കേരളത്തിൽ രാഹുൽ തരംഗമില്ല! നരേന്ദ്ര മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ല, ഏഷ്യാനെറ്റ് സർവ്വേ ഫലം
തിരുവനന്തപുരം: മാതൃഭൂമി, മനോരമ സര്‍വ്വേകളുടെ വഴിയേ തന്നെയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഏഷ്യാനെറ്റ് ന്യൂസ്- എസെഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് സര്‍വ്വേയും. കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകും എന്നാണ് സര്‍വ്വേ ഫലം.
13 മുതല്‍ 16 വരെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 5 മുതല്‍ 6 വരെ സീറ്റുകള്‍ ലഭിച്ചേക്കും. ബിജെപി 0 മുതല്‍ ഒരു സീറ്റ് വരെ നേടാനും സാധ്യതയുണ്ടെന്നും സര്‍വ്വേ പറയുന്നു. കേരളത്തില്‍ രാഹുല്‍ തരംഗമുണ്ടോ ? മോദി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമോ ? സര്‍വ്വേയിലെ കണ്ടെത്തലുകള്‍ ഇപ്രകാരമാണ്.

രാഹുൽ തരംഗമില്ല
രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത് വലിയ ഓളമാണ് ഉണ്ടാക്കിയയത്. രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ ഒന്നാകെ തരംഗമുണ്ടാക്കുമെന്നും 20 സീറ്റുകളിലും മിന്നുന്ന വിജയം യുഡിഎഫ് നേടുമെന്നും കോണ്‍ഗ്രസുകാര്‍ ആര്‍പ്പ് വിളിച്ചു. എന്നാല്‍ രാഹുല്‍ തരംഗം കേരളത്തില്‍ ഇല്ല എന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേയുടെ കണ്ടെത്തല്‍.

തിരഞ്ഞെടുപ്പ് ഗതി മാറ്റില്ല
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി മാറ്റുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായപ്പെട്ടത് 64 ശതമാനം പേരാണ്. വെറും 17 ശതമാനം പേരാണ് രാഹുലിന്റെ വരവ് കേരളത്തെ സ്വാധീനിക്കും എന്ന് പറഞ്ഞിരിക്കുന്നത്. 19 ശതമാനം പേര്‍ ഇക്കാര്യം അറിയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

പ്രതിപക്ഷ ഐക്യം തകരില്ല
രാഹുല്‍ ഗാന്ധി ഇടത് പക്ഷത്തിന് എതിരെ വയനാട് മത്സരിക്കുന്നത് ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കില്ല എന്നാണ് ഭൂരിപക്ഷ അഭിപ്രായം. 55 ശതമാനം പേര്‍ ഈ അഭിപ്രായത്തിനൊപ്പം നില്‍ക്കുമ്പോള്‍ 27 ശതമാനം പേര്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കും എന്നാണ് പ്രതികരിച്ചിരിക്കുന്നത്.

വയനാട്ടിൽ വേണ്ടായിരുന്നു
രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആകേണ്ട എന്നതായിരുന്നു ഇടത് പക്ഷം സ്വീകരിച്ചിരുന്ന നിലപാട്. ആ നിലപാടിനൊപ്പമാണ് കേരളവും. സര്‍വ്വേ പ്രകാരം 64 ശതമാനം പേരാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കേണ്ടായിരുന്നു എന്ന് അഭിപ്രായപ്പെട്ടത്. 16 ശതമാനം പേര്‍ രാഹുലിന്റെ തീരുമാനം ശരിയാണ് എന്ന് പറയുന്നു.

മോദി വീണ്ടും അധികാരത്തിൽ വേണ്ട
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നതിനോട് കേരളത്തിന്റെ പൊതുമനസ്സിന് യോജിപ്പില്ല എന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേയുടെ കണ്ടെത്തല്‍. സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും നരേന്ദ്ര മോദി രണ്ടാമതും അധികാരത്തില്‍ എത്തില്ല എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയും ആകേണ്ട
കേരളത്തിലെ 25 ശതമാനം ആളുകള്‍ മാത്രമാണ് മോദി രണ്ടാം വട്ടവും അധികാരത്തില്‍ വരുമെന്ന് പറയുന്നത്. 14 ശതമാനം പേര്‍ ഇക്കാര്യം അറിയില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനോട് മാത്രമല്ല, മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനോടും കേരളത്തിന് താല്‍പര്യമില്ലെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.

മോദി വേണമെന്ന് 13 ശതമാനം
54 ശതമാനം പേരാണ് ഇനിയും മോദിയെ പ്രധാനമന്ത്രിയായി ഈ രാജ്യത്തിന് വേണ്ട എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണം എന്ന ഉറച്ച അഭിപ്രായമുളളത് 13 ശതമാനം പേര്‍ക്കാണ്. മോദി വന്നാല്‍ കുഴപ്പമില്ലെന്ന് 20 ശതമാനം പേരും അറിയില്ലെന്ന് 13 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ സുരക്ഷിതർ
നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ് എന്നാണ് സര്‍വ്വേയില്‍ 69 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷം അരക്ഷിതരാണ് എന്ന് 17 ശതമാനം പേര്‍ പ്രതികരിച്ചു. എന്നാല്‍ അക്കാര്യം അറിയില്ല എന്ന് പറഞ്ഞത് 14 ശതമാനം ആളുകളാണ്.

ബാലക്കോട്ട് വേണ്ട
ബാലക്കോട്ട് ആക്രമണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നതിനോട് കേരളം യോജിക്കുന്നില്ല എന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേ പറയുനന്ത്. 73 ശതമാനം പേരും ബാലക്കോട്ട് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന് പ്രതികരിച്ചു. 10 ശതമാനം പേര്‍ പ്രചാരണത്തിന് ഉപയോഗിക്കാമെന്നും 17 ശതമാനം പേര്‍ അറിയില്ലെന്നും അഭിപ്രായപ്പെട്ടു.

തൊഴിലില്ലായ്മ പ്രധാന വിഷയം
ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം ഭീകരവാദമോ അഴിമതിയോ ഒന്നുമല്ല.. മറിച്ച് തൊഴിലില്ലായ്മയാണ്. 51 ശതമാനം പേര്‍ തൊഴിലില്ലായ്മ പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടുന്നു. അഴിമതി, വികസനം, ഭീകരവാദം, ശബരിമല. രാഷ്ട്രീയ കൊലപാതകം, നോട്ട് നിരോധനം അടക്കമുളള വിഷയങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് സര്‍വ്വേ കണ്ടെത്തി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications