ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി: പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം
ചണ്ഡീഗഡ്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യ തോറ്റതിന് പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെ നേരെ ആക്രമണം. മത്സരത്തിൽ ഇന്ത്യ തോറ്റതിന് തൊട്ടുപിന്നാലെ ഇന്നലെ രാത്രി വൈകി തങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി പഞ്ചാബിലെ സംഗ്രൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ നിരവധി കശ്മീരി വിദ്യാർത്ഥികൾ രംഗത്ത് എത്തുകയായിരുന്നു. ഭായ് ഗുർദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ കോളേജ് കാമ്പസിലെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. നിലവില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
തങ്ങള്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്നാണ് കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ''ഞങ്ങൾ ഇവിടെ റൂമിലിരുന്ന് ഇന്ത്യ മത്സരം കാണുകയായിരുന്നു. അപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള ചിലര്‍ വന്ന് ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ഞങ്ങൾ ഇവിടെ പഠിക്കാൻ വന്നതാണ്. ഞങ്ങളും ഇന്ത്യക്കാരാണ്. ഞങ്ങളോട് എന്താണ് ചെയ്തതെന്ന് നിങ്ങൾ കാണണം. ഞങ്ങളും ഇന്ത്യക്കാരല്ലേ? ഇപ്പോള്‍ മോദി എന്താണ് പറയുന്നത്" - അക്രമത്തില്‍ നിശിപ്പിക്കപ്പെട്ട ഒരു മുറി ചൂണ്ടിക്കാണിച്ചുകൊണ്ട് കശ്മീരി വിദ്യാർത്ഥി പറയുന്നു.

ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവരുടെ മുറികളിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമിക്കുകയും ചെയ്തുവെന്ന് പഞ്ചാബിലെ വിദ്യാര്‍ത്ഥികള്‍ തന്നോട് പറഞ്ഞതായി ജമ്മുകശ്മീര്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ദേശീയ വക്താവായ നാസിർ ഖുവാമിയും അറിയിച്ചു. അവരെ നാട്ടുകാരും മറ്റ് പഞ്ചാബി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറികളിലെ കസേരകൾ തകർന്നതും ശരീരത്തിലെ അടിയേറ്റ പാടുകള്‍ കാണിക്കുന്നതുമായി ചില വീഡിയോകൾ പങ്കിട്ടുരിന്നു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഈ.വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയില്‍ പ്രചരിപ്പക്കപ്പെടുകയും ചെയ്തു.
സാരിയില്‍ ക്യൂട്ട് ലുക്കില്‍ നടി രമ്യ പണിക്കര്‍: വൈറലായി പുതിയ ചിത്രങ്ങള്‍
അതേസമയം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയോട് വിഷയം പരിശോധിച്ച് കശ്മീരി വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പ് നൽകണമെന്ന് അഭ്യർത്ഥിച്ചു. "ഇന്നലെ രാത്രി പഞ്ചാബിലെ ഒരു കോളേജിൽ ചില കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ശാരീരികമായും മറ്റും അക്രമ സംഭവങ്ങൾ ഉണ്ടായി എന്ന് കേൾക്കുന്നത് വേദനാജനകമാണ്. ഇത് പരിശോധിക്കാൻ പഞ്ചാബ് പോലീസിന് നിർദ്ദേശം നൽകാൻ ഞാൻ മുഖ്യമന്ത്രി ചരത് സിങ് ചന്നിയോട് അഭ്യർത്ഥിക്കുന്നു''- ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.
സംഭവത്തില്‍ പൊലീസ് ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. ഇന്ന് രാവിലെ പോലീസിന്റെയും കോളേജ് അധികൃതരുടേയും മുന്നിൽ വെച്ച് ഇരുവിഭാഗവും പരസ്പരം മാപ്പ് പറഞ്ഞു. 90 ഓളം കശ്മീരി വിദ്യാർത്ഥികളും യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള 30 ഓളം വിദ്യാർത്ഥികളും കോളേജിലുണ്ടെന്നാണ് സംഗ്രൂരിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഹോസ്റ്റലിന്റെ 2 വിഭാഗങ്ങളിലായാണ് കാശ്മീരി വിദ്യാർത്ഥികൾ താമസിക്കുന്നത്. മത്സരം നടക്കുമ്പോൾ, പാക്കിസ്ഥാൻ റൺസ് അടിക്കുമ്പോൾ വിദ്യാർത്ഥികൾ ആഹ്ലാദിച്ചു. അവർ ആസാദി മുദ്രാവാക്യങ്ങളും ഉയർത്തി'- പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
"മത്സരം അവസാനിച്ചതിന് ശേഷം, യുപിയിൽ നിന്നും ബീഹാറിൽ നിന്നുമുള്ള വിദ്യാർത്ഥികൾ കശ്മീരി വിദ്യാർത്ഥികളുടെ മുറിക്കുള്ളിൽ കയറി അവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നീട് യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി കശ്മീരി വിദ്യാർത്ഥികളും വാക്കേറ്റമുണ്ടായി. എന്നാല്‍ പോലീസും കോളേജ് അധികൃതരും ഒറ്റരാത്രികൊണ്ട് കാര്യങ്ങൾ സമാധാനിപ്പിച്ചു. "- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications