മോദിയുടെ വസതിയിലേക്ക് കൈ കെട്ടി ഭീം ആർമിയുടെ മാർച്ച്, ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണം!
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദില്ലിയില്‍ വീണ്ടും പ്രതിഷേധം കത്തുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് പിന്നാലെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഭീം ആര്‍മിയുടെ മാര്‍ച്ച് ജോര്‍ബാഗില്‍ വെച്ച് പോലീസ് തടഞ്ഞു.
കൈകള്‍ കെട്ടിവെച്ച് കൊണ്ടാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ അക്രമം നടത്തിയെന്ന് പിന്നീട് പോലീസ് ആരോപിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ കൈകള്‍ കെട്ടിവെച്ചത് എന്നാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.
ഡിസംബര്‍ 21നാണ് ദില്ലി പോലീസ് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. ജുമാ മസ്ജിദ് പരിസരത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലായിരുന്നു നടപടി. ചന്ദ്രശേഖര്‍ ആസാദ് പ്രകോപനപരമായ പ്രസംഗം നടത്തി എന്നാണ് പോലീസ് എഫ്‌ഐആര്‍. 14 ദിവസത്തെ കസ്റ്റഡിയിലാണ് ചന്ദ്രശേഖര്‍ ആസാദ് ഇപ്പോഴുളളത്. ജയിലില്‍ വെച്ച് ചന്ദ്രശേഖര്‍ പീഡിപ്പിക്കപ്പെടുന്നതായി ജിഗ്നേഷ് മേവാനി ആരോപിച്ചിരുന്നു.
Recommended Video
അതിനിടെ ജുമാ മസ്ജിദ് പരിസരത്ത് ഇന്നും ആളുകള്‍ സംഘടിച്ച് പ്രതിഷേധിച്ചു. നിരോധനാജ്ഞ ലംഘിച്ചാണ് നൂറുകണക്കിന് ആളുകള്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കാനെത്തിയത്. 15 കമ്പനി അര്‍ധസൈനിക വിഭാഗത്തെയാണ് ജുമാ മസ്ജിദിന് സമീപത്ത് വിന്യസിച്ചിരിക്കുന്നത്. അതിനിടെ ഉത്തര്‍ പ്രദേശിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് അടക്കമുളളവര്‍ കസ്റ്റഡിയിലാണ്.