നിതീഷിന്റെ വിധി... നേട്ടമുണ്ടാക്കിയത് ബിജെപി; അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ തോറ്റതാര്?
പട്ന: ബിഹാറില്‍ നിയമസഭ വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് വോട്ടെണ്ണല്‍ ആണ്. പുറത്ത് വരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം നല്കുന്ന സൂചന നിതീഷ് കുമാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ല എന്ന് തന്നെയാണ്.
31കാരന് തേജസ്വി; ക്രിക്കറ്റ് താരം... ഇനി ബിഹാറിനെ നയിക്കുമോ... റാവത്തിന്റെ വാക്കുകള്‍ അറംപറ്റി?
നിതീഷ് അധികാരത്തിലെത്തിയേക്കില്ല എന്നത് മാത്രമല്ല, നിതീഷിന്റെ പാര്‍ട്ടി ബിജെപിയേക്കാള്‍ പിറകിലായേക്കും എന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്കുന്ന സൂചന. ഒരുപാട് അന്തര്‍ നാടകങ്ങള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ ബിഹാര്‍ തിരഞ്ഞെടുപ്പ്. അതില്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത് ആരാണെന്നതില്‍ ഒരു തര്‍ക്കവും വേണ്ട... അത് ബിജെപി തന്നെ ആയിരിക്കും. പരിശോധിക്കാം...
നിതീഷിന്റെ തേരോട്ടം ചരിത്രമാകും
കിട്ടുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാമെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി നിതീഷ് കുമാറിന്റെ ജെഡിയു ബിഹാറില്‍ ഉണ്ടാക്കിയ മുന്നേറ്റം ചെറുതായിരുന്നില്ല. അഞ്ച് തവണ മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡും ബിഹാറില്‍ നിതീഷിന് മാത്രം സ്വന്തമായിരുന്നു. എന്നാല്‍ ഇത്തവണ നിതീഷിന് അടിപതറും എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ആ വാക്കുകള്‍
ഇത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് എന്നായിരുന്നു പ്രചാരണത്തിനിടെ നിതീഷ് പറഞ്ഞത്. സഹതാപ വോട്ടുകള്‍ കൂടി തേടുന്ന ദയനീയമായ ഒരു കാഴ്ചയായിരുന്നു ലോകം നിതീഷില്‍ കണ്ടത്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ മാത്രമായിരുന്നില്ല അതിന് പിന്നില്‍... കൂടെ നിന്നവരുടെ, നില്ക്കുന്നവരുടെ പിറകില്‍ നിന്നുള്ള കുത്തിന്റെ വേദന കൂടിയായിരുന്നു അത്.
വളര്‍ച്ചയുടെ പടവുകള്‍
2000 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് കിട്ടിയത് 21 സീറ്റുകള്‍. 2005 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ അത് 55 ആയി ഉയര്‍ന്നു. ഒക്ടോബറില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജെഡിയു എംഎല്‍എമാരുടെ എണ്ണം 88 ആയി. 2010 ല്‍ എത്തയപ്പോള്‍ അത് 115 എന്ന റെക്കോര്‍ഡില്‍ എത്തി. 2015 ല്‍ എത്തിയപ്പോള്‍ വീണ്ടും കുറഞ്ഞ് 71 ല്‍ എത്തി. എന്നാല്‍ ഇത്തവണ എന്താകും സ്ഥിതി.
താഴേക്ക് താഴേക്ക്
ഇത്തവണ ജെഡിയുവിന് 38 മുതല്‍ 46 വരെ സീറ്റുകളേ ലഭിക്കാനിടയുള്ളു എന്നാണ് എബിപി സര്‍വ്വേ ഫലം പ്രവചിക്കുന്നത്. അതായത് നാല്പത് ശതമാനത്തോളം സീറ്റുകളുടെ ഇടിവ്. അതോടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ നിതീഷിന്റെ സ്ഥാനം എത്രതാഴേക്ക് പതിക്കും എന്നതിലേ ഇനി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ളു.
ബിജെപിയുടെ വളര്‍ച്ച
2000 ല്‍ ബിജെപി ബിഹാറില്‍ നേടിയത് 67 സീറ്റുകള്‍ ആയിരുന്നു. 2005 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 37 ലേക്ക് ഒതുങ്ങി. ഒക്ടോബറില്‍ എത്തിയപ്പോള്‍ അത് 55 ആയി ഉയര്‍ന്നു. 2010 ബിജെപി അത് 91 ആയി വീണ്ടും ഉയര്‍ത്തി. എന്നാല്‍ 2015 ല്‍ നിതീഷും ലാലുവും മഹാസഖ്യമായി മത്സരിച്ചപ്പോള്‍ ബിജെപി വെറും 53 സീറ്റില്‍ ഒതുങ്ങി.
ഇത് ബിജെപിയുടെ കളി
ഈ തിരഞ്ഞെടുപ്പില്‍ നിതീഷിനെ മാറ്റി നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് തന്നെയായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ സഖ്യത്തില്‍ നിന്ന് അവര്‍ മാറിയില്ല. പകരം എല്‍ജെപിയെ പുറത്തേക്ക് വഴികാണിച്ചു. അതിന്റെ പ്രതിഫലനം തന്നെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളും കാണിക്കുന്നത്.
ബിജെപി വലുതാകും
പുറത്ത് വരുന്ന പ്രവചനങ്ങള്‍ പ്രകാരം ഈ നിയമസഭയില്‍ ജെഡിയുവിനേക്കാള്‍ എംഎല്‍എമാര്‍ ഉണ്ടാകും ബിജെപിയ്ക്ക്. 66 മുതല്‍ 74 വരെ സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിക്കും എന്ന് എബിപിസി സര്‍വ്വേ പ്രവചിക്കുന്നത്. ഏറെക്കുറേ സമാനമായ കണക്കുകളാണ് മറ്റ് എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
തോറ്റാലും നേട്ടം
ബിജെപിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് തോറ്റാല്‍ പോലും നേട്ടമാണെന്ന് വിലയിരുത്തേണ്ടി വരും. മഹാസഖ്യത്തിന്റെ ആയുസ്സ് എത്രയെന്ന് ഇനിയും പ്രവചിക്കാനാവില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ സീറ്റുകള്‍ ഉയര്‍ത്താനും, നിതീഷിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയും ബിഹാര്‍ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചുകഴിഞ്ഞു.
34 ശതമാനം യുവാക്കളുടേയും പിന്തുണ എൻഡിഎയ്ക്ക്: മഹാസഖ്യത്തെ പിന്തുണയ്ക്കുന്നത് 47 ശതമാനം പേർ