ബീഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി.... ജെഡിയുവിന്റെ ആഗ്രഹം നടന്നു.... അമിത് ഷാ വഴങ്ങി!!
പട്‌ന: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ബീഹാറില്‍ അതിവേഗത്തിലാണ് നടക്കുന്നത്. എന്തുവിലകൊടുത്തും ജയിക്കണമെന്ന നിലപാടിലാണ് നിതീഷ് കുമാര്‍. എന്നാല്‍ ബിജെപി വലിയ കടുംപിടിത്തത്തിലായിരുന്നു. സീറ്റ് വിഭജനമായിരുന്നു പ്രധാന പ്രശ്‌നം. നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയു കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് ഒരുക്കമല്ലെന്നായിരുന്നു ജെഡിയു നേരത്തെ പറഞ്ഞത്.
ഇതോടെ സീറ്റ് വിഭജന ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാണ് അവസ്ഥയായിരുന്നു. എന്തായാലും സീറ്റ് വിഭജനം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജെഡിയുവിന് തന്നെയാണ് ചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. 40 സീറ്റുള്ള ബീഹാറില്‍ ട്വന്റി ട്വന്റി നയമാണ് രൂപീകരിച്ചിരിക്കുന്നത്. അതേസമയം ജെഡിയു എത്രത്തോളം മികവ് പുലര്‍ത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയത്തിലാണ് ബിജെപി.

ട്വന്റി ട്വന്റി സീറ്റ്
20 സീറ്റ് ബിജെപിക്കും ബാക്കിയുള്ള ഇരുപത് സീറ്റുകള്‍ ജെഡിയു അടക്കമുള്ള പാര്‍ട്ടികള്‍ക്ക് എന്ന നയമാണ് രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ 12 സീറ്റുകള്‍ ജെഡിയുവിന് ലഭിക്കും. രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയായ ലോക്ജനശക്തി പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഉപേന്ദ്ര കുശ്‌വാഹയുടെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്ക് രണ്ട് സീറ്റും ലഭിക്കും. അതേസമയം ശേഷിക്കുന്ന ഒരു സീറ്റ് ജെഹാനാബാദ് എംപി അരുണ്‍ കുമാറിനും നല്‍കും.

ആര്‍എല്‍എസ്പി ഉണ്ടാവുമോ
ആര്‍എല്‍എസ്പി ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്കൊപ്പം ഇവര്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ പാര്‍ട്ടിയില്‍ നിന്ന് വിട്ട് വന്ന നേതാവാണ് അരുണ്‍ കുമാര്‍. കോണ്‍ഗ്രസുമായി നല്ല ബന്ധത്തിലാണ് കുശ്‌വാഹ. അതുകൊണ്ടാണ് ലാലുവുമൊത്തുള്ള സഖ്യത്തിലേക്ക് പോകുന്നതെന്നാണ് സൂചന. അതേസമയം സംസ്ഥാനത്ത് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് നല്ല സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

അമിത് ഷായുടെ തന്ത്രം
സീറ്റിന്റെ കാര്യത്തില്‍ എന്‍ഡിഎ കക്ഷികള്‍ കടുത്ത തീരുമാനത്തിലായിരുന്നു. ഇതോടെ അമിത് ഷാ ജൂലായില്‍ സംസ്ഥാനത്തെത്തിയിരുന്നു. ഈ സന്ദര്‍ശനമാണ് ട്വന്റി ട്വന്റി എന്ന ആശയം കൊണ്ടുവന്നത്. ഇതോടെയാണ് ജെഡിയു നിലപാട് മയപ്പെടുത്തിയത്. സഖ്യത്തെ മികവുറ്റതാക്കുന്നതിന് ചെറിയ പാര്‍ട്ടികളെ ഒപ്പം കൂട്ടാമെന്ന് നിതീഷ് സമ്മതിക്കുകയായിരുന്നു. ഇതോടെ സീറ്റ് വിഭജനത്തില്‍ ഈ പാര്‍ട്ടികള്‍ക്ക് കൂടി പ്രാധാന്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ലോക്‌സഭയില്‍ മാത്രം
ഈ സീറ്റ് വിഭജനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രമാണെന്ന് ജെഡിയു ബിജെപിയെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് കൂടുതല്‍ സീറ്റ് വേണ്ടിവരുമെന്നും നിതീഷ് പറഞ്ഞു. ഇത് അമിത് ഷാ സമ്മതിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിവംശ് നാരായണ്‍ സിംഗിനെ രാജ്യസഭാ ഉപാധ്യക്ഷന്‍ ആക്കാനുള്ള തീരുമാനം വരെ എടുത്തത്. അതേസമയം നിലവില്‍ രണ്ട് സീറ്റ് മാത്രമാണ് ലോക്‌സഭയില്‍ ജെഡിയുവിന് ബീഹാറില്‍ നിന്നുള്ളത്.

