തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്; നേരിട്ട് ഏറ്റുമുട്ടാന്‍ എഐഎഡിഎംകെയും ബിജെപിയും; രണ്ട് സ്ഥാനാര്‍ത്ഥികള്‍?
ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയും എ ഐ എ ഡി എം കെയും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 27 ന് നടക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആണ് പ്രതിപക്ഷ പാളയത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി എ ഐ എ ഡി എം കെ യും ബി ജെ പിയും തമ്മില്‍ സംസ്ഥാനത്ത് സ്വരചേര്‍ച്ചയില്‍ അല്ല.
അതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം പോരടിച്ച് ശക്തി കാണിക്കാനാണ് ഇരുവരും ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലം. അതേസമയം കോണ്‍ഗ്രസ് ഡി എം കെ നയിക്കുന്ന മുന്നണിയുടെ ഭാഗമായി തന്നെ മത്സരിക്കും. സിറ്റിംഗ് എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ഇ തിരുമഹന്‍ എവേര മരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഔദ്യോഗിക തീരുമാനമായിട്ടില്ല എങ്കിലും തിരുമഹന്‍ എവേരയുടെ സഹോദരന് സഞ്ജയ് സമ്പത്താണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവനാണ് സമ്പത്തിന്റെയും എവേരയുടെയും പിതാവ്. ഇളങ്കോവന്റെ കുടുംബത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ സീറ്റില്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ഡി എം കെയും അറിയിച്ചിട്ടുണ്ട്.
തമിഴ് മനില കോണ്‍ഗ്രസ് (ടി എം സി) നേതാവും മുന്‍ യു പി എ സര്‍ക്കാരിലെ കേന്ദ്രമന്ത്രിയുമായിരുന്ന ജി കെ വാസനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ 6% ഭൂരിപക്ഷത്തില്‍ സീറ്റ് നേടിയത്. ഇവിടെ ഇത്തവണ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഡി എം കെയ്ക്ക് പദ്ധതിയുണ്ടായിരുന്നു. എ ഐ എ ഡി എം കെ തങ്ങളുടെ ശക്തികേന്ദ്രമായി കരുതുന്ന മണ്ഡലമാണ് പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ കൊങ്കു മേഖലയിലുള്ള ഈറോഡ് സീറ്റ്.
നിശാക്ലബില്‍ വെച്ച് ലൈംഗികാതിക്രമം; ഡാനി ആല്‍വ്സ് കസ്റ്റഡിയില്‍
എന്നാല്‍ ബി ജെ പിയും പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. സംസ്ഥാന ബി ജെ പി നേതൃത്വം ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ആര് എസ് എസ് നേതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ ഇത് എ ഐ എ ഡി എം കെയ്ക്കെതിരായ പോരാട്ടമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ 6 സർക്കാരുകളെ അവർ അട്ടിമറിച്ചു,ആർഎസ്എസ് താലിബാനെ പോലെ'; കടന്നാക്രമിച്ച് ഖാർഗെ
അതേസമയം ജാതിസമവാക്യങ്ങള്‍ എല്ലാം ഇവിടെ ഡി എം കെ - കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണ്. ഈറോഡ് ഈസ്റ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 20 മുതല്‍ 22 ശതമാനം വരെ വോട്ട് വിഹിതമുണ്ട്. ഗൗണ്ടര്‍മാര്‍, മുതലിയര്മാര്, തേവര്‍മാര്‍, ദളിത്, ന്യൂനപക്ഷങ്ങള്‍ എന്നിവരാണ് മണ്ഡലത്തിലെ പ്രധാന വോട്ടര്‍മാര്‍. മാത്രമല്ല തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പുകള്‍ പരമ്പരാഗതമായി ഭരണകക്ഷികള്‍ക്ക് അനുകൂലമാണ് എന്നതും ശ്രദ്ധേയമാണ്.