മോദി സർക്കാരിന്റെ ഭരണം ഭീകരം, സർക്കാരിനെതിരെ ജനങ്ങൾ ഉണരണം, ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ
നാമിപ്പോള്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. എല്ലാം കണക്കുകളാണ്. അതിനെ എങ്ങനെ വേണമെങ്കിലും കണക്കുകള്‍ ഉപയോഗിച്ച് നമുക്ക് വ്യാഖ്യാനിക്കാം
Recommended Video

ദില്ലി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാജ്യ ശക്തിക്കെതിരെ ലോക ശക്തി ഉണരണമെന്നു അദ്ദേഹം പറഞ്ഞു. വിദർഭയിൽ കർഷകരുടെ എൻജിഒ സംഘടിപ്പിച്ച പരിപാടിയിലാണ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സിൻഹ രംഗത്തെത്തിയത്.
ഇന്ത്യയിലെ ജനങ്ങൾ സാമ്പത്തിക മാന്ദ്യം അനുഭവിച്ചുവരുകയാണ്. അടുത്തിടെ നമ്മുടെ ഭരണത്തലവൻ നീണ്ട പ്രസംഗത്തിലൂടെ ഇന്ത്യയുടെ വികസനത്തെക്കുറിച്ചു സംസാരിച്ചിരുന്നു. അനേകം കാറുകളും മോട്ടോര്‍ സൈക്കിളുകളും വില്‍ക്കുന്നതായും പറഞ്ഞു. വാസ്തവത്തില്‍ ഇതൊക്കെയാണോ രാജ്യത്തിന്റെ വികസനം? ശരിയാണ്, വില്‍പനയുണ്ട്. എന്നാല്‍ എന്തെങ്കിലും നിര്‍മാണം ഇവിടെ നടക്കുന്നുണ്ടോയെന്നും സിന്‍ഹ ചോദിച്ചു. നോട്ടു നിരോധനത്തിനെതിരേയും ജിഎസ്ടിക്കെതിരേയും രൂക്ഷമായ ഭാഷയിലാണ് സിൻഹ വിമർശിച്ചത് നോട്ട് നിരോധനം ഒരു പരാജയപ്പെട്ട സംവിധാനമാണെന്നും അതിനെപ്പറ്റി കൂടുതൽ ഒന്നും സംസാരിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍, രാജ്യത്ത് നികുതി ഭീകരത, റെയ്ഡ് രാജ് എന്നിങ്ങനെ സര്‍ക്കാരിനെതിരെ വലിയ ആരോപണമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ സർക്കാരിന്റെ പോക്കിനെക്കുറിച്ചു പറയാന്‍ വാക്കുകളില്ല. ഭീകരത എന്നുമാത്രമാണു ഇതിനെ വിശേഷിപ്പിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയെ കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത് നല്ലതും ലളിതവുമായ നികുതിയെന്നാണ്. എന്നാൽ ഇന്ന് മോശവും സങ്കീര്‍ണവുമായ നികുതിയായി ജിഎസ്ടി മാറി. ജിഎസ്ടിയിലെ പ്രശ്നങ്ങൾ നീക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സിൻഹ പറഞ്ഞു.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെയും യശ്വന്ത് സിന്‍ഹ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണ്.കഴിഞ്ഞ 20 വര്‍ഷത്തിനിടെ സ്വകാര്യ നിക്ഷേപം ഏറ്റവും കുറഞ്ഞു. വ്യാവസായിക ഉല്‍പാദനം താഴ്ന്നു. ജിഎസ്ടി നടപ്പാക്കിയതിനാല്‍ ഒട്ടേറെ ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്കു തൊഴിലും അവസരങ്ങളും നഷ്ടമായി. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളൊന്നുമില്ല. പ്രസംഗത്തില്‍ വെറും വീമ്പിളക്കല്‍ മാത്രമാണു നടക്കുന്നതെന്നും സിന്‍ഹ പറഞ്ഞു.












Click it and Unblock the Notifications