ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കുറക്കുമോ? നിരക്ക് ഉയർത്തിയ നടപടിയിൽ മാരക പിഴവ്? ആരോപണവുമായി എംപി
നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം കൊഴുക്കുന്നു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി എം ആർ സി എൽ) പുറത്തിറക്കിയ ഫെയർ ഫിക്സേഷൻ കമ്മിറ്റി (FFC) റിപ്പോർട്ടിൽ നിരവധി പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ട് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ബി എം ആർ സി എൽ മാനേജിംഗ് ഡയറക്ടർക്ക് കത്തയച്ചു. നിരക്ക് വർദ്ധനവിലെ ഈ അപാകതകൾ തിരുത്തണമെന്ന് എംപി ആവശ്യപ്പെട്ടു.
നമ്മ മെട്രോ യാത്രാ നിരക്കുകൾ ഈ വർഷം ആദ്യം 71 ശതമാനം വരെ വർധിപ്പിച്ചത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്. തുടക്കത്തിൽ 110 ശതമാനം വരെ വർധനവ് പ്രഖ്യാപിച്ചിരുന്നെങ്കിലും, പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഇത് 71 ശതമാനമായി ആയി കുറയ്ക്കുകയായിരുന്നു. ഇത് പ്രകാരം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും, പരമാവധി നിരക്ക് 60 രൂപയിൽ നിന്ന് 75 രൂപയായും വർധിച്ചു.

അതേസമയം ഈ വർധനവ് ന്യായീകരിക്കാനാവില്ലെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടിയത്. ദൂരയാത്രക്കാർക്ക് പ്രതിദിനം 180 രൂപ വരെ ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇത് ഒട്ടും അംഗീകരിക്കാനാകില്ല. യെല്ലോ ലൈൻ തുറന്നതിന് ശേഷം ട്രെയിനുകളിൽ തിരക്ക് വർദ്ധിച്ചു. എന്നാൽ ബിഎംആർസിഎൽ സർവീസുകളുടെ എണ്ണം കൂട്ടിയിട്ടില്ല. സേവന നിലവാരം മെച്ചപ്പെടുത്താതെ നിരക്ക് വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പലരും വിമർശിച്ചു.
അതേസമയം വിമർശനം കടുത്തതോടെ ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) റിപ്പോർട്ട് ബിഎംആർസിഎൽ പുറത്തുവിട്ടു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (DMRC) നാലാമത്തെ എഫ്എഫ്സി ഫോർമുലയെ അടിസ്ഥാനമാക്കിയാണ് ഈ വർധനവ് കണക്കാക്കിയതെന്നാണ് ബിഎംആർസിഎൽ വിശദീകരിച്ചത്. അതേസമയം ബി എം ആർ സി എൽ നടപ്പിലാക്കിയ 105 ശതമാനം നിരക്ക് വർദ്ധനവ് എഫ് എഫ് സി ശുപാർശകൾക്ക് അനുസൃതമല്ലെന്ന് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. എഫ് എഫ് സി നൽകിയ ഫോർമുല ശരിയായി പ്രയോഗിക്കുകയാണെങ്കിൽ യഥാർത്ഥ നിരക്ക് വർദ്ധനവ് ഏകദേശം 50-55 ശതമാനം ആയിരിക്കണം. കൂടാതെ, പരിപാലന-ഭരണപരമായ ചിലവുകളിൽ 366 ശതമാനം വർദ്ധനവ് കോർപ്പറേഷൻ രേഖപ്പെടുത്തിയതായും, യഥാർത്ഥത്തിൽ ഇത് 118.5 ശതമാനം മാത്രമായിരിക്കേണ്ടിയിരുന്നു എന്നും സൂര്യ ആരോപിച്ചു.
'105 ശതമാനം വർദ്ധനവ് കൂടുതലാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. എന്നാൽ, ഈ 'മാന്ത്രിക സംഖ്യ'യായ 51.5% വർദ്ധനവ് നിർദ്ദേശിക്കാൻ കൃത്യമായ കാരണങ്ങൾ അവർ രേഖപ്പെടുത്തിയിട്ടില്ല', എംപി കുറ്റപ്പെടുത്തി. ന്യായവും താങ്ങാനാവുന്നതുമായ നിരക്ക് ഘടന ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടത് യാത്രക്കാർക്ക് ഭാരമായി മാറിയെന്ന് സൂര്യ അഭിപ്രായപ്പെട്ടു. തിരക്കേറിയ റൂട്ടുകളിൽ നിരക്ക് 82 ശതമാനം വരെ വർദ്ധിച്ചു. ഇതിന് വിപരീതമായി, ഡൽഹി മെട്രോയിൽ ഓഗസ്റ്റിൽ ഉണ്ടായ നിരക്ക് വർദ്ധനവ് ശരാശരി 7 ശതമാനം മാത്രമായിരുന്നു.












Click it and Unblock the Notifications