ദില്ലി: വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. പീഡിപ്പിക്കുന്നതിനുള്ള പ്രതികാരമായി പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്നാണ് അസം ഖാന്‍റെ ഒടുവിലത്തെ പ്രസ്താവന. ജമ്മു കശ്മീർ ഉൾപ്പെടെ സൈനിക സാന്നിധ്യമുള്ളതും അതിക്രമങ്ങൾക്ക് ഇരയാവുന്നതുമായ സ്ഥലങ്ങളിലെ സ്ത്രീകളോടാണ് അസംഖാന്‍റെ ആഹ്വാനം.
കശ്മീർ, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിലെ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകൾ സൈനികരെ മർദ്ദിക്കണമെന്നും സ്വകാര്യഭാഗങ്ങള്‍ മുറിച്ചെടുക്കണമെന്നും, ഇന്ത്യൻ സൈന്യത്തിലെ റേപ്പിസ്റ്റുകൾക്കെതിരെ സ്ത്രീകള്‍ പോരാടണമെന്നും അസംഖാന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ഉത്തർപ്രദേശില്‍ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അസംഖാന്‍റെ വിവാദ പ്രസ്താവന.
അക്രമികളിൽ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകൾ വീട്ടിനുള്ളില്‍ കഴിയണമെന്ന പ്രസ്താവന നടത്തിയ അസംഖാന്‍ കഴിഞ്ഞ മാസം ശക്തമായ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഉത്തർപ്രദേശിലെ റാം പൂർ ജില്ലയിൽ രണ്ട് പെൺകുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയായിരുന്നു അസംഖാന്‍റെ വിവാദ പരാമർശം. പെൺകുട്ടികളെ യുവാക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരന്തരം വിവാദ പ്രസ്താവനകൾ നടത്തുന്ന അസംഖാൻ ബുൽഷന്ദർ കൂട്ട ബലാത്സംഗക്കേസിൽ നടത്തിയ പ്രസ്താവനയെത്തുടർന്ന് മാപ്പ് പറയാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കൂട്ടബലാത്സംഗം രാഷ്ട്രീയ ഗൂഡാലോചനയാണെന്നായിരുന്നു പ്രസ്താവന.
In a shocking remark, Samajwadi Party leader Azam Khan today said the excesses of the Army in Jammu and Kashmir and other sensitive areas forced women to chop off the private parts of soldiers in revenge.