ബിജെപി ശ്രമിക്കുന്നത് നികുതി ദായകരെ വിഭജിക്കാൻ: കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ്
ദില്ലി: കേന്ദ്രധനകാര്യ ബജറ്റ് അവതരണത്തിന് പിന്നാലെ ബിജെപിയെ വിമർശിച്ച് കോൺഗ്രസ്. ബിജെപി വിശ്വസിക്കുന്നത് ദ്വിരാഷ്ട്ര തിയറിയിലാണ്. രണ്ട് തരത്തിലുള്ള ആദായനികുതി സംവിധാനം നടപ്പിലാക്കി ബിജെപി ഇപ്പോൾ നികുതി ദായകരെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ശമ്പളക്കാരായവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ ആദായ നികുതി സ്ലാബ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ളതാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കൂട്ടിച്ചേർക്കുന്നു. ശരിക്കും പുതിയ ആദായ നികുതി സ്ലാബിന് കീഴിൽ പഴയ സ്ലാബിനെ അപേക്ഷിച്ച് ജനങ്ങൾ കൂടുതൽ നികുതി അടക്കേണ്ടിവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ ആദായനികുതി സ്ലാബുകളുടെ നിരക്ക് കുറച്ച ധനകാര്യമന്ത്രി 15 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരുടെ നിരക്ക് കുറച്ചിരുന്നു. ഇളവുകളും കിഴിവുകളും ഉപേക്ഷിക്കണമെന്ന വ്യവസ്ഥയിലാണ് വ്യക്തിഗത ആദായനികുതി നിരക്ക് വെട്ടിക്കുറച്ചിട്ടുള്ളത്. പഴയ നികുതി വ്യവസ്ഥയിൽ തുടരണോ അതോ പുതിയ വ്യവസ്ഥയിലേക്ക് മാറണോ എന്ന് നികുതി ദായകർക്ക് തീരുമാനിക്കാവുന്ന സംവിധാനമാണ് ധനമന്ത്രി നിർമല സീതാരാമൻ ധനകാര്യ ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്.
എസ്പിജി സുരക്ഷയ്ക്കായി മാറ്റിവെച്ച തുകയെയും സുർജേവാല ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമായി 2020-21 ബജറ്റിൽ 592 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2019-20 ബജറ്റിൽ ഇതിനായി 471 കോടിയാണ് വകയിരുത്തിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications