ബീഹാറില്‍ ചിത്രം മാറുന്നു, തേജസ്വിയുടെ നാള്‍ വരുന്നു, എംഎല്‍സി തിരഞ്ഞെടുപ്പ് സൂചന, നിതീഷ് ഔട്ട്?
ദില്ലി: ദേശീയ തലത്തില്‍ ട്രെന്‍ഡ് വന്‍ തോതില്‍ മാറുമെന്ന സൂചന നല്‍കി ബീഹാറിലെ എംഎല്‍സി ഫലം. നിതീഷ് കുമാറിന്റെ കാലം കഴിഞ്ഞുവെന്ന സൂചനകളാണ് ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇനിയുള്ള മത്സരം ആര്‍ജെഡിയും ബിജെപിയും തമ്മിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ ട്രെന്‍ഡ് തന്നെയായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് കൂടെയുണ്ടായിരുന്നത് കൊണ്ട് ആര്‍ജെഡിയുടെ വിജയത്തിലേക്ക് പൂര്‍ണമായി എത്താന്‍ സാധിച്ചിരുന്നില്ല. പക്ഷേ എംഎല്‍സി തിരഞ്ഞെടുപ്പില്‍ ആ ദൗര്‍ബല്യം ആര്‍ജെഡി എടുത്ത് കളഞ്ഞു. കോണ്‍ഗ്രസും ആര്‍ജെഡിയും ഇത്തവണ രണ്ട് ധ്രുവത്തിലായിരുന്നു. അതിന്റെ ഫലമാണ് കളത്തില്‍ കണ്ടത്.

ബീഹാറിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ മാറ്റങ്ങളാണ് പ്രകടമായി കണ്ടത്. എന്‍ഡിഎ കക്ഷികള്‍ക്ക് 2015നെ അപേക്ഷിച്ച് സീറ്റ് കുറയുകയാണ് ചെയ്തിരിക്കുന്നത്. ബീഹാറിലെ നിയമസഭയില്‍ ആധിപത്യമുള്ള ബിജെപി സഖ്യത്തിന് ഉപരിസഭയില്‍ അത് ആവര്‍ത്തിക്കാനായില്ല എന്നതാണ് അമ്പരപ്പിക്കുന്നത്. ആര്‍ജെഡി ഉപരിസഭയിലെ രണ്ടാം വലിയ പാര്‍ട്ടിയായി മാറി. പ്രതിപക്ഷത്തിരിക്കുന്ന എല്ലാ പാര്‍ട്ടികളും കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായി സഹകരണമില്ലാതെയാണ് ആര്‍ജെഡി മത്സരിച്ചത്. അതുകൊണ്ട് തന്നെ അവരുടെ യഥാര്‍ത്ഥ കരുത്തും ഇതില്‍ കാണിക്കാനായി.

75 അംഗ ശക്തമായ ഉപരിസഭയാണ് ബീഹാറിലുള്ളത്. ഇതില്‍ 24 എംല്‍സി സീറ്റുകളാണ് ഉള്ളത്. ഇതില്‍ എന്‍ഡിഎ 13 സീറ്റുകള്‍ നേടി. ഏഴെണ്ണം എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ബിജെപി നേടി. അഞ്ചെണ്ണം ജെഡിയുവും നേടി. എല്‍ജെപിയുടെ പശുപതി പരസ് വിഭാഗമായ രാഷ്ട്രീയ ലോക്ജനശക്തി പാര്‍ട്ടിക്ക് ഒരു സീറ്റ് ലഭിച്ചു. സ്വതന്ത്രര്‍ക്ക് നാല് സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ഒരു സീറ്റില്‍ വിജയിക്കാനായി. അത് വലിയ നേട്ടമാണ്. കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സഖ്യത്തില്‍ നിന്ന് മത്സരിച്ചിരുന്നെങ്കില്‍ ഇരു പാര്‍ട്ടികള്‍ക്കും സ്വന്തം കരുത്ത് കാണിക്കാന്‍ സാധിക്കില്ലായിരുന്നു.

എല്ലാവരെയും ഞെട്ടിച്ച് ഇത്തവണ നേട്ടമുണ്ടാക്കിയത് ആര്‍ജെഡിയാണ്. തേജസ്വി യാദവിന്റെ കരുത്ത് ഒരിക്കല്‍ കൂടി പ്രകടമാക്കാനും ആര്‍ജെഡിക്ക് സാധിച്ചു. ആര്‍ജെഡി ആറ് സീറ്റാണ് വിജയിച്ചത്. ഏറ്റവും വലിയ കക്ഷിയായ ബിജെപിയേക്കാള്‍ ഒരു സീറ്റ് കുറവ് മാത്രമാണ് അവര്‍ക്കുള്ളത്. ആര്‍ജെഡി 23 സീറ്റിലും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വെറും രണ്ട് സീറ്റില്‍ മാത്രമാണ് ആര്‍ജെഡി വിജയിച്ചത്. അവിടെ നിന്നുള്ള കുതിപ്പാണ് കണ്ടത്. ആര്‍ജെഡിയും ബിജെപിയും തമ്മിലുള്ള പോരാട്ടമായി സംസ്ഥാന രാഷ്ട്രീയം മാറിയെന്നാണ് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നത്. ജെഡിയു സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തമായി തുടങ്ങിയെന്നും വ്യക്തമാകുകയാണ്.

അതേസമയം നിതീഷ് കുമാര്‍ ഫലത്തെ അമ്പരപ്പോടെയാണ് സ്വീകരിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ പരാജയപ്പെട്ടതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. എന്നാല്‍ തോല്‍വി നേരിട്ടില്ലെന്ന രീതിയിലായിരുന്നു സംസാരം. എന്‍ഡിഎയുടെ സീറ്റ് നില ഉപരിസഭയില്‍ കുറയുമെങ്കില്‍ അതില്‍ ആശങ്കയ്ക്ക് വകയില്ലെന്നും അഅദ്ദേഹം പറഞ്ഞു. എന്നാല്‍ മൂന്നാം സ്ഥാനത്തേക്ക് ജെഡിയു വീണത് ബിജെപിയുമായുള്ള ബന്ധത്തെ വഷളാക്കുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ പല വിഷയങ്ങളിലും ജെഡിയുവിനെ ബിജെപി വെല്ലുവിളിക്കുന്നുണ്ട്. ഭരണകക്ഷിയില്‍ ബിജെപിക്കാണ് ഇപ്പോള്‍ ആധിപത്യം. പതിനൊന്ന് സീറ്റില്‍ മ്ത്സരിച്ചപ്പോള്‍ എഴെണ്ണത്തിലും അവര്‍ ജയിച്ചു.

ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് 60 ശതമാനത്തിന് മുകളിലാണ്. ജെഡിയു 12 സീറ്റില്‍ മത്സരിച്ചിട്ടും ജയിക്കാനായത് അഞ്ച് സീറ്റിലാണ്. സ്‌ട്രൈക്ക് റേറ്റ് 50 ശതമാനത്തില്‍ താഴെയാണ്. 2015ല്‍ ബിജെപിയും ജെഡിയുവും ചേര്‍ന്ന് 20 സീറ്റുകള്‍ നേടിയിരുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ എട്ട് സീറ്റായിരുന്നു കൂടുതല്‍. അന്ന് ബിജെപി 12 സീറ്റിലും ജെഡിയു എട്ട് സീറ്റിലും വിജയിച്ചിരുന്നു. 2015ല്‍ പക്ഷേ ജെഡിയുവും ബിജെപിയും സഖ്യത്തിലായിരുന്നില്ല മത്സരിച്ചത്. ജെഡിയു മഹാസഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സരിച്ചത്. ജൂലായിലാണ് 24 എംഎല്‍സി സീറ്റുകളില്‍ ഒഴിവ് വന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്നാണ് ഇത്രയും വൈകിയത്.












Click it and Unblock the Notifications