അയോധ്യ വിധി: കൈവശാവകാശം തെളിയിക്കുന്നതില്‍ സുന്നി വഖഫ് ബോര്‍ഡ് പരാജയപ്പെട്ടു
ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിയുടെ പൂര്‍ണമായ കൈവശാവകാശം സുന്നി വഖഫ് ബോര്‍ഡിന് ഉണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. മുസ്ലിംകള്‍ ബാബറി മസ്ജിദിന് അകത്ത് പ്രാര്‍ഥന നടത്തിയിരുന്നു. അതേ രീതിയില്‍ ഹിന്ദുക്കള്‍ പുറത്തും പ്രാര്‍ഥന നടത്തിയിരുന്നു. 1957ന് മുമ്പ് ഹിന്ദുക്കള്‍ക്ക് ഇതിന് തടസമുണ്ടായിരുന്നില്ല.
പള്ളിയുടെ പ്രധാന ഭാഗത്ത് മുസ്ലിംകള്‍ക്ക് അവകാശമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പള്ളിക്ക് അകത്താണ് രാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. മുസ്ലിംകള്‍ 1949ന് ശേഷം പള്ളിയില്‍ നമസ്‌കരിച്ചിട്ടില്ല. പള്ളി നിര്‍മിക്കപ്പെട്ട ശേഷം 325 വര്‍ഷം മുസ്ലിംകള്‍ പ്രാര്‍ഥന നടത്തിയതിന് തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി. തര്‍ക്ക ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ വാദമാണ് തള്ളിയത്. 1946ല്‍ ഫൈസാബാദ് കോടതി ബാബറി മസ്ജിദ് സുന്നി സ്വത്താണെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി സമര്‍പ്പിച്ചത്.
Recommended Video
പള്ളി നിര്‍മിച്ചത് ബാബര്‍ അല്ല, അദ്ദേഹത്തിന്റെ കമാന്റര്‍ മിര്‍ ബാക്കിയാണെന്നും മിര്‍ ബാക്കി ഷിയാ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്നുമാണ് ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം. ബാബര്‍ സുന്നിയാണ്. അദ്ദേഹത്തിന് ഭൂമിയില്‍ അവകാശവാദമില്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജിയില്‍ പറയുന്നു. അലഹാബാദ് ഹൈക്കോടതിയിലും ഷിയാ വഖഫ് ബോര്‍ഡ് കക്ഷി ചേര്‍ന്നിരുന്നു.