ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: പുതിയ തന്ത്രങ്ങൾ പയറ്റി തേജസ്വി, ലക്ഷ്യം യുവാക്കൾ
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് ബിഹാർ രാഷ്ട്രീയം വാർത്തകളിൽ നിറയുന്നത്. ബിഹാർ ഒരിക്കൽക്കൂടി ത്രികോണ രാഷ്ട്രീയത്തിലേക്കും ജാതി രാഷ്ട്രീയത്തിലേക്കും നീങ്ങുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന് കീഴിലുള്ള ജനതാ ദൾ, ചിരാഗ് പസ്വാന് കീഴിലുള്ള ലോക്ജൻ ശക്തി പാർട്ടി, മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് കീഴിലുള്ള രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികൾ തമ്മിലാണ് മത്സരം. കോൺഗ്രസിനും ബിജെപിയ്ക്കും യുപിഎ, എൻഡിഎ എന്നിങ്ങനെയുള്ള രാഷ്ട്രീയ താൽപ്പര്യങ്ങളാണുള്ളത്.
ബിഹാറിൽ നിതീഷ് കുമാറാണ് അധികാരത്തിലിരിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാന്റെ മകൻ ചിരാഗ് പസ്വാനാണ് എൽജെപിയെ നയിക്കുന്നത്. പിതാവ് ജയിലിലായതിനാൽ ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവാണ് തിരഞ്ഞെടുപ്പിൽ ആർജെഡിയെ നയിക്കുക. പാർട്ടിയിൽ മേധാവിത്വം നിലനിർത്താൻ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തന്ത്രങ്ങളാണ് തേജസ്വി യാദവും പിന്തുടരേണ്ടത്. പിതാവിന്റെ പ്രതിച്ഛായ മൂലം ആർജെഡിയ്ക്ക് നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാൻ അഖിലേഷ് പയറ്റിയ തന്ത്രങ്ങൾ ഫലം കണ്ടിരുന്നു.

രാഷ്ട്രീയം നിർണ്ണായകം
ബിഹാർ രാഷ്ട്രീയത്തിൽ ലാലു പ്രസാദ് യാദവിന്റെ ആധിപത്യത്തിൽ നിന്ന് പുറത്തുകടക്കാൻ ഇളയ മകൻ തേജസ്വി യാദവ് ശ്രമിക്കുന്നതിനിടെ ആർജെഡിയുടെ രാഷ്ട്രീയം ലാലു പ്രസാദ് യാദവിന്റെ തണലിൽ നിന്ന് മാറുന്ന പ്രവണതയാണ് പ്രകടമാകുന്നത്. ഇതേ രീതിയിൽ തന്നെയാണ് പിതാവ് മുലായം സിംഗ് യാദവ് അഖിലേഷ് യാദവിനെ പാർശ്വവൽക്കരിച്ചെങ്കിലും അഖിലേഷ് യാദവ് യുപി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ഇതിന്റെ അന്തിമഫലം രാജ്യം മുഴുവൻ കണ്ടതാണ്. പിതാവിന് കീഴിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന തേജസ്വി യാദവ് ബിഹാർ രാഷ്ട്രീയത്തിൽ സ്വന്തം സ്വത്വം കെട്ടിപ്പടുക്കുകയാണ്.

ശ്രമം പരാജയം
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി പ്രചാരണം ആരംഭിച്ചെങ്കിലും ഒറ്റ പോസ്റ്ററുകളിൽ പോലും ലാലു പ്രസാദ് യാദവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പുതിയ തന്ത്രങ്ങളാണ് തേജസ്വി പയറ്റുന്നത്. നിയമസഭാ പ്രചാരണത്തിനുള്ള പോസ്റ്ററുകളിൽ നിന്ന് ലാലു പ്രസാദ് യാദവ്- റാബ്രി ദേവി എന്നിവരുടെ ചിത്രങ്ങൾ ഇത്തവണ പൂർണ്ണമായും അപ്രത്യക്ഷമായിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവ് ജയിലിലായതോടെ തേജസ്വിക്കും അഴിമതിയിൽ പങ്കുണ്ടെന്ന് പറഞ്ഞ് ജെഡിയു രാഷ്ട്രീയ കാർഡിറക്കി കളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ലാലുപ്രസാദ് യാദവിന്റെ ഫോട്ടോ പോസ്റ്ററുകളിൽ ഇടംപിടിച്ചതുകൊണ്ട് തന്നെ 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ഒറ്റസീറ്റിൽ പോലും വിജയിക്കാൻ ആർജെഡിയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടെല്ലാമാണ് തേജസ്വി നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ തന്ത്രങ്ങൾ പയറ്റുന്നത്.

ലക്ഷ്യം യുവവോട്ടർമാർ
യുവ വോട്ടർമാരിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടി 2020ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല തേജസ്വി സ്വയം ഏറ്റെടുക്കുന്നത്. 18നും 20നും ഇടയിൽ പ്രായമുള്ള യുവാക്കളായ വോട്ടർമാരെ ആകർഷിക്കുക എന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബിഹാറിലെ 24 ശതമാനം വരുന്ന യുവ വോട്ടർമാരും 1990ന് ശേഷം ജനിച്ചവരാണ്. ഇവർക്കൊന്നും തന്നെ ബിഹാറിലുണ്ടായിരുന്ന ജംഗിൾരാജിനെക്കുറിച്ച് അറിയില്ല. 1990 മുതൽ 2005 വരെയുള്ള കാലയളവിൽ ബിഹാറിലുണ്ടായിരുന്ന ജംഗിൾ രാജ് സംബന്ധിച്ച് രണ്ട് മാസം മുമ്പ് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പിലെ ആയുധം
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനെ വളയ്ക്കാനുള്ള നീക്കങ്ങളാണ് തേജസ്വി യാദവ് നടത്തിവരുന്നത്. തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളി പ്രശ്നം എന്നിവ ഉയർത്തിക്കാണിച്ച് നിതീഷ് കുമാറിനെ പരാജയപ്പെടുത്താനാണ് ആർജെഡി ഒരുങ്ങുന്നത്. ബിഹാറിലെ വികസനാത്മക നേതാവായി സ്വയം അവരോധിക്കപ്പെടാനാണ് തേജസ്വി ഒരുങ്ങുന്നത്. ടിക്കറ്റ് വിതരണത്തിൽ ജാതി സമവാക്യങ്ങളിലാണ് യാദവ് ശ്രദ്ധ കേന്ദീകരിച്ചിരുന്നത്. ആർജെഡിയുടെ വോട്ട് ബാങ്കുകളെക്കാൾ ഉന്നത സമുദായത്തിൽപ്പെട്ടവർക്കാണ് പ്രാമുഖ്യം ലഭിച്ചത്. 13 ശതമാനം സീറ്റുകൾ യാദവർക്കും 17 ശതമാനം സീറ്റുകൾ മുസ്ലിങ്ങൾക്കുമാണ് നൽകിയിട്ടുള്ളത്. അതേ സമയം തന്നെ നിതീഷ് കുമാറിന് കീഴിലുള്ള എൻഡിഎ സർക്കാരിന് കീഴിൽ അസംതൃപ്തരായവർക്കും പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്കും ദളിതുകൾക്കും പ്രാമുഖ്യം നൽകിയിട്ടുണ്ട്.

രാഷ്ട്രീയ ഭാവി നിർണ്ണായകം
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പാണ് തേജസ്വി യാദവിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വേണ്ടത്ര വോട്ട് നേടി വിജയിച്ചാൽ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ തേജസ്വിക്ക് കഴിയും. എന്നാൽ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിൽ തേജസ്വിയുടെ രാഷ്ട്രീയ ഭാവിയ്ക്ക് മങ്ങലേൽക്കുകയും ചെയ്യും.












Click it and Unblock the Notifications