അമ്മയെ കൊന്ന് ആൻഡമാനിലേക്ക് പറന്നു; ടെക്കിയും സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മകളും സുഹൃത്തും പിടിയിൽ. രാമമൂർത്തി നഗർ അക്ഷയാ നഗറിലെ താമസക്കാരായ അമൃത്( 33),കാമുകൻ ശ്രീധർ റാവു( 35)എന്നിവരെ ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലയറിൽ നിന്നും പിടികൂടിയത്.
തിങ്കഴാഴ്ച വെളുപ്പിനെയാണ് ബെംഗളൂരുവിൽ ക്രൂരകൃത്യം നടക്കുന്നത്. ഉറങ്ങിക്കിടന്ന അമ്മ നിർമ്മലയെ അമൃത കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സഹോദരൻ ഹരീഷിനും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഹരീഷ് ബെംഗളൂരുവിലെ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കൊലപാതകം നടത്തിയ ശേഷം സുഹൃത്ത് ശ്രീധർ റാവുവിനോടൊപ്പം അമൃത എയർപോർട്ടിൽ എത്തി. 6.30ന്റെ
വിമാനത്തിൽ ഇരുവരും ആൻഡമാനിലേക്ക് പോവുകയായിരുന്നു.

പരുക്കേറ്റ ഹരീഷ് തന്നെയാണ് ബന്ധുക്കളെ വിളിച്ച് വിവരം പറയുന്നത്. ഹൈദരാബാദിലേക്ക് തന്നെ സ്ഥലം മാറ്റിയെന്നും ഉടനെ അവിടേക്ക് മാറേണ്ടി വരുമെന്നും അമൃത സഹോദരനോടും അമ്മയോടും പറഞ്ഞിരുന്നു. പുലർച്ചെ നാലുമണിയോടെ അസ്വസ്ഥയായി കാണപ്പെട്ട അമൃത ആദ്യം സഹോദരനെയാണ് കുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മയെ അമൃത കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
15 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. താൻ അപമാനിക്കപ്പെട്ടെന്നും തന്റെ കുടുംബം ഇത്തരം അപമാനങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നില്ലെന്നും അമൃത പറഞ്ഞതായി ഹരീഷ് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് തന്നെ അമൃതയും സുഹൃത്തും ആൻഡമാനിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു.












Click it and Unblock the Notifications