷിക പരിഷ്‌കരണം സംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. സെപ്തംബറില്‍ പാര്‍ലമെന്റില്‍ ബില്ല് പാസാക്കി നിയമമാക്കി. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചായിരുന്നു ബില്ല് പാസാക്കിയത്. അപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരും സമരം തുടങ്ങിയിരുന്നു. പഞ്ചാബില്‍ സമരം ശക്തിപ്പെട്ടു. ട്രെയിന്‍ ഗതാഗതം ആഴ്ചകളോളം തടഞ്ഞു. പിന്നീടാണ് സമരക്കാര്‍ ദില്ലിയിലേക്ക് മാര്‍ച്ച് തുടങ്ങിയത്. ഹരിയാന പോലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് കടന്നുപോകാന്‍ അനുവദിച്ചു. എന്നാല്‍ ദില്ലി പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. കഴിഞ്ഞ 14 ദിവസമായി തടഞ്ഞ സ്ഥലത്ത് തന്നെ സമരം തുടരുകയാണ് കര്‍ഷകര്‍. എട്ടാം തിയ്യതി ഭാരത് ബന്ദ് പ്രഖ്യാപിച്ചിരുന്നു. സമരം രാജ്യവ്യാപകമാക്കാനാണ് കര്‍ഷകരുടെ ആലോചന.