യുപിയിൽ ബിജെപിക്ക് ഞെട്ടൽ; രാജിവെച്ച് മന്ത്രി.. 24 മണിക്കൂറിനിടെ രാജിവെച്ചത് 2 മന്ത്രിമാർ
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഭരണം നിലനിർത്തുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ബിജെപി തന്നെ ഭരണം നിലനിർത്തുമെന്നുള്ള അഭിപ്രായ സർവ്വേകൾ പുറത്തുവരുന്നുണ്ടെങ്കിലും കർഷക പ്രതിഷേധം ഉൾപ്പെടെയുള്ള വിഷയങ്ങൾ തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. അതിനിടെ പ്രതിസന്ധി ഇരട്ടിപ്പിച്ച് സംസ്ഥാനത്ത് ബിജെപിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി ഒരു മന്ത്രി കൂടി രാജിവെച്ചു.

യോഗി മന്ത്രിസഭയിലെ വനം പരിസ്ഥിതി വകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്. ചൊവ്വാഴ്ച തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവെച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാരാണ് യോഗി മന്ത്രിസഭയിൽ നിന്നും രാജിവെയ്ക്കുന്നത്. യോഗി സർക്കാർ ഒ ബി സി വിഭാഗത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ധാരാ സിംഗിന്റെ രാജി.

ധാരാ സിംഗ് രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. ഇതോടെ അദ്ദേഹത്തെ അമിത് ഷാ നേരിട്ട് ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തെ ദില്ലിയിലെത്തിച്ച് ചർച്ച നടത്തിയെങ്കിലും ഇതെല്ലാം തള്ളിക്കൊണ്ടാണ് മന്ത്രിയുടെ ഇപ്പോഴത്തെ രാജി. നേരത്തേ ബി എസ് പി അംഗമായിരുന്ന ധാരാ സിംഗ് 2015 ലാണ് ബി ജെ പിയിൽ ചേരുന്നത്. ബി ജെ പിയിൽ നിന്നും രാജിവെച്ച ധാരാസിംഗിനെ സമാജ്വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. എന്നാൽ ഇപ്പോൾ ഏതെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ തിരുമാനമെടുക്കൂകയുള്ളൂവെന്നും ധാരാ സിംഗ് പ്രതികരിച്ചു.

അതേസമയം കഴിഞ്ഞ ദിവസം മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജിയോടെ നാല് എം എൽ എമാർ കൂടി ബി ജെ പിയിൽ നിന്നും രാജി വെച്ചിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എം എൽ എമാരുടെ കൂട്ടരാജി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. ഉടൻ തന്നെ മൗര്യ സമാജ്വാദി പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബി ജെ പി വിട്ടേക്കുമെന്ന മുന്നറിയിപ്പും മൗര്യ നൽകുന്നുണ്ട്.

അതേസമയം ജാതിമത സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളുടെ രാജി ബി ജെ പിയെ എത് തരത്തിലാകും ബാധിക്കുകയെന്ന ചർച്ചകളും ഇതോടെ ആരംഭിച്ചിട്ടുണ്ട്. മൗര്യ സമുദായത്തിൽ നിന്നുള്ള നേതാവായ സ്വാമി പ്രസാദ് സമാജ്വാദിയിൽ എത്തുന്നതോടെ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ശക്തമായ വെല്ലുവിളി തീർക്കാൻ പാർട്ടിക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Recommended Video

സംസ്ഥാനത്ത് ജനസംഖ്യയുടെ ആറ് ശതമാനത്തോളം മൗര്യ വിഭാഗത്തിൽ നിന്നുള്ളവരാണ്. മൗര്യ സമുദായത്തിൽ നിന്നുള്ള പാർട്ടിയായ മഹാൻ ദളുമായി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി സഖ്യത്തിലാണ് ഇക്കുറി മത്സരിക്കുന്നത്. പിന്നാക്ക സമുദായമായ നുനിയ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ധാരാ സിംഗ് ചൗഹാൻ. ബി എസ് പിക്ക് സ്വാധീനമുള്ള സമുദായമാണ് നുനിയ. ചൗഹാൻ സമാജ്വാദി പാർട്ടിയിൽ എത്തിയാൽ അതും സമാജ്വാദി പാർട്ടിക്ക് നേട്ടമാകും.












Click it and Unblock the Notifications