ബിഹാറിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റ്; 123 സീറ്റിൽ മഹാസഖ്യത്തിന് ലീഡ്,ജെഡിയുവിന് തിരിച്ചടി
പട്ന; ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആർജെഡി-കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഏറെ മുന്നിൽ. ഏറ്റവും ഒടുവിലായി വിവരം പുറത്തുവരുമ്പോൾ 123 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. അതേസമയം എൻഡിഎ ആകട്ടെ 110 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ആർജെഡിയാണ് ലീഡ് നിലയിൽ ഏറ്റവും വലിയ പാർട്ടി. കോൺഗ്രസ് 25 ഇടത്തും ഇടതുപാർട്ടികൾ 12 ഇടത്തും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ജെഡിയുവിന്റെ നെഞ്ചിടിപ്പ് ഉയർത്തി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നത് ബിജെപിയാണ്. മൂന്നാം സ്ഥാനത്ത് മാത്രമാണ് നിലവിൽ ജെഡിയു ഉള്ളത്. എൽജെപി ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

ജെഡിയുവിനെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. അതേസമയം ജെഡിയുവിനെ തഴഞ്ഞ് സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ബിജെപി തന്ത്രമാണ് ഫലിക്കുന്നതന്ന നിരീക്ഷണങ്ങളാണ് ഉയരുന്നത്. ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി സഖ്യം വിട്ടതും ജെഡിയുവിനെതിരെ പ്രചരണം നയിച്ചതും ബിജെപിയുടെ കൂടി മൗനാനുവാദത്തോടെയാണെന്നുള്ള ആരോപണങ്ങൾ ശക്തമായിരുന്നു.
ആദ്യ ഘട്ടത്തിൽ ചിരാഗിനെ തള്ളിപറയാൻ ബിജെപി തയ്യാറാകാതിരുന്നതും ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെട്ടത്.
ജെഡിയുവിനെതിരെ 137 മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. എൽജെപി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് ചെയ്യൂവെന്നായിരുന്നു ചിരാഗ് പാർട്ടി അണികളോട് ആഹ്വാനം ചെയ്തത്. ഫലം വന്നാൽ സംസ്ഥാനത്ത് ബിജെപി-എൽജെപി സർക്കാർ അധികാരത്തിലേറുമെന്നാണ് ചിരാഗ് ആവർത്തിച്ചത്.












Click it and Unblock the Notifications