കർണാടകയിൽ ബിജെപിക്ക് വൻ തിരിച്ചടി; ദേശീയ സെക്രട്ടറിയുടെ വിശ്വസ്തൻ കോണ്‍ഗ്രസില്‍
ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള തിമ്മയ്യയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്

ബംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ബിജെപിയെ ഞെട്ടിച്ച് പാർട്ടിയിൽ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി പാർട്ടി വിട്ടത് ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയുടെ ഏറ്റവും അടുത്ത അനുയായി ആയ എച്ച് ഡി തമ്മയ്യ ആണ്. ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് തമ്മയ്യ.
രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ തിമ്മയ്യെ പാർട്ടി സ്വാഗതം ചെയ്തു. യാതൊന്നും പ്രതീക്ഷിക്കാതെയാണ് തിമ്മയ്യയുടെ വരവെന്നും ഇനിയും കൂടുതൽ പേർ ബി ജെ പി വിട്ട് കോൺഗ്രസിൽ എത്തുമെന്നും ശിവകുമാർ പറഞ്ഞു.

ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ
'2007 മുതൽ ബി.ജെ.പി.യിൽ പ്രവർത്തിക്കുകയും വിവിധ തസ്തികകളിൽ ചുമതലകൾ നിറവേറ്റുകയും ചെയ്‌തിരുന്നയാളാണ് ഞാൻ. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നെ വളരെയധികം നിരാശനാക്കി, അതുകൊണ്ട് തന്നെ ബിജെപിയുടെ ജില്ലാ ഘടകത്തിന്റെ കൺവീനർ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 17 വർഷമായി എന്റെ പ്രവർത്തനങ്ങളിൽ എന്നെ സഹായിച്ച എല്ലാ നേതാക്കൾക്കും നന്ദി', തിമ്മയ്യ പറഞ്ഞു.

ചിക്കമംഗളൂരു മണ്ഡലത്തിലെ ബി ജെ പി കൺവീനർ ആണ് തിമ്മയ്യ. 17 വർഷമായി രാഷ്ട്രീയത്തിൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ പാർട്ടി അവസരം നൽകിയിരുന്നില്ല. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടിക്കറ്റിനായി അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ സീറ്റ് ലഭിക്കില്ലെന്ന് ആയതോടെയാണ് പാർട്ടി വിട്ടത്. ചിക്കമംഗളൂരിൽ തിമ്മയ്യ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കും.അതേസമയം രാജിക്ക് പിന്നാലെ 500 ഓളം ബി ജെ പി പ്രവർത്തകരുമായി തിമ്മയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർ ഉടൻ തന്നെ ബി ജെ പി വിട്ട് കോൺഗ്രസിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.

ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവ്
അതേസമയം ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള തിമ്മയ്യയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സമുദായാംഗം കൂടിയായിരുന്ന ബി എസ് യെദ്യൂരപ്പയെ മാറ്റിയത് മുതൽ സമുദായത്തിന് ബി ജെ പിയുമായി അകൽച്ചയുണ്ടായിരുന്നു. നേതൃത്വം പലപ്പോഴായി ഇത് പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലിംഗായത്ത് വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിരുന്നു.

രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ
അതിനിടെ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് കൂടുതൽ സീറ്റ് അനുവദിക്കണമെന്ന ആവശ്യം കോൺഗ്രസിലെ ലിംഗായത്ത് സമുദായാംഗങ്ങൾ ഉയർത്തിയിട്ടുണ്ട്. 70 സീറ്റുകളിൽ ലിംഗായത്ത് വിഭാഗത്തിന് ശക്തമായ സാന്നിധ്യം ഉണ്ടെന്നും ഇവിടങ്ങളിൽ ഇക്കുറി വിജയ സാധ്യത കൂടുതൽ ആണെന്നുമാണ് നേതാക്കൾ അവകാശപ്പെടുന്നത്.

73 മണ്ഡലങ്ങളിൽ
73 മണ്ഡലങ്ങളിൽ വീരശൈവ-ലിംഗായത്തുകൾക്ക് സ്വാധീനമുണ്ടെന്ന് ആഭ്യന്തരമായി നടത്തിയ സർവ്വേയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 70 സീറ്റുകൾ തേടിയത്. ഈ മണ്ഡലങ്ങളിൽ എല്ലാം ബി ജെ പിക്കെതിരെ ശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവും ഡിജിറ്റൽ മീഡിയ വിംഗ് വൈസ് ചെയർമാനുമായ അനിൽ തഡ്കൽ പറഞ്ഞു. പ്രാദേശിക സ്ഥാനാർത്ഥികളെ നിർത്തി സമുദായത്തിന്റെ പിന്തുണ തിരിച്ച് പിടിക്കാനുള്ള നല്ല അവസരമാണിത്, അതിനാലാണ് സ്ഥാനാർത്ഥി പട്ടികയിൽ വീരശൈവ-ലിംഗായത്തുകൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെടുന്നതെന്നും തഡ്കൽ പറഞ്ഞു.












Click it and Unblock the Notifications