വിജയിച്ച് രണ്ട് സീറ്റുകള്‍
ബിജെപിക്ക് സംസ്ഥാനത്ത് നിന്ന് 22 സീറ്റുകളുണ്ട്. ഇതില്‍ വിജയിച്ച രണ്ട് മണ്ഡലങ്ങള്‍ സഖ്യകക്ഷികള്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. ദര്‍ബംഗയും ബക്‌സറുമാണ് ഇത്. ദര്‍ബംഗയിലെ എംപി കീര്‍ത്തി ആസാദാണ്. അദ്ദേഹം സസ്‌പെന്‍ഷനിലാണ്. 2019ല്‍ പാര്‍ട്ടി സീറ്റ് നല്‍കാനും സാധ്യതയില്ല. ബക്‌സര്‍ എംപി അശ്വിനി ചൗബേയാണ്. അശ്വിനി തന്റെ മണ്ഡലം ഭാഗല്‍പൂരിലേക്ക് മാറ്റാന്‍ പോവുകയാണ്. ഇതേ തുടര്‍ന്ന് ഈ മണ്ഡലവും ഒഴിവ് വരും. ഇതാണ് രണ്ട് മണ്ഡലങ്ങളും വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.

പ്രമുഖരെ വെട്ടും
പ്രമുഖരെ സീറ്റ് നല്‍കുന്നതില്‍ നിന്നൊഴിവാക്കുമെന്ന് സൂചന. ശത്രുഘ്‌നന്‍ സിന്‍ഹ, ഭോല സിംഗ് എന്നിവരെയാണ് ബീഹാറില്‍ നിന്നൊഴിവാക്കുക. പട്‌ന സാഹിബില്‍ നിന്നുള്ള എംപിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ബെഗുസരായിലെ എംപിയാണ് ബോല സിംഗ്. നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ് ശത്രുഘ്‌നന്‍ സിന്‍ഹ. നേരത്തെ ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും ശത്രുഘ്‌നന്‍ സിന്‍ഹ പുകഴ്ത്തുകയും ചെയ്തിരുന്നു.

ബിജെപിക്ക് സംശയം
ജെഡിയുവിന് ഇത്രയും സീറ്റുകള്‍ നല്‍കുന്നതിനോട് ബിജെപിക്കുള്ളില്‍ തന്നെ വിയോജിപ്പുണ്ട്. വെറും രണ്ട് സീറ്റ് മാത്രം കിട്ടിയ പാര്‍ട്ടിക്ക് എന്തിനാണ് ഇത്രയും സീറ്റുകള്‍ നല്‍കിയതെന്നാണ് ചോദ്യം. ജെഡിയുവിന് ഇപ്പോഴും ജയസാധ്യത ഇല്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ നിതീഷ് കുമാറിനെ പിണക്കേണ്ടെന്ന് കരുതിയാണ് തീരുമാനം. അതേസമയം താന്‍ കഴിഞ്ഞ തവണ ജയിച്ച മൂന്നു സീറ്റുകളില്‍ കൂടുതല്‍ തന്നാല്‍ മാത്രമേ ബിജെപിയോടൊപ്പം നില്‍ക്കുകയുള്ളൂവെന്നും ഉപേന്ദ്ര കുശ്‌വാഹ പറഞ്ഞു.












Click it and Unblock the Notifications