ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി,ഏകോപന ചുമതല സുര്‍ജേവാലക്ക്
ദില്ലി: ബിഹാര്‍ നിയസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ 6 തിരഞ്ഞെടുപ്പ് സമിതകള്‍ക്കാണ് കോണ്‍ഗ്രസ് ഇന്ന് രൂപം നല്‍കിയത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഏകോപന സമിതിക്ക് ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് നേതൃത്വം നല്‍കുകയെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടികള്‍ക്കിടയിലും ധാരണയായെങ്കിലും മഹാസഖ്യത്തിലെ സീറ്റ് വിതരണം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഔദ്യോഗിക പ്രഖ്യാപനം
സീറ്റുകളെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പടേയുള്ള കാര്യങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കും. ലഭിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വിജയ സാധ്യത മാത്രമാണ് ഇത്തവണ പരിഗണിക്കുന്നതെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

30 സ്റ്റാർ കാമ്പെയ്‌നർമാര്‍
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പാർട്ടിയുടെ റാലികൾക്ക് നേതൃത്വം നൽകുന്ന 30 സ്റ്റാർ കാമ്പെയ്‌നർമാരുടെ പട്ടിക ശനിയാഴ്ച കോൺഗ്രസ് പുറത്തിറക്കിയിരുന്നു. പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശത്രുഘൺ സിൻഹ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരൊക്കെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പ്രകടന പത്രിക
പാര്‍ട്ടിയുടെ പ്രകടന പത്രികയും ഇതുവരെ പുറത്തു വന്നിട്ടില്ല. കുടിയേറ്റക്കാരെയും തൊഴിൽ പ്രതിസന്ധിയെയും കേന്ദ്രീകരിക്കാൻ സാധ്യതയുള്ള പ്രകടന പത്രികയായിരിക്കും കോണ്‍ഗ്രസ് പുറത്തിറക്കുകയെന്നാണ് സൂചന. 18 മാസത്തിനുള്ളിൽ എല്ലാ സർക്കാർ ഒഴിവുകളും നികത്തുന്നതിനും മിനിമം വേതന പദ്ധതി നടപ്പാക്കുന്നതിനും കുടിയേറ്റ തൊഴിലാളികൾക്ക് ലോക്ക്ഡൈൺ പോലുള്ള പ്രതിസന്ധി ഒഴിവാക്കുന്നതിനും ഓരോ സംസ്ഥാനത്തും ഒരു കൺട്രോൾ റൂമും ഫെസിലിറ്റേഷൻ സെന്ററും കോൺഗ്രസ് വാഗ്ദാനം ചെയ്തേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരിവർത്തൻ പത്ര
പാർട്ടിയുടെ പ്രകടനപത്രികയായ "പരിവർത്തൻ പത്ര" (മാറ്റത്തിനുള്ള പത്രിക) യില്‍ തുല്യവേലയ്ക്ക് തുല്യവേതനം, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, ക്രമസമാധാനം മെച്ചപ്പെടുത്തുക, വ്യവസായത്തെ തിരികെ കൊണ്ടുവരിക, വിളകൾക്ക് ന്യായമായ വില നൽകൽ എന്നിവയെക്കുറിച്ചുള്ള ഉറപ്പുകള്‍ ഉണ്ടാകുമെന്നാണ് കമ്മിറ്റി ചെയർമാൻ ആനന്ദ് മഹാദേവ് വ്യക്തമാക്കുന്നത്.

ബിജെപിയും
അതേസമയം ബിജെപിയും സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട. പാർട്ടി മേധാവി ജെ പി നദ്ദ ഞായറാഴ്ച സംസ്ഥാനത്ത് റാലികൾ നടത്തി. സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ ഗതിയിൽ മാറ്റം വരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പ്രശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടികയും ഇന്ന് പുറത്തിറക്കിയിട്ടുണ്ട്.












Click it and Unblock the Notifications