അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം; കല്ലുകള്‍ എത്തിത്തുടങ്ങി, 100 ലോറികള്‍ എത്തുമെന്ന് വിഎച്ച്പി
കേസില്‍ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളാണ് പ്രതികള്‍. ഭഗവാന്‍ രാമന്റെ ജന്‍മസ്ഥലത്താണ് പള്ളി നിര്‍മിച്ചിട്ടുള്ളതെന്ന് സംഘപരിവാര സംഘടനകള്‍ അവകാശപ്പെടുന്നു.
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സംഘപരിവാരം വീണ്ടും പ്രകോപന നടപടികള്‍ തുടങ്ങി. ബിജെപിയുടെ ശക്തനായ നേതാവ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ അയോധ്യയില്‍ ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായിരുന്നു. ഇപ്പോള്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ നിര്‍മാണത്തിനുള്ള കല്ലുകള്‍ എത്തിക്കാന്‍ തുടങ്ങി.
മൂന്ന് ലോറികളില്‍ കല്ലുകള്‍ അയോധ്യയില്‍ എത്തി. അടുത്താഴ്ചയോടെ നൂറ് ലോറി കല്ല് എത്തുമെന്ന് വിഎച്ച്പി നേതാക്കള്‍ അറിയിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് എല്ലാ നീക്കങ്ങളും പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം എത്തിയ കല്ലുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ എത്തുന്നത്.
ജൂണ്‍ 19ന് രണ്ട് ലോഡ്
ജൂണ്‍ 19ന് രണ്ട് ലോഡ് കല്ലെത്തിയിരുന്നു. ബുധനാഴ്ച മൂന്ന് ലോഡ് എത്തി. അടുത്താഴ്ചയോടെ നൂറ് ലോഡ് കല്ലെത്തിക്കാനാണ് നീക്കം നടക്കുന്നത്. ബാബറി മസ്ജിദ്-രാമക്ഷേത്ര ഭൂമി തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
രാംസേവക് പുരത്ത്
അയോധ്യയിലെ തര്‍ക്ക ഭൂമിക്കടുത്ത രാംസേവക് പുരത്താണ് കല്ലുകള്‍ ഇറക്കിയിട്ടുള്ളത്. ഈ സ്ഥലത്താണ് വിഎച്ച്പിയുടെ രാമക്ഷേത്ര നിര്‍മാണ സാമഗ്രികള്‍ കൂട്ടി വയ്ക്കുന്നത്. അടുത്താഴ്ച എത്തുന്ന കല്ലുകളും ഇവിടെ തന്നെ ഇറക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
രാമജന്‍മ ഭൂമി ന്യാസ്
വിഎച്ച്പിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാമജന്‍മ ഭൂമി ന്യാസ് എന്ന സംഘടനയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍. സംഘടനയുടെ നേതാവ് നൃത്യ ഗോപാല്‍ ദാസ് ആണ്. ഇയാള്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയാണ്.
രാജസ്ഥാനിലെ ഭാരത്പൂരില്‍ നിന്ന്
രാജസ്ഥാനിലെ ഭാരത്പൂരില്‍ നിന്നാണ് ഇപ്പോള്‍ കല്ലുകള്‍ എത്തിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് നേരത്തെ വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര നിര്‍മാണത്തിന് ഇനി തടസമില്ലെന്നാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയ ശേഷം വിഎച്ച്പി നേതാക്കള്‍ പ്രതികരിച്ചത്.
അഖിലേഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു
അയോധ്യയിലേക്ക് കല്ലുകള്‍ എത്തിക്കുന്നത് അഖിലേഷ് യാദവ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കല്ലുകള്‍ എത്തിക്കുന്നതിന് വാണിജ്യ നികുതി വകുപ്പിന്റെ ഫോറം 39 സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. സംസ്ഥാനത്തേക്ക് എന്തെങ്കിലും വസ്തു ഇറക്കുന്നതിന് ഈ ഫോറം നിര്‍ബന്ധമാണ്.
ഇപ്പോള്‍ നിരോധനമില്ല
എന്നാല്‍ നിലവിലെ ബിജെപി സര്‍ക്കാര്‍ ഇത്തരം നിരോധനങ്ങള്‍ ചുമത്തിയിട്ടില്ല. ബന്ധപ്പെട്ട അധികൃതരോ കോടതിയോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ മനോജ് മിശ്ര പറഞ്ഞു. വിഎച്ച്പി കല്ലുകള്‍ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ ഭൂമിയിലായതിനാല്‍ തടയാന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തര്‍ക്ക ഭൂമിയുടെ റിസീവര്‍
തര്‍ക്ക ഭൂമിയുടെ റിസീവറായി സുപ്രീംകോടതി നിയമിച്ചിട്ടുള്ളത് മിശ്രയെയാണ്. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് ബാബറി മസ്ജിദ് നിന്നിരുന്ന പ്രദേശം. ഇവിടെ എന്തു മാറ്റങ്ങള്‍ വരുത്തണമെങ്കിലും മിശ്രയുടെ അനുമതിയുണ്ടെങ്കിലേ നടക്കൂ.
1992 ഡിസംബര്‍ ആറ്
1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. ഈ സംഭവം രാജ്യത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നിരവധി പേരാണ് ഈ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്.
കേസുകള്‍ ഒരു കോടതിയിലേക്ക്
ബാബറി മസ്ജിദ് തകര്‍ത്ത കേസ് അന്വേഷിക്കാന്‍ നിയമിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിന്‍മേല്‍ നടപടിയെടുത്തിട്ടില്ല. പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട ഉത്തര്‍ പ്രദേശിലെ രണ്ട് കോടതികളില്‍ നിലനിന്നിരുന്ന കേസുകള്‍ ഒരു കോടതിയിലേക്ക് അടുത്തിടെ സുപ്രീംകോടതി മാറ്റിയിരുന്നു.
ഭഗവാന്‍ രാമന്റെ ജന്‍മസ്ഥലം
കേസില്‍ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളാണ് പ്രതികള്‍. ഭഗവാന്‍ രാമന്റെ ജന്‍മസ്ഥലത്താണ് പള്ളി നിര്‍മിച്ചിട്ടുള്ളതെന്ന് സംഘപരിവാര സംഘടനകള്‍ അവകാശപ്പെടുന്നു. പള്ളി തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കെതിരേ കഴിഞ്ഞ മെയില്‍ സിബിഐ കോടതി ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.