പൗരത്വഭേദഗതി നിയമം: ഗുവാഹത്തിയിലെ കര്‍ഫ്യൂ നീക്കി അസം സര്‍ക്കാര്‍; ഇന്റര്‍നെറ്റ് സേവനം പുനരാരംഭിച്ചു
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഗുവാഹത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തൊട്ടാകെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ച് കൊണ്ട് ട്വീറ്റ് ചെയ്തത്. രാവിലെ 6 മുതല്‍ രാത്രി 8 വരെ ദിബ്രുഗഡ് ജില്ലയിലും നിരോധനാജ്ഞ ഇളവ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് അസമിലെ പ്രധാന നഗരമായ ഗുവാഹത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. യോഗത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അധ്യക്ഷത വഹിച്ചു. ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ ഗുവാഹത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പൂര്‍ണ്ണമായും നീക്കാന്‍ യോഗം തീരുമാനിച്ചു. രാവിലെ മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും പുനരാരംഭിക്കാനും യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ നിയമത്തിനെതിരെ ദിവസങ്ങള്‍ നീണ്ട അക്രമാസക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന പ്രതിഷേധത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ സ്ഥിതി മെച്ചപ്പെട്ടതായി അസമിലെ ഡയറക്ടര്‍ ജനറല്‍ ഭാസ്‌കര്‍ജ്യോതി മഹന്ത പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ പോലീസ് നടപടിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ ആളുകളെയും സ്വത്തുക്കളെയും രക്ഷിക്കാന്‍ പോലീസിന് വെടിയുതിര്‍ക്കേണ്ട സാഹചര്യം ഉണ്ടായി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു. അക്രമസംഭവങ്ങളില്‍ ഇതുവരെ 190 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഫ്യൂവിനിടെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയപ്പോള്‍ സുരക്ഷാ സേന വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഗുവാഹത്തിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയപ്പോള്‍ നിരവധി സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. കഴിഞ്ഞയാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ഡിസംബര്‍ 10, 11 തീയതികളില്‍ നടന്ന അക്രമസംഭവങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ശര്‍മ്മ പറഞ്ഞു. ഗുവാഹത്തിയിലെ സാംസ്‌കാരിക കേന്ദ്രമായ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയിലെ നാശനഷ്ടം, അസം സെക്രട്ടേറിയറ്റിന് പുറത്തുള്ള റോഡില്‍ നടന്ന പ്രതിഷേധം എന്നീ രണ്ട് അക്രമ സംഭവങ്ങള്‍ ശര്‍മ്മ പരാമര്‍ശിച്ചു. കലാക്ഷേത്രയില്‍ നടന്ന അക്രമത്തില്‍ 24 പേരുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിനുണ്ട്. സുബൈര്‍ ആനം എന്നൊരാള്‍ ജനക്കൂട്ടത്തെ നയിക്കുകയായിരുന്നു. ആനത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ശര്‍മ്മ പറഞ്ഞു. അക്രമത്തില്‍ ഗുവാഹത്തി, ബാര്‍പേട്ട, ഗോള്‍പാറ, നല്‍ബാരി ജില്ലകള്‍ക്ക് പുറത്തുനിന്നുള്ള നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications