കർണാടകത്തിൽ കിട്ടിയത് ബിജെപിക്ക് പലിശ സഹിതം തിരിച്ച് കൊടുക്കും! രണ്ടും കൽപ്പിച്ച് കമൽ നാഥ്
ഭോപ്പാല്‍: കര്‍ണാടകത്തില്‍ കിട്ടിയത് പലിശ സഹിതം മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ച് കൊടുക്കാനുളള കരുക്കള്‍ നീക്കി കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ ഒറ്റയടിക്ക് 15 ഭരണപക്ഷ എംഎല്‍എമാരെയാണ് ബിജെപിക്ക് മറുകണ്ടം ചാടിക്കാനായത്. യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതേസമയം മധ്യപ്രദേശില്‍ ബിജെപിക്കാണ് പണി കിട്ടിയിരിക്കുന്നത്.
ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് കമല്‍നാഥും കോണ്‍ഗ്രസും ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരിനെ പിന്തുണച്ചത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. വിഷയത്തില്‍ അമിത് ഷാ ഇടപെട്ട് കഴിഞ്ഞു. കര്‍ണാടകത്തില്‍ കൊടുത്ത പണി ബൂമറാംങ്ങായി മധ്യപ്രദേശില്‍ തിരിച്ച് കിട്ടാതിരിക്കാനുളള കരുതലിലാണ് ബിജെപി.
മധ്യപ്രദേശിലും രാഷ്ട്രീയ നാടകം
മധ്യപ്രദേശ് നിയമസഭയില്‍ ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെല്ലുവിളിച്ചതോട് കൂടിയാണ് രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. തങ്ങളുടെ നമ്പര്‍ വണ്ണും ടുവും സിഗ്നല്‍ തന്നാല്‍ 24 മണിക്കൂറിനകം കമല്‍നാഥ് സര്‍ക്കാര്‍ വീഴും എന്നായിരുന്നു വെല്ലുവിളി. എന്നാലതൊന്ന് കാണട്ടെ എന്നായി കമല്‍ നാഥ്. പിന്നാലെ നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്ലിന്മേലുളള വോട്ടെടുപ്പില്‍ തങ്ങളുടെ രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതോടെ ബിജെപി ഞെട്ടി.
വോട്ട് കോൺഗ്രസിന്
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ എംഎല്‍എമാരായ നാരായണ്‍ ത്രിപാഠിയും ശരത് കൗളുമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. ഘര്‍വാപ്പസി എന്നാണ് ഈ നടപടിയെ എംഎല്‍എമാര്‍ വിശേഷിപ്പിച്ചത്. പിന്നാലെ 6 ബിജെപി എംഎല്‍എമാരുമായി മുഖ്യമന്ത്രി കമല്‍നാഥ് ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറാണ് എന്നും കോണ്‍ഗ്രസ് അവകാശവാദം ഉയര്‍ത്തി. ഇത് സംസ്ഥാന ബിജെപിയെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
ഇടപെട്ട് അമിത് ഷാ
തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് റാഞ്ചാതിരിക്കാന്‍ ബിജെപി സൂക്ഷ്മ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മധ്യപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ സംബന്ധിച്ച് അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മാത്രമല്ല ദില്ലിയില്‍ നിന്നും രാകേഷ് സിംഗിനെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ മധ്യപ്രദേശിലെക്ക് അയച്ചിട്ടുമുണ്ട്. ഒരു കാരണവശാലും എംഎല്‍എമാരെ കോണ്‍ഗ്രസ് കൊണ്ട് പോകരുത് എന്ന കര്‍ശന നിലപാടിലാണ് അമിത് ഷാ ഉളളത്.
ഒരുമിച്ച് നിർത്താൻ നീക്കം
അതൃപ്തരായ എംഎല്‍എമാരെ ഏത് വിധേനെയും അനുനയിപ്പിക്കണം എന്നാണ് ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന് വോട്ട് ചെയ്ത രണ്ട് പേരെ കൂടാതെ നാല് പേര്‍ കൂടി ബിജെപി വിടും എന്നാണ് കമ്പ്യൂട്ടര്‍ ബാബ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത്. എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയുടേയും നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടന്ന് വരുന്നത്.
തിരക്കിട്ട കൂടിക്കാഴ്ചകൾ
അതേസമയം സംസ്ഥാന ബിജെപിയില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് പാര്‍ട്ടിക്ക് തലവേദനയാകുന്നത്. നേതാക്കളായ ചൗഹാനും ഭാര്‍ഗവയും കൈലാശ് വിജയ് വാര്‍ഗിയയും തമ്മില്‍ ഒട്ടും സ്വരച്ചേര്‍ച്ചയില്‍ അല്ല ഉളളത്. കഴിഞ്ഞ ദിവസം ചൗഹാന്റെ വീട്ടിലും ബിജെപി ഓഫീസിലും രാത്രിയോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. മാത്രമല്ല ചൗഹാന്‍ ആര്‍എസ്എസ് സംസ്ഥാന ആസ്ഥാനത്ത് എത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.
കാവലൊരുക്കി കമൽ നാഥ്
അതിനിടെ തങ്ങളുടെ എംഎല്‍എമാരെ ബിജെപി വലയിടാതിരിക്കാന്‍ കോണ്‍ഗ്രസ് കരുതലോടെ കാവലിരിക്കുകയാണ്. ഓരോ മന്ത്രിക്കും പത്ത് വീതം എംഎല്‍എമാരുടെ കാവല്‍ച്ചുമതല നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി കമല്‍നാഥ്. കോണ്‍ഗ്രസിന് വോട്ട് ചെയ്ത ബിജെപി എംഎല്‍എ ശരത് കൗളിന്റെയും നാരായണ്‍ ത്രിപാഠിയുടേയും ചുമതല പ്രവീണ്‍ പാഠക്, ആരിഫ് മസൂദ് എന്നിവര്‍ക്കാണ്. കൗളും ത്രിപാഠിയും ബിജെപിക്ക് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇവരെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാന്‍ കോണ്‍ഗ്രസിനാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
അർണബ് തിരിച്ചെത്തി.. അപർണാ സെന്നിന്റെ വാർത്താ സമ്മേളനം ലൈവിൽ അർണബിന്റെ വൺമാൻ ഷോ!