പഞ്ചാബ് പോലീസിന്റെ നടപടി നിയമവിരുദ്ധമെന്ന് ബഗ്ഗ; പോലീസ് സുരക്ഷ അനുവദിച്ച് കോടതി
ഡൽഹി: ബിജെപി നേതാവ് തജീന്ദർ ബഗ്ഗക്ക് പോലീസ് സുരക്ഷ അനുവദിച്ച് ഡൽഹി ദ്വാരക കോടതി. മൂന്ന് സംസ്ഥാനങ്ങളിലേയും പോലീസ് സേനയെ ഉൾപ്പെട്ട ഇദ്ദേഹത്തിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പഞ്ചാബ് പോലീസ് തന്നെ തടങ്കലിൽ വച്ചത് നിയമവിരുദ്ധം ആണെന്ന് ബഗ്ഗ കോടതിയിൽ പറഞ്ഞു. തനിക്ക് ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചേക്കാമെന്ന് ബഗ്ഗ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റ് സുരക്ഷയൊരുക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു.
ബഗ്ഗയുടെ മെഡിക്കൽ പരിശോധനയിൽ മുതുകിലും തോളിലും മുറിവുകൾ കണ്ടെത്തിയതായി ബഗ്ഗയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ വൈ പി സിംഗ്, സങ്കേത് ഗുപ്ത എന്നിവർ പറഞ്ഞു. തിങ്കളാഴ്ച ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് മുമ്പാകെ ബഗ്ഗയുടെ മൊഴി രേഖപ്പെടുത്തും. വെള്ളിയാഴ്ച വെളുപ്പിനെ തന്നെ പഞ്ചാബ് പോലീസ് ബഗ്ഗയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നടന്ന നിയമനടപടികൾക്ക് ശേഷം വെള്ളിയാഴ്ച രാത്രി വൈകിയാണ് ബഗ്ഗ ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത അദ്ദേഹത്തിന്റെ വസതിയിൽ എത്തി അദ്ദേഹത്തിന് മധുരം നൽകി.

"പഞ്ചാബ് പോലീസ് ബാഗ്ഗയെ ഏറെ ഉപദ്രവിച്ചു. അവനെ തലപ്പാവ് ധരിക്കാൻ പോലും ഇവർ അനുവദിച്ചില്ല. ഇത് ഞങ്ങളുടെ മത തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇതിനെതിരെ ശബ്ദമുയർത്താൻ ഞങ്ങൾ പഞ്ചാബി സഹോദരന്മാരോട് ആവശ്യപ്പെട്ടു. ഒടുവിൽ തജീന്ദർ തിരിച്ചെത്തി ഇതാണ് സത്യത്തിന്റെ വിജയം" താജീന്ദർ സിംഗ് ബഗ്ഗയുടെ പിതാവ് പിഎസ് ബഗ്ഗയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഞ്ചാബ് പോലീസ് തടങ്കലിൽ വച്ചത് നിയമവിരുദ്ധം ആണെന്നും. കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാപ്പ് പറയുന്നതുവരെ പോരാട്ടം തുടരുമെന്നും ബഗ്ഗ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ 5 മണിക്കാണ് പഞ്ചാബ് പോലീസ് ബഗ്ഗയെ അറസ്റ്റ് ചെയ്തത്. പിന്നീട് മൊഹാലിയിലേക്കുള്ള യാത്രാമധ്യേ, ബഗ്ഗയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഡൽഹി പോലീസിന്റെ നിർദേശത്തെ തുടർന്ന് ഹരിയാന പോലീസ് ഈ സംഘത്തെ തടഞ്ഞ് കുരുക്ഷേത്രയിലെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. അൽപസമയത്തിനുള്ളിൽ തന്നെ ഇവിടെ എത്തിയ ഡൽഹി പോലീസ് ബഗ്ഗയെ ഡൽഹിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. അറസ്റ്റിനെക്കുറിച്ച് പഞ്ചാബ് പോലീസ് തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഡൽഹി പോലീസ് പറയുന്നു. എന്നാൽ പഞ്ചാബ് പോലീസ് ഇത് നിഷേധിച്ചു. അവരുടെ സംഘങ്ങളിലൊന്ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ ഡൽഹി പോലീസ് സ്റ്റേഷനിലുണ്ടെന്ന് ഇവർ അവകാശപ്പെട്ടു.












Click it and Unblock the Notifications